കോട്ടയം മണർകാട്ടെ ലക്ഷങ്ങളുടെ ചീട്ടുകളി: ചീട്ടുകളിക്കാൻ വീട് നൽകിയ ബ്ലേഡ് മാഫിയ തലവനെതിരെ നടപടിയില്ല; ബ്ലേഡ് തലവനെ സംരക്ഷിക്കുന്നത് സി.പി.എം ഉന്നതൻ
മണർകാട് നാലു മണിക്കാറ്റിനു സമീപം പൊലീസ് നടത്തിയ റെയിഡിൽ 17 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ചീട്ടുകളം നടത്തിപ്പുകാരനായ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ പൊലീസിന്റെ നടപടിയില്ല. സി.പി.എമ്മിന്റെ കോട്ടയം ജില്ലയിലെ ഉന്നതനായ നേതാവിന്റെ ഇടപെടലിൽ കേസ് മുങ്ങുകയായിരുന്നു. ബ്ലേഡ് മാഫിയ സംഘത്തലവനായ ഇടപാടുകാരനെതിരെ ഇതുവരെയും കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഈ ഉന്നതന്റെ ഇടപെടലിനെ തുടർന്നാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. വീട് വാടകയ്ക്ക് എടുക്കുകയും, ചീട്ടുകളിയ്ക്കു വേണ്ട ഒത്താശ നടത്തുകയും ചെയ്ത മണർകാട് മാലം സ്വദേശിയായ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാത്തതാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ചീട്ടുകളി കളത്തിൽ നിന്നും അഞ്ചു ലക്ഷം രൂപ വരെയാണ് പ്രതിദിനം മാലം സ്വദേശിയായ ഈ മാഫിയ തലവൻ സമ്പാദിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ രാത്രി ഒൻപത് മണി വരെ നീണ്ടു നിന്ന റെയിഡിനൊടുവിലാണ് മണർകാട് മാലത്തു നിന്നും 17 ലക്ഷത്തോളം രൂപയുമായി 43 പേരെ ചീട്ടുകളിയ്ക്കിടെ പൊലീസ് സംഘം പിടികൂടിയത്. സാധാരണ നിലയിൽ ചീട്ടുകളി പിടിക്കുമ്പോൾ ചീട്ടുകളിയ്ക്കു അവസരം ഒരുക്കി നൽകിയ കെട്ടിടത്തിന്റെ ഉടമയെയും പ്രതിയാക്കേണ്ടതാണ്. എന്നാൽ, ഇവിടെ ഇത് ഉണ്ടായിട്ടില്ല. പകരം ഇയാളെ രക്ഷിക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്.
കെട്ടിടം വാടകയ്ക്ക് എടുക്കുകയോ, കെട്ടിടത്തിന്റെ ഉടമസ്ഥാനവകാശം ഉള്ളതോ ആയ ആളുടെ പേരിലും സാധാരണ ഗതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാറുണ്ട്. എന്നാൽ, ഇവിടെ ഇതുവരെയും മാലം സ്വദേശിയായ ഈ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ കേസെടുത്തിട്ടില്ല. പൊലീസ് ഈ കാര്യത്തിൽ അലംഭാവം കാട്ടുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന തലത്തിൽ തന്നെ സ്വാധീനമുള്ള സി.പി.എമ്മിന്റെ ഉന്നതനായ നേതാവും, ക്രൈസ്തവ സഭയുടെ മേധാവിയുമാണ് ഈ ബ്ലേഡ് മാഫിയ സംഘത്തലവനു വേണ്ട സഹായം ചെയ്തു നൽകുന്നത്.
കുട്ടിക്കാനത്തും ജില്ലയുടെ വിവിധ ഇടങ്ങളിലുമായി ഏഴു ചീട്ടുകളി ക്ലബുകളാണ് ഈ ബ്ലേഡ് - ഗുണ്ടാ മാഫിയ സംഘത്തലവന് ഉള്ളത്. കഴിഞ്ഞ ദിവസം മണർകാട് പൊലീസ് റെയ്ഡ് ചെയ്തു പിടികൂടിയ ചീട്ടുകളി കളം നേരത്തെ തമിഴ്‌നാട്ടിലെ കമ്പത്താണ് നടത്തിയിരുന്നത്. ഇവിടെ പ്രാദേശികമായുണ്ടായ പ്രശ്‌നങ്ങളെ തുടർന്നു ഇവർ ചീട്ടുകളി കളം അതേപടി പറിച്ചു നടുകയായിരുന്നു. ഏതായാലും മണർകാട് നാലു മണിക്കാറ്റിനു സമീപം പൊലീസ് നടത്തിയ റെയിഡിൽ 17 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ ചീട്ടുകളം നടത്തിപ്പുകാരനായ ബ്ലേഡ് മാഫിയ സംഘത്തലവനെതിരെ പൊലീസിന്റെ നടപടിയില്ല എന്ന സംഭാവത്തിൽ ആരോപണം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha