പൊന്നനുജന്‍ ശ്രീജീവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്താൻ സമരം നടത്തിവന്ന ശ്രീജിത്തിന് തിരിച്ചടിയായി സിബിഐയുടെ റിപ്പോര്‍ട്ട്; ശ്രീജിവിന്‍റേത് കസ്റ്റഡിമരണമല്ല, ആത്മഹത്യയെന്ന് സിബിഐ...

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റേത് കസ്റ്റഡിമരണമല്ല, ആത്മഹത്യയെന്ന് സിബിഐ. ശ്രീജിവിന്‍റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോര്‍ട്ട്. ശ്രീജിവ് ആറ്റിങ്ങൽ താമസിച്ചിരുന്ന ലോഡ്‍ജില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ ദേഹപരിശോധന നടത്താത്തതിന് പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ വച്ച് ശ്രീജീവ് മരിക്കുന്നത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. എന്നാൽ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്.
അന്നത്തെ പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് അന്നത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ.ബി. കോശിയും കസ്റ്റഡി ശ്രീജിവിന്റെത് കസ്റ്റഡി മരണമാണെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം തന്നെയാണെന്നതിൽ ആദ്യം മുതൽ കുടുംബവും ഉറച്ചുനിന്നിരുന്നു. 2014 മേയ് 21 നാണ് ശ്രീജീവ് മരണമടയുന്നത്. എന്നാല്‍ ജൂണ്‍ രണ്ടാം തീയതി തന്നെ അമ്മ കെ. രമണി പ്രമീള മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ആരേയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. മകന്‍ പലിശക്കാരെപ്പേടിച്ച് വീടുവിട്ടു നിന്നെന്നും ഒരു പെണ്‍കുട്ടിയുമായി അടുത്തുവെന്നും ആ കുട്ടി ശ്രീജിവിനെ സാമ്പത്തികമായി സഹായിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് ശ്രീജീവിനെ അറസ്റ്റ് ചെയ്തത്. അതേപോലെതന്നെ വിവാഹം കഴിഞ്ഞ ശേഷമാണ് ശ്രീജീവിന്റെ മൃതദേഹം വിട്ടുകൊടുത്തത്. പോലീസുകാര്‍ മകനെ പിടിക്കാന്‍ വന്ന ദിവസം കൂടെ മൂന്ന് ചെറുപ്പക്കാര്‍ എന്തിന് വന്നുവെന്നും അമ്മ ചോദിക്കുന്നു. എന്നാല്‍ മരണമടഞ്ഞ ശേഷം കഥയാകെ മാറി. പിറ്റേദിവസം വാര്‍ത്ത വന്നത് ഏതോ മൊബൈല്‍ മോഷണ കേസുമായി ബന്ധപ്പെട്ടാണ് മകനെ പിടിച്ചതെന്നും വിഷം കഴിച്ച് ആത്മഹത്യ ചെയ്തുമവെന്നുമാണ്. വിഷം കഴിച്ചു മരിച്ചതാണെങ്കില്‍ അവന്റെ ലിംഗത്തിലും ശരീരത്തിലും എങ്ങനെ ചതവ് വന്നുവെന്നും ചോദ്യം ഉയർന്നു.
ശ്രീജിവിന്റെ മരണത്തില്‍ പാറശാല പൊലീസ് 2014ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് അതേപടി എറ്റെടുക്കുന്നതായാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ശ്രീജിവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് എഫ്‌ഐആറിലെ വിവരം. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെ.എം. വര്‍ക്കിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനായിരുന്നു അന്വേഷണ ചുമതല.
മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ശ്രീജീവിനെ അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ 2017 ജുലൈ 18ന് കത്ത് നല്‍കിയത്.
അതേ സമയം സിബിഐ അന്വേഷണം ഒത്തുകളിയാണെന്നാണ് ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്ത് ആരോപിക്കുന്നു. ശ്രീജിവിന്‍റേത് കൊലപാതകമാണ് സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. തങ്ങളിൽ നിന്ന് മൊഴിയെടുക്കുകയോ തെളിവ് ശേഖരിക്കുകയോ സിബിഐ ചെയ്തിട്ടില്ലെന്നും ശ്രീജിത്ത് പറയുന്നു. 2014 മേയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മേയ് 21 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ശ്രീജിവ് മരിച്ചു. ശ്രീജിവിന്‍റേത് കസ്റ്റഡി മരണമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ശ്രീജിവ് ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്‍റെ ഭാഷ്യം. ശ്രീജീവിന് നീതി നേടിക്കൊടുക്കാൻ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ക്യാമ്പയിൻ നടന്നിരുന്നു. സെക്രട്ടറിയേറ്റ് പരിസരത്ത് വൻതോതിൽ പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു. ശ്രീജിവിന്റെ മരണം കൊലപാതകമാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് 1363 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha


























