കവിതകള്‍ കൊണ്ട് കുഴിയടക്കുന്ന വിദ്യ; ഇവിടെ റോഡിലെ കുഴികളില്‍ വീണു മനുഷ്യര്‍ മരിക്കുമ്പോള്‍ പൊതുമരാമത്ത് മന്ത്രി കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നു; സര്‍ക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു

കേരളത്തിലെ പൊട്ടിപൊളിഞ്ഞ റോഡുകളിലെ കുഴികളില്‍ വീണ് ദിനംപ്രതി നഷ്ടപ്പെടുന്നത് നിരവധി ജീവനുകളാണ്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനങ്ങളും മുന്നോട്ടുവരുന്നില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു . റോഡിലെ കുഴികള്‍ കിടങ്ങുകള്‍ എന്നിവയില്‍ വീണു മനുഷ്യരും വാഹനങ്ങളും അപകടത്തില്‍ പെട്ടാല്‍ അധികൃതര്‍ കുറ്റം ഏറ്റെടുക്കുമോയെന്ന് ജോയ് മാത്യു ഫേസ്ബുക്‌പോസ്റ്റിൽ ചോദിക്കുന്നു.
ഇവിടെ റോഡിലെ കുഴികളില്‍ വീണു മനുഷ്യര്‍ മരിക്കുമ്പോള്‍ പൊതുമരാമത്ത് മന്ത്രി കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നു. ഒന്നോ രണ്ടോ കുഴി, അല്ലെങ്കില്‍ വേണ്ട പത്തുകുഴിയെങ്കിലുമാണെങ്കില്‍ പത്തു കവിത സഹിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ കേരളത്തിലെ കുഴികളുടെ കണക്ക് വെച്ചു നോക്കുമ്പോള്‍ കവിതയുടെ എണ്ണം നമ്മളെ പേടിപ്പിക്കാതിരിക്കില്ല എന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
കവിതകള്‍ കൊണ്ട് കുഴിയടക്കുന്ന വിദ്യ,റോഡിലെ കുഴി കാരണം ബൈക്ക് യാത്രികനായ ബാങ്ക് മാനേജര്‍ കെ. ഗിരീഷ് കുമാര്‍ കണ്ണൂരില്‍ മരണപ്പെട്ടു. ആരോടാണ് പരാതിപ്പെടുക? കേരളത്തില്‍ സംഘടിക്കാന്‍ പറ്റാത്തവരും നിരന്തരം ചൂഷണം ചെയ്യപ്പെടുന്നവരുമായി രണ്ടു ടീംസ് ആണുള്ളത്. ഒന്ന് മദ്യപന്മാരും മറ്റൊന്ന് മോട്ടോര്‍ വാഹന ഉടമകളും. ഈ രണ്ടുകൂട്ടര്‍ക്കും സംഘടിക്കാനോ സമരം ചെയ്യാനോ കഴിയില്ല. ഇത് ഭരിക്കുന്നവര്‍ക്കും അറിയാം. മദ്യപാനം പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല എന്ന് പൊതുവെ ഒരു ധാരണയുള്ളതുകൊണ്ടും വേണമെങ്കില്‍ ഉപേക്ഷിക്കാവുന്നതുമാണല്ലോ എന്ന് കരുതുന്നതിനാലും അത്ര ഗുരുതരമായ ഒന്നായി അതിനെ കാണേണ്ടതില്ല. എന്നാല്‍ മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നവരുടെ ദുരന്തം ആലോചിച്ചു നോക്കിയിട്ടുണ്ടോ? ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പുതിയ നിരക്കിലുള്ള പിഴയാണ് ഇപ്പോള്‍ ഒടുക്കേണ്ടത്. ട്രാഫിക് നിയമലംഘനത്തിന് വന്‍ തുക ഈടാക്കുക തന്നെ വേണം എന്നതില്‍ സംശയമൊന്നുമില്ല. നിയമലംഘനം മൂലമുള്ള അപകടങ്ങള്‍ കുറയും. എന്നാല്‍ റോഡിലെ കുഴികള്‍ കിടങ്ങുകള്‍ എന്നിവയില്‍ വീണു മനുഷ്യരും വാഹനങ്ങളും അപകടത്തില്‍ പെട്ടാല്‍ അധികൃതര്‍ കുറ്റം ഏറ്റെടുക്കുമോ? സിഗ്നല്‍ സംവിധാനത്തിലെ വീഴ്ചമൂലമോ മറ്റ് സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക?
അടിക്കടി ഉയരുന്ന ഇന്ധന വില, വഴിനീളെ വാഹനഉടമകളെ പിഴിയുന്ന ടോള്‍ ഗേറ്റുകള്‍.. ഇതിനോടൊക്കെ എങ്ങിനെയാണ് അസംഘടിതരായ വാഹന ഉടമകള്‍ പ്രതിഷേധിക്കുക? മൂന്നു രീതിയിലുള്ള പ്രതിഷേധങ്ങളേ വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ചെയ്യാനാവൂ. പ്രതിഷേധത്തിന്റെ സാധ്യതകള്‍ (പരാജയം കാരണങ്ങള്‍ ബ്രാക്കറ്റിലും )
1.വാഹനം റോഡിലിറക്കാത്ത ഷെഡില്‍ തന്നെ സൂക്ഷിക്കുക . (അതോടെ ജോലിക്ക് പോകുന്നവരുടെയും വാഹനമോടിച്ചു ജീവിക്കുന്നവരുടെയും കാര്യം കട്ടപ്പൊക) 2.വാഹനം റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുക
( വണ്ടി കസ്റ്റഡിയില്‍ എടുത്തു പോലീസ് അതു ജങ്ക് യാര്‍ഡില്‍ കൊണ്ട് തള്ളും. അതോടെ അതിന്റെ കഥ കഴിഞ്ഞു. ഉടമക്ക് ഫൈന്‍ വേറെയും ) 3.അവസാനകയ്യായി വാഹന ഉടമകള്‍ റോഡ് ടാക്സ് അടക്കാതെ പ്രതിഷേധിച്ചാലോ? (വാഹനം നിരത്തിലിറക്കിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചു കൊണ്ട് പോവുകയും ഫൈനിടുകയും ചെയ്യും ) മേല്‍ പറഞ്ഞ രീതിയില്‍ അല്ലാതെ അസംഘടിതരായ വാഹനഉടമകള്‍ക്ക് പ്രതിഷേധിക്കാനുള്ള എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെങ്കില്‍ വായനക്കാര്‍ക്ക് പറഞ്ഞുതരാവുന്നതാണ്. പാലം പണിയിലെ അഴിമതിയില്‍ ഐ എ എസ് കാരനായ ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പക്ഷെ അതിനെല്ലാം മുകളിലിരിക്കുന്ന വകുപ്പ് മന്ത്രിയെ സ്പര്‍ശിക്കുകപോലുമില്ല. അതുകൊണ്ടാണ് ഇവിടെ റോഡിലെ കുഴികളില്‍ വീണു മനുഷ്യര്‍ മരിക്കുമ്ബോള്‍ പൊതുമരാമത്ത് മന്ത്രി കവിത കൊണ്ട് നിരത്തിലെ കുഴി നികത്തുന്ന വിദ്യ പരീക്ഷിക്കുന്നത്. ഒന്നോ രണ്ടോ കുഴി, അല്ലെങ്കില്‍ വേണ്ട പത്തുകുഴിയെങ്കിലുമാണെങ്കില്‍ പത്തു കവിത സഹിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ കേരളത്തിലെ കുഴികളുടെ കണക്ക് വെച്ചു നോക്കുമ്ബോള്‍ കവിതയുടെ എണ്ണം നമ്മളെ പേടിപ്പിക്കാതിരിക്കില്ല നികുതികള്‍, പിഴകള്‍,കുഴിയില്‍ ചാടി മരണം. അസംഘടിതരായ വാഹന ഉപയോക്താക്കളെ ആഹ്ലാദിപ്പിന്‍. നിങ്ങള്‍ക്കായ് കുഴിയടപ്പന്‍ കവിതകള്‍ വരും
വാലില്ലാകഷ്ണം : പൊതുമരാമത്ത് വകുപ്പ് മന്ത്രി (ഇദ്ദേഹം കവിയുമാണ് )പൂനെയിലെ നിഗാഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളില്‍ നടക്കുന്ന കവിസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോയതിനു മഹാരാഷ്ട്ര പോലീസ് അനുമതി നിഷേധിച്ചതും റോഡിലെ കുഴികളും തമ്മില്‍ ഒരു ബന്ധവുമില്ലെന്നുള്ളത് പറയാന്‍ മറന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























