പറ്റിപ്പോയി ...ആ ആറു കൊലപാതകങ്ങളും ചെയ്തത് ഞാനാണ്...സഹായിക്കണം...കൂടത്തായി കൊലപാതകകേസില്‍ ജോളിയുടെ പിതാവും സഹോദരങ്ങളും നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണസംഘത്തിനു മുന്നില്‍ ....

പറ്റിപ്പോയി ...ആ ആറു കൊലപാതകങ്ങളും ചെയ്തത് ഞാനാണ് ...കൂടത്തായി കൊലപാതകകേസില്‍ ജോളിയുടെ പിതാവും സഹോദരങ്ങളും നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണസംഘത്തിനു മുന്നില്‍ ....
സംശയമുന തന്നിലേക്കു നീളുകയും കല്ലറ തുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ താൻ പിടിക്കപ്പെടുമെന്നു ജോളിക്ക് ഉറപ്പായി. പിന്നെ സഹായം തേടിയുള്ള ഓട്ടമായിരുന്നു..അങ്ങനെ എത്തിയത് സ്വന്തം കുടുംബത്തിൽ തന്നെയാണ് . പിതാവ് ജോസഫിനോടും സഹോദരങ്ങളോടും ആണ് ആറുപേരെയും താന്‍ കൊലപ്പെടുത്തിയ സംഭവം ജോളി ആദ്യമായി പറയുന്നത്. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ കട്ടപ്പനയിലെ സ്വന്തം ബന്ധുക്കളില്‍നിന്ന് സഹായം പ്രതീക്ഷിച്ചായിരുന്നു ഇത്.
കൊലപാതകങ്ങളെ കുറിച്ച് ജോളി പറഞ്ഞതോടെ താന്‍ ഞെട്ടിയതായും മോളുടെ ഭാവിയോര്‍ത്ത് ഇത് പുറത്തുപറഞ്ഞില്ലെന്നും പിതാവ് ജോസഫ് ഇന്നലെ ഡിവൈഎസ്പി ആര്.ഹരിദാസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വെളിപ്പെടുത്തല്‍ നടത്തി ദിവസങ്ങള്‍ക്കകം തന്നെ കേസില്‍ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു. ജോളിയുടെ സഹോദരങ്ങളും ഇക്കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
കേസില്‍ വളരെ നിര്‍ണായകമായേക്കാവുന്ന മൊഴിയാണ് ജോളിയുടെ ബന്ധുക്കളില്‍ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം ബന്ധുക്കള്‍ തന്നെ ജോളിയുടെ കുറ്റകൃത്യത്തെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലീസിന് ഏറെ സഹായകമായിരിക്കുകയാണ്.
കല്ലറ തുറക്കുമെന്ന് ഉറപ്പായപ്പോൾ മുന്‍കൂര്‍ ജാമ്യത്തിനായി ജോളി ശ്രമിച്ചത് സഹോദരന്റെ സഹായത്തോടെ ആയിരുന്നു . അറസ്റ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇതിനായി ജോളി കട്ടപ്പനയില്‍ എത്തിയിരുന്നു. കാര്യങ്ങളെല്ലാം ധരിപ്പിച്ച ശേഷം ജോളി സഹോദരനൊപ്പമായിരുന്നു മുന്‍കൂര്‍ ജാമ്യത്തിനായി പോയത്
അതേസമയം കൊലപാതക പരമ്പരയില്‍ ജോളിയുടെ പിതാവിനോ, മറ്റ് ബന്ധുക്കള്‍ക്കോ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ നടത്തിയ കുറ്റസമ്മതം മൂടിവയ്ക്കാന്‍ മാത്രമേ ഇവര്‍ ശ്രമിച്ചിട്ടുള്ളൂ. ഇതോടൊപ്പം കുട്ടിക്കാലം മുതല്‍ തന്നെയുള്ള ജോളിയുടെ സ്വഭാവത്തെ കുറിച്ചും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി. പഠിക്കുന്ന കാലത്ത് തന്നെ സഹാപാഠികളുടെ പണം ഉള്‍പ്പെടെ മോഷ്ടിക്കുന്ന പതിവ് ഉണ്ടായിരുന്നു.എന്നാൽ അതിത്ര വലിയ ക്രൂരതയിലേക്ക് നയിക്കുമെന്ന് പാവം ആ അപ്പനും സഹോദരങ്ങളും കരുതിയില്ല
പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സഹപാഠിയുടെ സ്വര്‍ണം ജോളി മോഷ്ടിച്ചതിന് സ്കൂളിലേക്ക് വിളിപ്പിച്ച സംഭവവും ഇവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പണക്കാരെ പോലെ ജീവിക്കാൻ കുട്ടികാലം മുതൽക്കേ ജോളിക്ക് അമിതമായ ആഗ്രഹമായിരുന്നുഎന്ന് സഹോദരന് വ്യക്തമാക്കി. സ്കൂളില്‍ പഠിക്കുമ്പോള്‍ അധികം കാശൊന്നും വീട്ടില്‍ നിന്നും നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ എളുപ്പം പണമുണ്ടാക്കാനുള്ള വഴികളായിരുന്നു ജോളി ചിന്തിച്ചിരുന്നത്.
സിലിയുടെ കൊലപാതകത്തിനുശേഷം തട്ടിയെടുത്ത സ്വര്‍ണം തന്റേതാണെന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടുവന്നുവസിച്ചിരുന്നു എന്നും അവർ വെളിപ്പെടുത്തി . പൊന്നാമറ്റത്തെ വീട്ടില്‍ സ്വർണം സേഫ് അല്ലെന്ന് പറഞ്ഞായിരുന്നു ഇത്. അപ്പോഴൊന്നും തങ്ങള്‍ക്ക് ഒരു സംശയവും തോന്നിയില്ലെന്ന് ഇവര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി സഹോദരങ്ങളെയും പിതാവിനെയും ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ കേസന്വേഷണത്തിന് സഹായകമാകുന്ന നിര്‍ണായകവിവരങ്ങളും ജോളിയുടെ സ്വഭാവ വൈകൃതങ്ങളെകുറിച്ചും അന്വേഷണസംഘത്തിന് വ്യക്തമായി.
തുടര്‍ കേസുകളില്‍ ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുള്ള അപേക്ഷയില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയേക്കും. അന്വേഷണ സംഘം ആവശ്യപ്പെട്ടതുപ്രകാരം കഴിഞ്ഞ രണ്ടുദിവസമായി ജോളിയുടെ ബന്ധുക്കള്‍ കോഴിക്കോട്ടുണ്ട്
https://www.facebook.com/Malayalivartha
























