പരീക്ഷാതട്ടിപ്പിൽ പി എസ് സി ഉദ്യോഗസ്ഥർക്കും പങ്ക്;ഒരു കാലത്ത് സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന കേരള സംസ്ഥാന പബ്ളിക് സർവീസ് കമ്മീഷൻ വീണ്ടും സംശയത്തിന്റെ നിഴലിൽ ;പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധനകൾ പുരോഗമിക്കുമ്പോൾ തട്ടിപ്പിൽ പി എസ് സി അധിക്യതർക്കും ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന
പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധനകൾ പുരോഗമിക്കുമ്പോൾ തട്ടിപ്പിൽ പി എസ് സി അധിക്യതർക്കും ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചന. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അഭിമാനമായിരുന്ന കേരള സംസ്ഥാന പബ്ളിക് സർവീസ് കമ്മീഷൻ വീണ്ടും സംശയത്തിന്റെ നിഴലിലായി.
പി എസ് സി പരീക്ഷയിൽ ക്രമക്കേട് വ്യാപകമാവുകയാണെന്ന് ഏറെ നാളായി ആരോപണം ഉയർന്നിരുന്നു. എന്നാൽ സർക്കാരും ഇടത് അനുഭാവികൾ ഭരിക്കുന്ന പി എസ് സിയും ചേർന്ന് ആരോപണങ്ങളെ ആവിയാക്കി. പ്രതിപക്ഷം ദുർബലമായതിനാൽ ആരോപണങ്ങളിൽ യാതൊന്നും സംഭവിച്ചില്ല. പി എസ് സിക്കെതിരെ പ്രതിപക്ഷം ചില സമരങ്ങൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
തിരുവനന്തപുരം തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ പരിശോധന നടത്തിയ വിജിലൻസ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്തുകള്‍ പരിശോധിക്കാൻ തീരുമാനിച്ചു. പിഎസ്‌സി പരിശീലന കേന്ദ്രങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്തു പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ ഷിബു കെ നായര്‍, രഞ്ജന്‍ രാജ് എന്നിവര്‍ നടത്തുന്നെന്ന് ആരോപണമുള്ള ലക്ഷ്യ, വീറ്റോ എന്നീ പിഎസ് സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എത്തുന്നതിന് മുന്‍പ് സുപ്രധാന രേഖകള്‍ ഓഫീസുകളില്‍ നിന്നും മാറ്റിയതായി വിജിലന്‍സിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായാണ് സംശയം. വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയിരുന്നു.
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ പി എസ് സിയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ചോദ്യ പേപ്പർ ചോർത്തുന്നുണ്ടോ എന്ന സംശയം പോലീസിനുണ്ട്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശീലന കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്ന ചോദ്യങ്ങളാണ് പരീക്ഷക്ക് ചോദിക്കുന്നത്. ഇതിന്റെ മാജിക്ക് എന്താണെന്ന സംശയം മുമ്പും വിജിലൻസ് ഉന്നയിച്ചിരുന്നു. എന്നാൽ അത് തെളിയിക്കാനാവശ്യമായ വിവരങ്ങൾ വിജിലൻസിന് ലഭിച്ചില്ല. അന്വേഷണം വരുമ്പോഴെല്ലാം അട്ടിമറിക്കാൻ പി എസ് സി,സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു.
പി എസ് സിയിൽ ചോദ്യപേപ്പർ തയ്യാറാക്കുന്നത് ഒരു സ്ഥിരം സംഘമാണ്. ഇവരുമായി ബന്ധമുള്ളവർക്ക് ചോദ്യങ്ങൾ നേരത്തെ ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. പി എസ് സി ഉദ്യോഗസ്ഥരും പരിശീലന ക്ലാസുകൾ എടുക്കുന്നുണ്ട്. അത് പി എസ് സി കണ്ടെത്തി താക്കീത് ചെയ്തിരുന്നു. സെക്രട്ടേറിയറ്റിലെ സ്വാധീനത്തിന്റെ ഫലമായി ഉദ്യോഗസ്ഥർ പി എസ് സി ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം നടത്തുന്നുണ്ട്. കെ എ എസ് പരീക്ഷാ പേപ്പർ ചോർന്നുവെന്ന മട്ടിലുണ്ടായ ചില പ്രചരണങ്ങളാണ് പി എസ് സിക്ക് സംശയമുണ്ടാക്കിയത്.
https://www.facebook.com/Malayalivartha