മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകരും ഭക്തരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി വീശി

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകരും ഭക്തരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എരുമേലിയില്‍ എത്തിയതായിരുന്നു മന്ത്രിയും പരിവാരങ്ങളും. യോഗം നടന്ന ഓഡിറ്റോറിയത്തിന് വെളിയില്‍ മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിഷേധക്കാരെത്തി. പൊലീസ് തടഞ്ഞപ്പോഴവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. 16ന് തീര്‍ത്ഥാടനം ആരംഭിക്കും. അതിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. അതാണ് ഭക്തരെ ചൊടിപ്പിച്ചത്.
പൊലീസ് , ഫയര്‍ഫോഴ്‌സ് , പൊതുമരാമത്ത് വകുപ്പ് , ജല അതോറിറ്റി തുടങ്ങി നാല്‍പതോളം വകുപ്പ് മേധാവികളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വിലയിരുത്തനാും ആണ് ദേവസ്വം മന്ത്രി യോഗം വിളിച്ചത്. ശബരിമലയില്‍ കടമുറികള്‍ ഏറ്റെടുക്കാന്‍ ആരും എത്തുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. മാര്‍ക്കറ്റ് ഫെഡിനെയും കണ്‍സ്യൂമര്‍ഫെഡിനെയും ഉപയോഗിച്ച് ഭക്തര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യും. അത് 24 മണിക്കൂറ് കൊണ്ട് ഒരുക്കാവുന്നതേയുള്ളൂ. റോഡുകളുടെ അറ്റകുറ്റപ്പണി 15ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞതവണ ലേലം പിടിച്ചവര്‍ക്കെല്ലാം വലിയ നഷ്ടം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തവണ ആരും ലേലത്തില്‍ പങ്കെടുക്കാത്തത്. പമ്പയിലും എരുമേലിയിലും ഒരുക്കങ്ങള്‍ ഒന്നും പൂര്‍ത്തിയായിട്ടില്ലെന്ന് ഭക്തജനങ്ങളും ബി.ജെ.പി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇത് വലിയ ആശങ്കയാണ് ഉണര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു. എരുമേലിയില്‍ റോഡുകളുടെ നവീകരണം, വഴിവിളക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനം തുടങ്ങിയ മുന്നൊരുക്കങ്ങള്‍ പേരിന് തുടങ്ങിയതല്ലാതെ ഒന്നും നടന്നിട്ടില്ല.
കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ പട്ടിമറ്റത്ത് കഴിഞ്ഞ സീസണില്‍ ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ജോലികള്‍ നടത്താനാകുന്നില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. മണ്ഡലകാലം തുടങ്ങുന്നതോടെ ഈ റോഡിലൂടെ എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടന വാഹനങ്ങള്‍ കുടുങ്ങുമെന്ന അവസ്ഥയാണുള്ളത്. സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കാമായിരുന്നിട്ടും അവസാന നിമിഷം ഓടിച്ചിട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് പമ്പയിലെയും തീര്‍ത്ഥാടന വഴിയിലെയും നിരവധി കടവുകള്‍ തകര്‍ന്നിരുന്നു. അതിന്റെയെല്ലാം പൂനര്‍നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഭക്തര്‍ കുളിക്കാനും മറ്റും ആശ്രയിക്കുന്നത് ഇത്തരം കടവുകളെയാണ്.
കഴിഞ്ഞ സീസണിലെ അനുഭവങ്ങളില്‍ നിന്ന് ഇത്തവണ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ് അനുഭവപ്പെടുമോ എന്ന ആശങ്ക കച്ചവടക്കാര്‍ക്കുണ്ട്. അതിനാല്‍ എരുമേലിയിലും പമ്പയിലും വളരെ കുറച്ചു താത്കാലിക സ്റ്റാളുകള്‍ മാത്രമേ ലേലത്തില്‍ പോയുള്ളു. ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടം ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കഴിഞ്ഞതവണ 100 കോടിയോളം രൂപ വരുമാനത്തില്‍ നഷ്ടമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അത് നികത്തുമെന്ന് ഉറപ്പ് കൊടുത്തിരുന്നു. ഇത്തവണ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന പ്രതീക്ഷയാണ് ബോര്‍ഡിനുള്ളത്. അതിനനുസരിച്ചുള്ള ഒരുക്കങ്ങള്‍ നേരത്തേ നടത്താമായിരുന്നു. അതില്‍ വലിയ വീഴ്ചയാണ് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത്.
https://www.facebook.com/Malayalivartha


























