സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്നതിനാല്‍ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
വികസനപദ്ധതികള്‍ നമുക്ക് ആവശ്യമാണ്. പക്ഷെ അത് ജനഹിതം മാനിച്ച് തികച്ചും സുതാര്യമായും നിയമാനുസൃതമായും നടപ്പിലാക്കുകയാണ് ശരിയായ രീതി. തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ-അതിവേഗ റെയില്‍പാതയായ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വകാര്യങ്ങളെക്കുറിച്ചും സമഗ്രമായ പുനഃപരിശോധന ആവശ്യമാണെന്ന കാര്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
വികസനപദ്ധതികള്‍ നമുക്ക് ആവശ്യമാണെങ്കിലും ജനഹിതം മാനിച്ച് സുതാര്യമായും നിയമാനുസൃതമായും നടപ്പിലാക്കുകയാണ് ശരിയായ രീതി. എന്നാല്‍ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളോ അതുമായി ബന്ധപ്പെട്ട പബ്ലിക്ഹിയറിങ്ങോ നടത്താത്തത് ഗുരുതരമായ വീഴ്ചയാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ അത് നിരവധി ആളുകളെ പ്രതികൂലമായി ബാധിക്കും. അവര്‍ക്ക് തൃപ്തികരമായ പുനഃരധിവാസം, ന്യായമായ നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠനവും പരിശോധനയും വേണമെന്നും കത്തില്‍ പറയുന്നു.
എത്രമാത്രം യാഥാര്‍ഥ്യബോധമില്ലാതെയാണ് കണ്‍സള്‍ട്ടന്‍സികള്‍ ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നതെന്നത് ഒരൊറ്റ ഉദാഹരണംകൊണ്ടുതന്നെ ഏവര്‍ക്കും ബോധ്യപ്പെടും. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഇടപ്പള്ളിമുതല്‍ രാമനാട്ടുകര വരെയുള്ള 167 കിലോമീറ്റര്‍ ദൂരം ദേശീയപാതാ വികസനത്തിനായി ഫീഡ്ബാക്ക് ഇന്‍ഫ്ര എന്ന കണ്‍സള്‍ട്ടന്‍സി തയാറാക്കിയ പദ്ധതിച്ചെലവ് കേവലം 585.31 കോടി രൂപ മാത്രമാണ്. എന്നാല്‍ എറണാകുളം ജില്ലയിലെ ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതിനുമാത്രം 1690 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നാണ് ഡെപ്യൂട്ടി കലക്ടര്‍ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് എറണാകുളം ജില്ലയ്ക്കു മാത്രമായിട്ടാണെന്നോര്‍ക്കണമെന്ന് കത്തില്‍ പറയുന്നു.
വികസനപദ്ധതികള്‍ പാരിസ്ഥിതിക സൗഹൃദമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി മാറുന്ന സ്ഥിതിയാണ്. 135 കിലോമീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും മൂവായിരം ഏക്കര്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തല്‍പോലും ഉണ്ടായിട്ടില്ലെന്നതും അത്ഭുതപ്പെടുത്തുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സത്യസന്ധവും യാഥാര്‍ഥ്യബോധത്തോടുകൂടിയതുമായ ഫീസിബിലിറ്റി സ്റ്റഡികളും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കണം. ഇക്കാര്യത്തില്‍ ഇ.ശ്രീധരന്റെ ഉപദേശങ്ങളും സേവനങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്.
ഈ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ പുറംകരാറുകാരെ ഏല്‍പ്പിക്കുന്നത് വിചിത്രമായിരിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ മാത്രം മതിയെന്നും മറ്റു നടപടികള്‍ക്കായി പുറംകരാറിലൂടെ നേരത്തെവിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കാമെന്ന അഭിപ്രായം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പുറംകരാറിലൂടെ വരുന്നവര്‍ക്ക് വില്ലേജ്, താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റുകളിലും കടന്നുചെല്ലാനും ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്യാനും അവസരമുണ്ടാക്കുന്നത് ഗുരുതരമായ തെറ്റാണെന്നും അതു തിരുത്തണമെന്നും കത്തിലുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വിശ്വാസ്യതയുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ നിയമപ്രകാരമുള്ള പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങളും പരിശോധനകളും നടത്തണം. നിയമാനുസൃതമായ പബ്ലിക് ഹിയറിങ് അതാതു സ്ഥലങ്ങളില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചു നടത്തണം.
ആകാശസര്‍വേയുടെ അടിസ്ഥാനത്തിലുള്ള അലെയ്ന്‍മെന്റും ഡി.പി.ആറും തള്ളിക്കളയണം. അലെയ്ന്‍മെന്റ്, ഡി.പി.ആര്‍ തുടങ്ങിയവ സംബന്ധിച്ച് അതാത് ജില്ലകളില്‍ എം.പി.മാര്‍., എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത്-നഗരസഭാംഗങ്ങള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രിമാര്‍ ചര്‍ച്ചനടത്തണം. ഇതിനായി ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിയെ ചുമതലപ്പെടുത്തുന്നത് ഉചിതമായിരിക്കും. അവിടെ ഉരുത്തിരിയുന്ന ഉചിതമായ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത് അലെയ്ന്‍മെന്റിലും ഡി.പി.ആറിലും മാറ്റംവരുത്തണം. സാമ്പത്തികത്തകര്‍ച്ച വിലയിരുത്തി എങ്ങനെ ഈ പദ്ധതിക്കുവേണ്ട ധനസമാഹരണം നടത്താനാകുമെന്ന് ഗൗരവത്തോടെ പരിശോധിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍കൂടി ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha