സി.ഐ.ക്കെതിരായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി... ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ. സുധീര്‍ വീഴ്ച വരുത്തിയതായി പോലീസിന്റെ റിപ്പോര്‍ട്ട്
ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ. സുധീര്‍ വീഴ്ച വരുത്തിയതായി പോലീസിന്റെ റിപ്പോര്‍ട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐ. വീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറല്‍ എസ്.പി.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.ഐ.ക്കെതിരായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.
ഉത്ര വധക്കേസിന്റെ തുടക്കത്തില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചില്ലെന്നും തെളിവുകള്‍ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ സി.ഐ. കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കേസ് അന്വേഷണത്തില്‍ സി.ഐ. അലംഭാവം കാണിച്ചതായി ഉത്രയുടെ കുടുംബവും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി. അന്വേഷണം നടത്തിയത്.
ഉത്ര കേസില്‍ സി.ഐ.ക്കെതിരേ സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിരുന്നു. അതിനിടെ, കഴിഞ്ഞദിവസം അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ മൃതദേഹം വീട്ടിലേക്കെത്തിച്ചെന്നും സി.ഐ.ക്കെതിരേ പരാതി ഉയര്‍ന്നു. ഈ സംഭവത്തില്‍ പുനലൂര്‍ ഡി.വൈ.എസ്.പി.യുടെ അന്വേഷണം തുടരുകയാണ്. നേരത്തെ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ മറുനാടന്‍ തൊഴിലാളികളെ കൊണ്ട് സ്റ്റേഷനില്‍ പണിയെടുപ്പിച്ചെന്നും സി.ഐ. സുധീറിനെതിരേ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ സി.ഐ. സുധീറിനെതിരേ വകുപ്പുതല നടപടിയുണ്ടാകാനാണ് സാധ്യത.
കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ അഞ്ചല്‍ സിഐക്കെതിരെ ഉത്രയുടെ വീട്ടുകാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സിഐ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം. സിഐ ഒഴികെ, എസ് ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ അന്വേഷണം നന്നായി നടത്തിയിരുന്നു എന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.
അസ്വാഭാവിക മരണം ആയിരുന്നിട്ടു പോലും ഉത്രയുടെ മൃതദേഹം ആദ്യം സംസ്‌കരിച്ചിരുന്നു. ഇതിനു നേതൃത്വം നല്‍കിയത് സി ഐ സുധീര്‍ ആയിരുന്നു. ഇതിനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തി.
മെയ് ഏഴിനു തന്നെ അസ്വഭാവിക മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്രയുടെ വീട്ടുകാരും പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും ആദ്യ ഘട്ടത്തില്‍ ഉണ്ടായില്ല. 13ന് വീണ്ടും പൊലീസുകാര്‍ പരാതി നല്‍കി. അതിലും കാര്യമായ നടപടി ഉണ്ടായില്ല. തുടര്‍ന്ന് മെയ് 19ന് റൂറല്‍ എസ്പി ഹരിശങ്കറിന് വീട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുകയും കേസിന്റെ ചുരുളഴിയുകയും ചെയ്തത്. മുന്‍പും സിഐ സുധീറിനെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതെ സമയം സൂരജിന് ചെറുപ്പം മുതല്‍ വന്യമൃഗങ്ങളോട് അടുപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാമ്പിനെ വീട്ടില്‍ കൊണ്ടുവരുന്നതില്‍ അസ്വഭാവികത തോന്നിയിട്ടില്ലെന്നും അമ്മയും സഹോദരിയും മൊഴിനല്‍കി. ഉത്രയുടെ പിതാവ് സൂരജിന് നല്‍കിയ മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങളും ഇവര്‍ പൊലീസിന് മുന്നില്‍ ഹാജരാക്കി. കൊലപാതകത്തില്‍ പങ്കില്ലെന്ന് അമ്മയും മകളും പൊലീസിനോട് കരഞ്ഞു പറഞ്ഞു. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തെളിവുകള്‍ സമാഹരിച്ച ശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
നേരത്തെ കണ്ടെത്തിയതിന്റെ ബാക്കി സ്വര്‍ണം എവിടെ എന്ന ചോദ്യത്തിനും അന്വേഷണസംഘത്തിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൂരജിന്റെ അച്ഛന് ഓട്ടോറിക്ഷ വാങ്ങാനായി 21 പവന്‍ പണയം വെച്ചു. 15 പവന്‍ സ്വര്‍ണം വിറ്റതിന്റേയും തെളിവുകള്‍ ലഭിച്ചു. അടുത്ത രണ്ടു ദിവസം കൂടി സൂരജ് പൊലീസ് കസ്റ്റഡിയില്‍ തുടരും. പിന്നാലെ സൂരജിനേയും സുരേഷിനെയും വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങും.
"
https://www.facebook.com/Malayalivartha