കനത്ത മഴയില്‍ മുങ്ങി അമ്പലങ്ങള്‍; സംസ്ഥാനത്ത് ശക്തമായിപെയ്യുന്ന മഴയെ തുടര്‍ന്ന് കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ആലുവ ശിവ ക്ഷേത്രത്തിലും വെള്ളം കയറി

സംസ്ഥാനത്ത് ശക്തമായിപെയ്യുന്ന മഴയെ തുടര്‍ന്ന് കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ആലുവ ശിവ ക്ഷേത്രത്തിലും വെള്ളം കയറി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ക്ഷേത്രത്തിനുള്ളിലേക്ക് വെള്ളം കയറിയത്. പറശ്ശിനിക്കടവ് ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന ഭക്തരെ വഞ്ചികള്‍ വഴിയാണ് പുറത്തെത്തിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ബാവലിപ്പുഴയും വളപട്ടണം പുഴയുമെല്ലാം കരകവിഞ്ഞൊഴുകി. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പ മലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇരുപത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെയാണ് ശിവ ക്ഷേത്രത്തിനകത്തേക്കും വെള്ളം കയറിയത്. ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്രത്തിന്റെ ചുറ്റമ്ബലത്തില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചയോടെ അമ്പലത്തിനകത്തേക്കും വെള്ളം കയറിയതിനാല്‍ പൂജകള്‍ നടന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 1.8 മീറ്റര്‍ ആണ് ഇന്ന് രാവിലെ പെരിയാറിലെ ജലനിരപ്പ്. വെള്ളത്തില്‍ ചെളിയുടെ അംശവും കൂടുതലായുണ്ട്.
2018-ല്‍ പ്രളയത്തിനു മുന്‍പായി മൂന്നു തവണയാണ് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഈ ക്ഷേത്രത്തില്‍ ആറാട്ട് നടന്നത്. അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെയാണ് പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്. പെരിയാറില്‍ വെള്ളം ഉയര്‍ന്ന് ആറാട്ട് നടന്ന കാഴ്ച കാണാനായി നൂറുകണക്കിനു പേരാണ് നടപ്പാലത്തിലും മണപ്പുറത്തും എത്തിയത്. അതേസമയം, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്ബുകളും, കണ്‍ട്രോള്‍ റൂമുകളും തുറന്നു. കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ മേഖലകളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഉയർന്ന വെള്ളം ഇതുവരെ താഴ്ന്നിട്ടില്ല. തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, കുറുമാത്തൂർ, പരിയാരം, കൂറ്റൂർ എന്നീ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിലെ ജലനിരപ്പ് ഉയർന്നതോടെ ചെങ്ങളായിൽ നാലും കൂറ്റ്യാട്ടൂരിൽ രണ്ടും കുറുമാത്തൂർ, ആന്തൂർ എന്നിവിടങ്ങളിൽ ഓരോ ക്യാമ്പ് വീതവും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ മഹാ പ്രളയത്തിൽ പോലും വെള്ളം ഉയരാത്ത ഇടങ്ങളിലാണ് ഇത്തവണ വെള്ളം പൊങ്ങിയത്. തളിപ്പറമ്പ് താലൂക്കിൽ മാത്രം 3000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വരും മണിക്കൂറുകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. വിവിധജില്ലകളില്‍ പ്രളയസമാന സാഹചര്യം തുടരുകയാണ്. ചാലക്കുടിപ്പുഴ കരകവിഞ്ഞതോടെ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടിയതോടെ അട്ടപ്പാടിയിലേക്കുള്ള വഴിയടഞ്ഞു. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ നാളെ രാവിലെവരെ നിര്‍ത്തി. ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയംവഴി സര്‍വീസ് നടത്തും. കനത്തമഴയെത്തുടര്‍ന്ന് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. നെടുമ്പാശേരി വിമാനത്താവളം മറ്റന്നാള്‍വരെ തുറക്കില്ല. ഇടുക്കി വെള്ളാരംകുന്നില്‍ ഉരുള്‍പൊട്ടി രണ്ടു വീടുകള്‍ തകര്‍ന്നു.
ഭാരതപ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് പട്ടാമ്പി മുതല്‍ തൃത്താല വരെ വെള്ളം കയറി. സംസ്ഥാനത്താകെ ഇരുപത്തിമൂവായിരംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നു. വയനാട്ടില്‍മാത്രം പതിനായിരംപേരുണ്ട് ദുരിതാശ്വാസക്യാംപുകളില്‍. സൈന്യവും ദുരന്തപ്രതികരണസേനയും മല്‍സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്.
https://www.facebook.com/Malayalivartha


























