തോറ്റവരും ജയിക്കും മന്ത്രി ജലീലിന്റെ മാജിക്ക്; പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണം
പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണം. സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ അദാലത്ത് നടത്തി ജയിപ്പിച്ചതായി ആക്ഷേപം ഉയരുന്നു. കൊല്ലം ജില്ലയിലെ സി.പി.എം അനുഭാവമുള്ള കുടുംബത്തിൽ നിന്നുള്ള ആളാണ് ഈ വിദ്യാർത്ഥി എന്നും ആക്ഷേപം ഉയരുന്നുണ്ട്.കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീൽ ഇടപെട്ടുവെന്ന ആരോപണം.
ജയിക്കാൻ 45 മാർക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡെെനാമിക്ക് പേപ്പറിന് 29 മാർക്കാണ് ലഭിച്ചിരുന്നത്. ഇയാൾ പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാർക്കാണ് ലഭിച്ചത്. വിദ്യാർത്ഥി സമർത്ഥനാണെന്നും മൂല്യനിർണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും അതിനാൽ ഒരിക്കൽ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വെെസ് ചാൻസലർ ആയ അന്നത്തെ കോളേജ് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് കത്തെഴുതിയിരുന്നു. എന്നാൽ ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിക്കുകയായിരുന്നു.
സാങ്കേതിക സര്‍വലകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി വിദ്യാര്‍ഥിയുടെ അപേക്ഷ പരിഗണിച്ചു. ഇത് പ്രത്യേക അപേക്ഷയായി പരിഗണിച്ച് ഒരു അധ്യാപകനെക്കൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശം നല്‍കി. പിന്നീട് മന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ട് അധ്യാപകരുടെ സമിതിയെ പുനര്‍മൂല്യനിര്‍ണയത്തിനായി നിയോഗിച്ചു. ഈ സമിതി വിദ്യാര്‍ഥിയുടെ തോറ്റ പേപ്പറിന് 48 മാര്‍ക്ക് നല്‍കി വിജയിപ്പിച്ചു.
ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിനോ പുനര്‍മൂല്യനിര്‍ണയത്തിനോ ചട്ടമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഈ നടപടി. കൂടാതെ, ഫയല്‍ അദാലത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ മാത്രമാണ് അധികാരം. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന ആരോപണമുയരുന്നത്.
പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാല ആക്ട് അനുസരിച്ച് ചാൻസലറുടെ അഭാവത്തിൽ മാത്രമേ സർവകലാശാല ഭരണത്തിൽ ഇടപെടാൻ അധികാരമുള്ളൂ .ഇതോടെ തങ്ങളുടെ പേപ്പറുകളും വീണ്ടും പുനർമൂല്യ നിർണയം നടത്തണമെന്ന അപേക്ഷയുമായി വീണ്ടും പരീക്ഷ എഴുതാനിരുന്ന , പുനർമൂല്യ നിർണയത്തിൽ തോറ്റ വിദ്യാർത്ഥികൾ രംഗത്തുവന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ ചട്ടവിരുദ്ധ നടപടികളെക്കുറിച്ച് ചാൻസലറായ ഗവർണർ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും,നിയമ വിരുദ്ധമായ അദാലത്ത് തീരുമാനങ്ങൾ റദ്ദാക്കണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും കൺവീനർ എം.ഷാജർഖാനും ഗവർണർക്ക് നിവേദനം നൽകി.
ഉത്തരക്കടലാസും ,അദാലത്തിലെ മിനിട്സും അടക്കം ബന്ധപ്പെട്ട രേഖകൾ സഹിതമാണ് ഗവർണ്ണർക്ക് പരാതി നൽകിയത്. അതേ സമയം മാനുഷിക പരിഗണ കണക്കിലെടുത്താണ് ഇടപെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. മറ്റെല്ലാം വിഷയങ്ങളിലും ഉയർന്ന മാർക്ക് കിട്ടിയതും പരിഗണിച്ചാണ് നിർദ്ദേശമെന്നും കെടി ജലീൽ വിശദീകരിച്ചു.
https://www.facebook.com/Malayalivartha