ശബരിമല; അക്രമത്തിനും നിയമം കൈയിലെടുക്കാനും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി; സമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും പോലീസ് നിരീക്ഷണത്തിൽ
ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബര്‍ 28 നുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ല. ലഭ്യമാകുന്ന വിവരമനുസരിച്ച് തല്‍സ്ഥിതി തുടരാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശം. കൂടാതെ ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു.
ഈ സാഹചര്യം നിലനിൽക്കെ ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമത്തിനും നിയമം കൈയിലെടുക്കാനും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയാറാക്കി പരത്തുന്നവരെയും അവ ഫോര്‍വേഡ് ചെയ്യുന്നവരെയും ഉടനടി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന് നടപടി സ്വീകരിക്കും.
ഇതിനുള്ള നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും ഇപ്പോള്‍ത്തന്നെ പോലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha