കള്ളനോ കള്ളന് കഞ്ഞിവെച്ചവനോ.... മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു എം.ശിവശങ്കര്‍, സര്‍വ്വപ്രതാപിയില്‍ നിന്ന് സര്‍വ്വ നാശത്തിലേക്ക് ...ശിവശങ്കര്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ പതനം
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു എം.ശിവശങ്കര്‍. ഐ.ടി സെക്രട്ടറിക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്ന ശിവശങ്കര്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വന്‍ വീഴ്ചയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സംസ്ഥാനത്തെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.ഐടിയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അക്ഷയ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആരംഭിച്ച ഉദ്യോഗസ്ഥന് പിഴച്ചത് എവിടെ നിന്നാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ എവിടെയും ഉയരുന്നത്
1995 ല്‍ കണ്‍ഫേഡ് ആയി ഐ.എ.എസ് ലഭിച്ച എം.ശിവശങ്കര്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ഇടതുപക്ഷം ഭരിക്കുമ്പോഴെല്ലാം നിര്‍ണായക സ്ഥാനത്ത് ഇദ്ദേഹത്തെ കാണാമായിരുന്നു. ഐടി മിഷനിലും പൊതുവിദ്യാഭ്യാസത്തിലും ടൂറിസം വകുപ്പിലും ശിവശങ്കര്‍ മേധാവിയായിരുന്നിട്ടുണ്ട്. സിപിഎമ്മിന്റെ നയങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ കഴിയുന്ന ആളായിട്ടാണ് ശിവശങ്കര്‍ അറിയപ്പെട്ടത്.
അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് എം.എ ബേബിക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിലും കോടിയേരി ബാലകൃഷ്ണനൊപ്പം ടൂറിസം വകുപ്പിലും നിര്‍ണായക ചുമതലകള്‍ വഹിച്ചയാളാണ് ശിവശങ്കര്‍. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രമുഖരായ രണ്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കൊപ്പം ജോലി ചെയ്തയാള്‍ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുന്നതില്‍ അത്ഭുതമില്ല.
സ്പ്രിന്‍ക്ലര്‍ കേസ് ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെ മാറ്റണം എന്ന ആവശ്യം മുഖ്യമന്ത്രിക്ക് വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. മുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐ വരെ ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ മാറ്റി നിര്‍ത്താത്തത് അദ്ദേഹത്തിന്റെ മേലുള്ള ഉത്തമ വിശ്വസം കൊണ്ടാണ്. ശിവശങ്കറിനെതിരെ നിരന്തരം ആരോപണം ഉയര്‍ന്നപ്പോഴെല്ലാം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മനോവീര്യം തകര്‍ക്കുന്ന ആരോപണങ്ങളെ മുഖവിലയ്ക്ക് എടുക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ സ്പ്രിന്‍ക്ലര്‍ കേസില്‍ സര്‍ക്കാര്‍ വിശദീകരണം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിസ്തരിക്കാനായി പിണറായി നിയോഗിച്ചതും ഇതേ ശിവശങ്കറിനെ തന്നെയാണ്.
ആ സമയത്താണ് സ്വര്‍ണക്കടത്ത് വിവാദത്തിന്റെ സംശയ മുനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിയുന്നത്. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയം ഇടുത്തീ പോലെ വന്നുവീഴുമെന്ന്ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തുകയും സ്വപ്നയുടെയും സരിത്തിന്റെയും ബന്ധങ്ങള്‍ ശിവശങ്കറിലേക്ക് നീളുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. ഒടുവില്‍ വഹിച്ചിരുന്ന പദവികളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ പ്രതാപിയായിരുന്ന ശിവശങ്കര്‍ ഇപ്പോള്‍ വ്യക്തിപരമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. റവന്യു വകുപ്പില്‍ നേരിട്ട് ഡെപ്യൂട്ടി കളക്ടര്‍ ആയി നിയമിതനായ ശിവശങ്കറിന് 1995ലാണ് ഐ.എ.എസ് ലഭിക്കുന്നത്. കെ.എസ്.ഇ.ബി ചെയര്‍മാന്‍ പദവിയില്‍ ഉള്‍പ്പെടെ സേവനം നടത്തിയ ശിവശങ്കര്‍ ഗതാഗതം, കായിക വകുപ്പുകളിലും തന്റെ കഴിവ് തെളിയിച്ചു.ഇടതുഭരണത്തിന് മികച്ച ഏകോപനം നല്‍കാനും അഴിമതി മുക്തമാക്കാനുമായി പിണറായി നടത്തിയ അന്വേഷണം വലിയ ബുദ്ധിമുട്ടില്ലാതെ ശിവശങ്കറില്‍ എത്തി ചേരുകയായിരുന്നു. എന്നാല്‍ അതേ ഉദ്യോഗസ്ഥന്‍ തന്നെ ഇപ്പോള്‍ സര്‍ക്കാരിനെ കുടുക്കിലാക്കുന്ന സ്ഥിതിവിശേഷമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാണാന്‍ കഴിയുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. .ഇന്നലെ വൈകുന്നേരം ആരംഭിച്ച കസ്റ്റംസ് ചോദ്യം ചെയ്യല്‍ പുലര്‍ച്ചെയോളം നീണ്ടിരുന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. എന്തായാലും സര്‍വ്വ പ്രതാപത്തില്‍ നിന്നും ശിവശങ്കര്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ സര്‍വ്വ നാശത്തിലേക്കുള്ള കൂപ്പുകുത്തലിന് തുടക്കമിട്ടിരിക്കുകയാണ് നയതന്ത്ര ചാംനാല്‍ മറയാക്കി നടത്തിയ ഈ സ്വര്ണക്കള്‍ക്കടത്തു വിവാദം എന്നതില്‍ സംശയമില്ല
https://www.facebook.com/Malayalivartha