നിഷാമിനെ രക്ഷിക്കാന്‍ അണിയറക്കളികള്‍ സജീവം; കച്ചമുറുക്കി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, കാപ്പ ചുമത്താത്തത് ചരടുവലി മൂലം

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഏതുവിധേനയും ജയിലിന് പുറത്തുകൊണ്ടു വരാന്‍ ബന്ധുക്കള്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സജീവമായി രംഗത്ത്. നിസാമിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കവേ പ്രതിയുടെ പിതൃസഹോദരന്‍ ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫിസിലെത്തി സര്‍ക്കാര്‍ അഭിഭാഷകനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇക്കാര്യം ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇത്രയേറെ പ്രമുഖര്‍ നിഷാമിനെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളേക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. കാരണം അത്രയ്ക്കു വലിയ ചരടുവലികളാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ നടത്തുന്നത്.
അതേസമയം, പൊലീസ് കസ്റ്റഡിയിലായ നിസാമിനെ തൃശൂര്‍ മുന്‍ പൊലീസ് കമ്മിഷണര്‍ രഹസ്യമായി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതും വിവാദമായി. ഈ മാസം പത്തിന് വൈകിട്ട് മൂന്നിനാണ് അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നത്. ഒന്നര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച. കാപ്പ അടക്കമുള്ള നിയമങ്ങള്‍ നിസാമിന് മേല്‍ ചുമത്താത്തതും ഇതുകൊണ്ടാണെന്നാണ് വിമര്‍ശനം. അതേ സമയം ഇയാളെ മാനസികരോഗിയായി ചിത്രീകരിക്കാനുള്ള കളികളും നടക്കുന്നുണ്ട്. മാനസിക രോഗിയാണെന്നും ഇതിന് മരുന്നു കഴിക്കുന്നുണ്ടെന്നും കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെടാന്‍ കഴിയുമെന്നും കാണിച്ചും നീക്കങ്ങള്‍ നടക്കുന്നുണ്ട്.
ഏതായാലും പുതിയ കമ്മീഷ്ണര്‍ എത്തിയതോടെയാണ് കേസിന് പുതിയ തലം കൈവന്നതെന്നതില്‍ തര്‍ക്കമില്ല. സംഭവസമയത്ത് നിഷാമിനൊപ്പം ഉണ്ടായിരുന്ന ഭാര്യ അമലിന് രക്ഷപെടാന്‍ പോലീസ് വഴിയൊരുക്കിയെന്നും ആരോപണമുണ്ട്.
നിസാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരിച്ചതോടെ കേസില്‍ വിധി പറയുന്നതു കോടതി മാറ്റിവയ്ക്കുകയായിരുന്നു. കേസില്‍ നിസാമിനു ജാമ്യം അനുവദിക്കാതിരിക്കാന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ ശക്തമായി വാദിക്കുകയും ചെയ്തു. കോടതിയിലേക്കിറങ്ങുന്നതിനു മുന്‍പു സ്വയം പരിചയപ്പെടുത്താന്‍ ശ്രമിച്ചു നിസാമിന്റെ പിതൃസഹോദരന്‍ എത്തിയതായാണ് ജില്ലാ പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥ് പറയുന്നത്. പക്ഷേ താന്‍ സംസാരിച്ചില്ല. ഇതിനു കേസ് അന്വേഷിക്കുന്ന പേരാമംഗലം സിഐ പി.സി. ബിജുകുമാര്‍ അടക്കമുള്ളവര്‍ സാക്ഷികളാണെന്നും രണേന്ദ്രനാഥ് പറഞ്ഞു.
എന്നാല്‍ കേസിന്റെ അന്വേഷണം നേരായ ദിശയിലാണെന്നും ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചൂ. പൊലീസല്ല, പട്ടാളം വന്നാലും അന്വേഷണത്തില്‍ ഇടപെടാന്‍ പറ്റില്ല. പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. നിസാമുമായി പൊലീസ് രഹസ്യ കൂടിക്കാഴ്ച നടത്തിയോ എന്നതും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























