24 കാരൻ ക്ലീനർ കൈ തെളിയാൻ ലോറി ഓടിച്ച് കയറ്റിയത് ദമ്പതികളുടെ പുറത്ത് ! കുരുക്കിയത് ആ തുമ്പുകൾ...
ലേണേഴ്സ് ലൈസൻസ് മാത്രമുള്ള 24 കാരനായ ക്ലീനർ ഓടിച്ച ലോറിയിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ക്ലീനറെ ഏഴേ മുക്കാൽ വർഷത്തെ കഠിന തടവിനും 50,200 രൂപ പിഴയൊടുക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ അസി: സെഷൻസ് കോടതി വിധി. കൈ തെളിയാനായുള്ള പരീശീലനം നേടാനായി അരുവിക്കര സ്വദേശി ഉണ്ണികൃഷ്ണൻ ലോറി ഓടിച്ചത് നരഹത്യയിൽ കലാശിച്ചതായാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം.
അരുവിക്കര നിന്നും ചാക്ക അനന്തപുരി ആശുപത്രിയിൽ 9,500 ലിറ്റർ വെള്ളമെത്തിച്ച് അടുത്ത ലോഡെത്തിക്കാൻ ശര വേഗത്തിൽ പാഞ്ഞ ടാങ്കർ ലോറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. തിരുവനന്തപുരം ചീഫ് കെമിക്കൽ ലബോറട്ടറിയിലെ ജൂനിയർ സയൻറിഫിക് ഓഫീസർ രവീന്ദ്രൻ (45), ഭാര്യയും കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെൻറർ അദ്ധ്യാപക ട്രെയിനറുമായ അജിതകുമാരി (45) എന്നിവരാണ് കൊല്ലപ്പെട്ടത്.
തലസ്ഥാന നഗരത്തിലെ പേട്ട നാലുമുക്ക് ജംഗ്ഷനിലെ സ്റ്റേറ്റ് ബാങ്കിന് മുൻ വശത്ത് 2008 ഫെബ്രുവരി 27 ന് വെളുപ്പിന് 4. 40 നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളായ ഇരുവരും കണ്ണമ്മൂല ഗോകുലം വീട്ടിൽ നിന്നും പ്രഭാത സവാരിക്ക് പേട്ട - പാറ്റൂർ റോഡിലൂടെയുള്ള ഫുട്പാത്തിൽ ബാരിക്കേഡിന് ഉള്ളിലൂടെ നടന്നു പോകുകയായിരുന്നു. ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന 95 മീറ്റർ ഉയരത്തിലും 13.6 മീറ്റർ മീറ്റർ നീളത്തിലുള്ള ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡുകൾ ടാങ്കർ ലോറി കൊണ്ടിടിപ്പിച്ച് തകർത്ത് ദമ്പതികളെ മതിലിൽ ചേർത്ത് ചതച്ചരച്ച് ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നേരിൽ കണ്ടവരും ദൃക്സാക്ഷികളുമായ പത്രക്കെട്ടെടുക്കാൻ പോയ 2 പത്ര ഏജൻ്റുമാരുടെയും പ്രഭാത സവാരിക്കിറങ്ങിയ 3 സ്ഥലവാസികളുടെയും സാക്ഷിമൊഴികളാണ് കേസ് വിചാരണയിൽ നിർണ്ണായകമായത്. കൃത്യ വാഹനത്തിന് യാതൊരു വിധ യന്ത്രതകരാറോ ബ്രേക്ക് സിസ്റ്റ തകരാറോ ഇല്ലായെന്നും പെഡൽ ബ്രേക്കും ഹാൻഡ് ബ്രേക്കും ശരിയായി പ്രവർത്തിക്കുന്നതായുമുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടും കോടതി തെളിവിൽ സ്വീകരിച്ചു. ബാരിക്കേഡിലും മറ്റും കണ്ടെത്തിയ ദമ്പതികളുടെ രക്തക്കറ , ഫുട്പാത്തിൽ നിന്നും കിട്ടിയ ദമ്പതികളുടെ ചെരുപ്പുകൾ , തലമുടി ഭാഗങ്ങൾ എന്നിവ ശാസ്ത്രീയ പരിശോധന നടത്തി ഫോറൻസിക് ലാബിലെ സീറോളജി വിഭാഗം സമർപ്പിച്ച എഫ് എസ് എൽ റിപ്പോർട്ടും വിചാരണയിൽ നിർണ്ണായകമായി.
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാത്തതിനും വിവരം പോലീസിൽ അറിയിക്കാതെ കൃത്യ സ്ഥലത്തു നിന്നും ഓടി മറഞ്ഞ് ഒളിവിൽ പോയ കുറ്റത്തിന് ഇരുനൂറ് രൂപ പിഴയൊടുക്കണം. അല്ലാത്തപക്ഷം രണ്ടു ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ഡ്രൈവിംഗ് ലൈസൻസും ബാഡ്ജുമില്ലാതെ ലോറി ഓടിച്ചതിന് മൂന്നു മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. 40,000 രൂപ കൊല്ലപ്പെട്ട ദമ്പതികളുടെ അവകാശികൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. അതേസമയം കൊലപാതകം ക്വട്ടേഷൻ ആണെന്ന ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയില്ല. റോഡപകട മരണമായ നരഹത്യാ കേ സാണെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ.
ശിക്ഷയനുഭവിക്കാനായി പ്രതിയെ കൺവിക്ഷൻ വാറണ്ട് പ്രകാരം കോടതി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു. വിചാരണ കോടതി 3 വർഷത്തിന് മുകളിൽ തടവു ശിക്ഷ വിധിച്ചാൽ അതേ കോടതിക്ക് പ്രതിക്ക് മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി ശിക്ഷ നടപ്പിലാക്കുന്നത് താൽക്കാലികമായി സസ്പെൻ്റ് ചെയ്യുവാൻ ക്രിമിനൽ നടപടി ക്രമത്തിൽ ചട്ടമില്ലാത്തതിനാലാണ് പ്രതിയെ ജയിലിലേക്ക് അയച്ചത്. കേസിൽ 2 മുതൽ 4 വരെ പ്രതികളായ ലോറി ഡ്രൈവറെയും തെളിവു നശിപ്പിച്ചയാളെയും ലോറിയുടമയേയും തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.
https://www.facebook.com/Malayalivartha