കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണം ; മുണ്ടക്കയം പാറത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു ; വൃക്കരോഗവും പ്രമേഹവുമുണ്ടായിരുന്നു; അന്ത്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കോട്ടയം: കോവിഡ് ബാധിച്ച് മുണ്ടക്കയം പാറത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടക്കയം പാറത്തോട് സ്വദേശി അബ്ദുൾ സലാം (71) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് കൊറോണ ബാധിച്ച് ഒരാൾ മരിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന് വൃക്കരോഗവും പ്രമേഹവുമുണ്ടായിരുന്നതായും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറയുന്നു. പാറത്തോട് പള്ളിപ്പടിയിലെ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു. കാഞ്ഞിരപ്പള്ളി എടക്കുന്നം സ്വദേശിയാണ്. നാലു ദിവസം മുൻപാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഇദ്ദേഹത്തിന്റെ സ്ഥിതി ഗതികൾ ഗുരുതരമായി. വൃക്കരോഗവും, പ്രമേഹവും ബാധിച്ച ആളായതിനാൽ ഇദ്ദേഹത്തിന് മരുന്നുകൾ ഫലിച്ചിരുന്നില്ല. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്. തുടർന്ന് തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ, ഇദ്ദേഹത്തിന് കൊറോണ ബാധിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ റൂട്ട് മാപ്പ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെയും ഇത് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടത്തും. തുടർന്ന്, മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തന്നെ സംസ്‌കാരം നടത്തും.
ഇദ്ദേഹത്തിന്റെ മരണം കൊറോണ മൂലമാണ് എന്നു സ്ഥിരീകരിക്കുമ്പോഴും, ഇദ്ദേഹത്തിന് രോഗം എവിടെ നിന്നാണ് എന്നു കണ്ടെത്താനാവാത്തത് ആശങ്കയ്ക്കു ഇടയാക്കിയിട്ടുണ്ട്. ഇടക്കുന്നം ജമാഅത്ത് പരിപാലന സമിതി അംഗമായ അബ്ദുൽ സലാം മേഖലയിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഇടക്കുന്നം നിവാസികൾ വേദനയോടെയാണ് കേൾക്കുന്നത്. ഒരാഴ്ചയിലേറെയായി അസുഖ ബാധിതനായ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ പല തവണ ഇദ്ദേഹം മരിച്ചതായി വ്യാജ വാർത്തകളും ഇറങ്ങി. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും അറിയിപ്പ് വന്നത്.
ഫെബ്രുവരി അവസാനം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത കോട്ടയം ജില്ലയിലെ ആദ്യമായാണ് ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുന്നത്. മരിച്ച അബ്ദുൾ സലാമിന് ഇതുവരെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 48 പേരാണ് ഉള്ളത്. ഇദ്ദേഹത്തിന്റെ മകന്റ് സ്രവം അടക്കം പരിശോധനാ വിധേയമാക്കിയിട്ടുണ്ട്. അബ്ദുൽ സലാം ന്യുമോണിയ ബാധിതനായാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്. അവിടെ രോഗം സ്ഥിരീകരിച്ചു ഐസലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha