മരിച്ചത് എട്ടു മലയാളികൾ ; കള്ളനും പോലീസും കളിച്ച് കേന്ദ്രവും സംസ്ഥാനവും; നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് അനേഷണം നടത്തുമെന്ന് പറഞ്ഞവരെല്ലാം മുങ്ങി; സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ല
നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് അനേഷണം നടത്തുമെന്ന് പറഞ്ഞവരെല്ലാം മുങ്ങി. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നാണ് വിവരം.
നേപ്പാളിൽ സ്വാധീനമേറെയുള്ളവരുടെ റിസോർട്ടിലാണ് സംഭവം നടന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പൗരത്വ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പിണക്കിയ സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം കണ്ടതായി പോലും നടിക്കുന്നില്ല.
അതിനിടെ ദുരന്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാൾ സർക്കാരുമായി കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കത്തയക്കാൻ കേരളം തയ്യാറായത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുടുംബങ്ങൾ താമസിച്ച ഹോട്ടൽ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ് മരണത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കത്ത് ഇമെയിലായാണ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചത്. ഇത് സംബന്ധിച്ച് മറുപടിയൊന്നും ലഭിച്ചിട്ടില്ല. മറുപടി കിട്ടിയ ശേഷം കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കുമെന്നാണ് കേരളം വ്യക്തമാക്കിയത്.
2014 മുതൽ 2019 വരെ വിദേശകാര്യ മന്ത്രാലയത്തിന്റെ പാർലമെന്ററി കമ്മിറ്റി ചെയർമാനായിരുന്ന തിരുവനന്തപുരം എം പി ശശി തരൂർ സംഭവം അറിഞ്ഞ മട്ടു പോലുമില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി.മുരളീധരനും വിഷയത്തിൽ ഇടപെട്ടിട്ടേയില്ല. മുരളിയോട് ഇക്കാര്യം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. കേരളം കത്തയച്ചത് മുരളിക്കായിരുന്നെങ്കിൽ കുറച്ചെങ്കിലും പരിഗണന ലഭിക്കുമായിരുന്നു. എന്നാൽ സഹമന്ത്രിയുമായി സംസാരിക്കാൻ കേരള സർക്കാരിന്റെ ഈഗോ സമ്മതിക്കുന്നില്ല.
പ്രാദേശിക ബി ജെ പി നേതാക്കളും വിഷയത്തിൽ ഇടപെട്ടിട്ടില്ല. മൃതദേഹങ്ങൾ കേരളത്തിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ഉണ്ടായിരുന്നു. എന്നാൽ അതോടെ കേന്ദ്രം തങ്ങളുടെ ഇടപെടൽ അവസാനിപ്പിച്ചു.
തിരുവനന്തപുരത്ത് ചേർന്ന എം പി മാരുടെ യോഗത്തിൽ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എം പിമാരെല്ലാം ഇടപെടുമെന്ന് പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. മരിച്ചവരുടെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലെ എം പി മാർ പോലും ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തിയില്ല.
മരിച്ചവരുടെ കുടുംബങ്ങൾ നിസഹായരായി നോക്കിനിൽക്കുമ്പോഴാണ് സർക്കാരുടെ കള്ളനും പോലീസും കളി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ലഹളകളെ കുറിച്ച് ഇവരുടെ കുടുംബങ്ങൾക്ക് യാതൊന്നും അറിയില്ല. ഉറ്റവർ നഷ്ടപ്പെട്ടവരുടെ ദുഃഖത്തെക്കാളുപരിയാണ് ആരും സഹായിക്കാനില്ല എന്ന സങ്കടം.അതേ സമയം കാഠ്മണ്ഡുവിലെ മലയാളി അസോസിയേഷനുകൾ സർക്കാരുകളെക്കാൾ ഫലപ്രദമായി ഇടപെടുന്നുണ്ട്. അവരിൽ മാത്രമാണ് കുടുംബം പ്രതീക്ഷയർപ്പിക്കുന്നത്.
https://www.facebook.com/Malayalivartha