ശാപ്പാടിന്റെ ചെലവ് താമസത്തിന്റേതാക്കും; ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അവസാനിപ്പിക്കാൻ സർക്കാർ മറുനീക്കം തുടങ്ങി; ഭക്ഷണത്തിന് ചെലവായ തുക പരസ്യമായ പശ്ചാത്തലത്തിൽ മറ്റെതെങ്കിലും തരത്തിൽ പ്രസ്തുത തുക നൽകി വിവാദം അവസാനിപ്പിക്കാൻ സർക്കാർ നീക്കം

ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ടുള്ള വിവാദം അവസാനിപ്പിക്കാൻ സർക്കാർ മറുനീക്കം തുടങ്ങി. ഭക്ഷണത്തിന് ചെലവായ തുക പരസ്യമായ പശ്ചാത്തലത്തിൽ മറ്റെതെങ്കിലും തരത്തിൽ പ്രസ്തുത തുക നൽകി വിവാദം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം.
വിവാദം അനാവശ്യമാണെന്ന് പറഞ്ഞ് ആർ പി ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ബി രവി പിള്ള രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്. പ്രവാസികളുടെ ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവർത്തിക്കുന്നതുമായ ലോക കേരള സഭയിൽ താനും അംഗമാണെന്ന് പിള്ള പറഞ്ഞു. അവിടെ എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും എന്റെ സഹോദരി സാഹിദരന്മാരാണ്. സ്വന്തം കുടുംബത്തിൽ വന്നു ഭക്ഷണം കഴിക്കുമ്പോൾ പണം ഈടാക്കുന്ന സംസ്കാരം നമ്മൾക്കില്ല. ഇപ്പോൾ വന്നിരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയിൽ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകർക്ക് നൽകിയിരുന്നത്. പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപ്പെട്ട കമ്മിറ്റിയുടെ മുമ്പില്‍ വച്ചിട്ടുണ്ടാകാം. റാവിസുമായി ബന്ധപ്പെട്ട വിഷയമായതിനാൽ, വിവാദത്തിനു മുൻപ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കിൽ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് രവി പിള്ള പറയുന്നു.
റാവിസിന്റെ ബിസിനസ് നിബന്ധന അനുസരിച്ചാണെകിൽ ഏതു പരിപാടിക്കും ഒരു അഡ്വാൻസ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട്. അതായത് പരിപാടിക്ക് മുൻകൂർ തുക കൈപ്പറ്റിയിരുന്നു എന്ന് രവി പിള്ള സമ്മതിച്ചിരിക്കുകയാണ്. അത് എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ലോക കേരള സഭ കഴിഞ്ഞു ഇത്രയും ദിവസം പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ പറഞ്ഞു കേൾക്കുന്ന തുകയുടെ ഒരു ഇടപാടും നടത്തിയിട്ടില്ല. ഭക്ഷണം കഴിച്ച തുക താമസത്തിനുള്ള തുകയാക്കി ഹോട്ടലുകാർക്ക് മാറ്റാവുന്നതേയുള്ളു. കാരണം റാവിസ് ഒരു സ്വകാര്യ സ്ഥാപനമാണ്.
ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു എന്നും രവി പിള്ള അറിയിച്ചിട്ടുണ്ട്. ശക്തമായ സ്വാധീനം ഭരണാധികാരികളിലുള്ള ഹോട്ടലുടമയാണ് രവി പിള്ള. അദ്ദേഹത്തിനെതീരെ അപ്രതീക്ഷിത നീക്കമുണ്ടായാൽ അതിനെ സർക്കാർ പ്രതിരോധിക്കും.
https://www.facebook.com/Malayalivartha