കോവിഡ് കാലത്തെ നന്മ ; പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിക്കായി സർവീസ് നടത്തി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട്
ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ആലപ്പുഴ എംഎന്‍ ബ്ളോക്കിലെ സാന്ദ്രാബാബുവിനെ പ്ളസ് വണ്‍ പരീക്ഷക്ക് കോട്ടയം ജില്ലയിലെ കാഞ്ഞിരത്തുള്ള സ്കൂളില്‍ എത്താന്‍ സഹായിച്ചത് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ്. എഴുപത് സീറ്റുള്ള ഈ വാഹനത്തില്‍ പരീക്ഷ നടന്ന കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലെ ഏക യാത്രക്കാരി സാന്ദ്രയായിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം ബോട്ടുകളും നിര്‍ത്തലാക്കി. എന്നാൽ ഹയര്‍ സെക്കന്ററി പരീക്ഷയുടെ പുതുക്കിയ തീയതി അറിയിച്ചപ്പോള്‍ ആശങ്കയിലായി. വിവരം സാന്ദ്ര ജലഗതാഗത വകുപ്പിനെ അറിയിച്ചു. കാര്യം മനസ്സിലാക്കിയ ജലഗതാഗത വകുപ്പ് അങ്ങനെ സാന്ദ്രക്ക് മാത്രമായി സര്‍വ്വീസും നടത്തി.
പരീക്ഷാ ദിവസങ്ങളില്‍ സാന്ദ്രയുമായി ബോട്ട് രാവിലെ 11.30ന് പുറപ്പെട്ടു. കുട്ടി പഠിക്കുന്ന കാഞ്ഞിരം എസ്‌എന്‍ഡിപി ഹയര്‍സെക്കന്ററി സ്കൂളില്‍ 12 മണിയോടെ എത്തിച്ചു. യാത്രക്കാരിയായി സാന്ദ്ര മാത്രമേ ഉള്ളെങ്കിലും ബോട്ടില്‍ ഡ്രൈവര്‍, സ്രാങ്ക്, ബോട്ട്മാസ്റ്റര്‍, മറ്റ് രണ്ട് ജോലിക്കാരും കൃത്യമായി ഉണ്ടായിരുന്നു ജോലിക്ക്.
ദിവസവും ബോട്ട് വാടകയ്ക്ക് എടുത്താല്‍ 4000 രൂപയോളം ചാര്‍ജ്ജ് ആകും എന്നാല്‍ സാന്ദ്രക്ക് സ്കൂളിലേക്കും തിരികെയും മൊത്തം 18 രൂപ ടിക്കറ്റ് നിരക്ക് മാത്രമേ നല്‍കേണ്ടി വന്നുള്ളൂ എന്ന് ജലഗതാഗത വകുപ്പ് ആലപ്പുഴ യൂണിറ്റ് ഓഫീസര്‍ കെ.എ. സന്തോഷ് കുമാര്‍ പറഞ്ഞു. പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവായ തനിക്കും അധികൃതര്‍ക്കും മറ്രൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും ജലഗതാഗത വകുപ്പ് മന്ത്രിയും സര്‍ക്കാരും ഈ നല്ല കാര്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയെന്നും ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha