നടപ്പാക്കുന്നത് പാര്‍ട്ടിയിലെ വിമതരെ തകര്‍ക്കാനുള്ള ശ്രമം... കുതന്ത്രത്തിലൂടെ ജോസ് കെ മാണിയെ ഒതുക്കാമെന്നുള്ള പിജെ ജോസഫിന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല, രാഷ്ട്രീയ കളികളില്‍ കെ.എം. മാണിയെന്ന പിതാവിനെക്കാള്‍ വെല്ലുന്ന സാമര്‍ത്ഥ്യം കാണിച്ച് ജോസ് കെ മാണി

തക്കം കിട്ടുമ്പോഴൊക്കെ കുതികാല്‍വെട്ടുന്ന നേതാക്കളുള്ള കേരള കോണ്‍ഗ്രസിനെ നയിക്കാന്‍ തക്ക ശേഷിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. രാഷ്ട്രീയ കളികളില്‍ കെ.എം. മാണിയെന്ന പിതാവിനെക്കാള്‍ വെല്ലുന്ന സാമര്‍ത്ഥ്യം ജോസ് കെ. മാണിക്കുണ്ടെന്ന് വിശ്വസിക്കാന്‍ ജോസ് ടോം പുലിക്കുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടെ പ്രവര്‍ത്തകരും നിര്‍ബന്ധിതരായിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി മാറി നിന്നിടത്തു നിന്ന് തുടങ്ങിയതാണ് അടവുകള്‍. സാധാരണ സ്റ്റിയറിങ് കമ്മറ്റി ചേര്‍ന്ന് പാര്‍ട്ടി തലവനെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ചുമതലപ്പെടുത്തുന്ന രീതിയില്‍ നിന്നുള്ള മാറ്റമായിരുന്നു ഇത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് സ്വതന്ത്രമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ ഇത് സഹായകമായി. ആഴ്ചകളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ജോസ് ടോം പുലിക്കുന്നേല്‍, ബേബി ഉഴുത്തുവാല്‍ എന്നീ കര്‍ഷകരിലേക്ക് ജോസ് കെ. മാണി എത്തിയിരുന്നു. ഫിലിപ്പ് കുഴികുളമായിരുന്നു അവസാന പട്ടികയില്‍ ഇടംനേടിയ മറ്റൊരാള്‍. പിതാവിന്റെ സീറ്റില്‍ പുത്രന്‍ മല്‍സരിക്കണമെന്നതായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആദ്യം മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍ സി.പി.എം മുതലെടുപ്പ് നടത്തുമെന്നതിനാല്‍ രാജ്യസഭാ സീറ്റ് രാജിെവക്കരുതെന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം അംഗീകരിച്ച ജോസ് കെ. മാണി മല്‍സര രംഗത്തുനിന്ന് പിന്‍മാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ സാഹചര്യത്തിലാണ് നിഷ ജോസ് കെ. മണി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം ശക്തമായത്. എന്നാല്‍ കുടുംബത്തില്‍ നിന്ന് ആരും മല്‍സരിക്കില്ലെന്ന സൂചന ജോസ് കെ. മാണി പാര്‍ട്ടി നേതാക്കളെ ധരിപ്പിച്ചിരുന്നു. എന്നാല്‍ യോഗങ്ങളില്‍ നിഷയുടെ സ്ഥാനാര്‍ത്ഥിത്വം അദ്ദേഹം നിഷേധിച്ചുമില്ല. തന്ത്ര പരമായാണ് ജോസ് കെ മാണി നീങ്ങിയത്.
പാര്‍ട്ടിയില്‍ രണ്ട് പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന നേതാക്കള്‍ പാലാ സീറ്റിനായി മല്‍സരിച്ചാല്‍ പാര്‍ട്ടിയിലുണ്ടാകാമായിരുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കാനാണ് ഈ തന്ത്രം പയറ്റിയത്. എല്ലാ ശ്രദ്ധയും നിഷയില്‍ കേന്ദ്രീകരിച്ചിരിക്കെയാണ് ഒരു യഥാര്‍ത്ഥ കര്‍ഷകര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ദേശം പാര്‍ട്ടി കോര്‍കമ്മറ്റിയില്‍ ജോസ് കെ. മാണി അവതരിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെ കര്‍ഷകപാര്‍ട്ടിയായി പുനരുജ്ജീവിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിനാണ് േജാസ് കെ. മാണി പ്രാധാന്യം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംഘടിപ്പിച്ച ജില്ലാ, നിയോജക മണ്ഡലം യോഗങ്ങളില പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച ആവേശത്തില്‍ നിന്നാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന തീരുമാനത്തിലേക്ക് േജാസ് കെ. മാണി എത്തിച്ചേര്‍ന്നത്.
പുതിയ തീരുമാനത്തോടെ പാലാ മാണി കുടുംബം കുത്തകയാക്കിവെക്കുന്നുവെന്ന പ്രചരണത്തിെന്റ മുനയൊടിക്കാന്‍ പാര്‍ട്ടിക്കായി. ഇക്കുറി മാറി ചിന്തിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷം തുടക്കമിട്ടിരിക്കുന്ന പ്രചാരണം അനുകൂലമാക്കിയെടുക്കാനും കേരള കോണ്‍ഗ്രസ് എമ്മിന് ഇനി കഴിയും. സര്‍വ്വോപരി പാര്‍ട്ടി പ്രവര്‍ത്തകനെ ഒറ്റക്കെട്ടായി ജയിപ്പിക്കാനുള്ള ബാധ്യത ഭിന്നിച്ചു നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൈമാറാനായി എന്നതാണ് ജോസ് ടോമിെന്റ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ജോസ് കെ. മാണിക്കുണ്ടായ നേട്ടം. പാര്‍ട്ടിയിലെ വിമത നേതാക്കള്‍ക്ക് വിമര്‍ശനമുന്നയിക്കാനുള്ള ഒന്നും അവശേഷിപ്പിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിരുക്കുന്നത്.
https://www.facebook.com/Malayalivartha


























