സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യത...ബാണാസുരസാഗർ തുറന്നേക്കും ..

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണരായി വിജയന്‍. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. നാല് ദിവസം കൂടി സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരും. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്
കുറ്റ്യാടി, പെരിങ്ങല്‍കൂത്ത് അണക്കെട്ടുകള്‍ തുറന്നു. ബാണാസുരസാഗര്‍ ഉടന്‍ തുറന്നേക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡാമുകള്‍ തുറന്നാല്‍ മുന്നറിയിപ്പിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ സാധ്യതയുള്ളതിനാൽ പരിസരവാസികൾ ജാഗ്രത പാലിക്കണം
. വെള്ളപ്പൊക്കം കാരണം വാട്ടര്‍ അതോറിറ്റിയുടെ 58 ജലവിതരണപദ്ധതികള്‍ തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണം ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിനും സൈന്യത്തെ സമീപിച്ചു. അപകട സാധ്യതയുള്ള സ്ഥലത്തു നിന്ന് ആളുകള്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും മലയോര മേഖലയില്‍ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
മഴ കുറഞ്ഞ ശേഷം വ്യാഴാഴ്ചയോടെ വീണ്ടും ശക്തിപ്പെടും. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ തുടരും. വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ദുരന്തം. മേപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള യന്ത്രോപകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. പുത്തുമലയുടെ അപ്പുറമുള്ളവര്‍ ഒറ്റപ്പെട്ടു. അവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിവരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയബാധിത ജില്ലകളില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശം നല്‍കി. മേപ്പാടി അടക്കമുള്ള ഇടത്തേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമര്‍ദ്ദവും ശാന്തസമുദ്രത്തിൽ രൂപമെടുത്ത ചുഴലിക്കാറ്റുമാണ് സംസ്ഥാനത്താകെ കാറ്റിന്‍റെയും മഴയുടേയും ശക്തികൂട്ടിയത് . തെക്കൻ ജില്ലകളിൽ വ്യാപക മഴയുണ്ടെങ്കിലും വടക്കൻ ജില്ലകളിലേതുപോലെ തീവ്രമഴയോ അപകടങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല
വയനാട് അടക്കം വടക്കൻ ജില്ലകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി നിര്‍ത്താതെ മഴ പെയ്യുകയാണ്. ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴ പെയ്തതോടെ അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. പിന്നീട് നിലമ്പൂരിലും വയനാട്ടിലും ഇതിന്‍റെ ആഘാതമുണ്ടായതായാണ് വിലയിരുത്തൽ. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രളയസമാനമായ സാഹചര്യം ഉണ്ടായതോടെ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടും വടകരയിലും അടക്കം ഉരുൾപ്പൊട്ടൽ മേഖലയിൽ അടക്കം രക്ഷാ പ്രവര്‍ത്തക സംഘങ്ങൾക്ക് പോലും എത്തിച്ചേരാനാകാത്ത അവസ്ഥയുണ്ട്. കനത്ത മഴക്കിടെയും അടിയന്തരമായി രക്ഷാ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്
https://www.facebook.com/Malayalivartha


























