നുഴഞ്ഞുകയറാൻ തക്കം പാർത്ത് 250 മുതല്‍ 300 വരെ തീവ്രവാദികള്‍ ; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി കരസേന മേധാവി
രാജ്യം കൊറോണ മഹാമാരിയെ തുരത്താനുള്ള കഠിന ശ്രമത്തിലാണ്. ആ സാഹചര്യം മുതലെടുത്ത് രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നതിനായി അതിര്‍ത്തിയില്‍ 250 മുതല്‍ 300 വരെ തീവ്രവാദികള്‍ തക്കം പാര്‍ത്തിരിക്കുന്നതായാണ് വിവരം. ജമ്മു കാശ്മീരിലെ കുപ്വാരയില്‍ ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ നിന്ന് നൂറ് മീറ്റര്‍ ആകലെ രണ്ട് ഭീകരരെ സൈന്യം വധിച്ചതിന് പിന്നാലെ മേജര്‍ ജനറല്‍ വീരേന്ദ്ര വാറ്റ്‌സാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ സജീവമാണ്. 250 മുതല്‍ 300 വരെ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി ഇരിക്കുകയാണ്. അത്യാധുനിക അയുധങ്ങള്‍ ഇവരുടെ കൈവശം ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതിന് തുടര്‍ന്ന് അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതിർത്തിയിൽ സ്ഥിതി വളരെ മോശമാകുന്ന ഈ സാഹചര്യത്തിൽ കരസേന മേധാവി എം.എം. നരവണെ ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശിച്ചിരിക്കുകയാണ്. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനാണ് നരവണെയുടെ സന്ദര്‍ശനം. പ്രത്യേക വിമാനത്തിലാണ് കരസേന മേധാവി ഡല്‍ഹിയില്‍നിന്നു ജമ്മു കശ്മീരിലെത്തിയത്. അതിനു ശേഷം അതിര്‍ത്തിയിലെ ടൈഗര്‍ ഡിവിഷനില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പ്രത്യേക ഹെലികോപ്ടറില്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളും സന്ദര്‍ശിച്ചു. സൈനിക വിന്യാസം, സുരക്ഷാക്രമീകരണം തുടങ്ങിയവ വിലയിരുത്തുന്നതിനാണ് കരസേന മേധാവിയുടെ സന്ദര്‍ശനം. ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
പ്രധാനമായും രണ്ടു വെല്ലുവിളികളാണ് ഇന്ത്യ-പാക് അതിര്‍ത്തിക്കു സമീപം സൈന്യം നേരിടുന്നത്. ഇന്ത്യ-ചൈന സംഘര്‍ഷവേളയില്‍ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇതു കൂടാതെ അതിര്‍ത്തിക്കു സമീപത്തെ ലോഞ്ച് പാഡുകളില്‍ ഭീകരവാദികള്‍ എത്തിയതായി സൈന്യത്തിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇവരെ നേരിടുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുക എന്നതാണ് കരസേന മേധാവിയുടെ സന്ദര്‍ശന ലക്ഷ്യം. അടുത്ത കാലത്ത് റോഡുകളും ആറു പാലങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിക്കു സമീപം ഇന്ത്യ നടത്തിയിരുന്നു. ഈ മേഖലകളും നര്‍വണെ സന്ദര്‍ശിച്ചു.
അതേസമയം, അതിര്‍ത്തിയിലെ പരിശോധനയ്ക്കിടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച് രണ്ട് ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. മരിച്ചവരില്‍ ഒരാള്‍ കുപ്വാരയിലെ ഹന്ദവാര മേഖലയില്‍ നിന്നുള്ള 23കാരനായ ഇദ്രീസ് അഹമ്മദ് ബട്ട് ആണെന്ന് സൈന്യം അറിയിച്ചിരുന്നു. ഇവര്‍ ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് ഒരു മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരവാദികളില്‍ നിന്ന് എകെ 47 തോക്കുകള്‍, നൂറ് കണക്കിന് ബുള്ളറ്റുകള്‍, നാല് ഗ്രനേഡുകള്‍, പിസ്റ്റലുകള്‍, എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കുപ്വരയിലെ പാകിസ്ഥാനി പോസ്റ്റിന് സമീപം നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവരെ സൈന്യം വധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha