ഉത്തരം തേടി ഇഡി... ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തതായി പറയുന്ന അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ അന്വേഷണം കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്; അങ്ങനെയൊരു കാര്‍ഡുണ്ടെങ്കില്‍ കത്തിച്ചു കളയുമായിരുന്നില്ലേ എന്ന ഭാര്യമാതാവിന്റെ ന്യായമായ ചോദ്യത്തിന് ഉത്തരം നല്‍കാനൊരുങ്ങുന്നു; കാര്‍ഡ് കേരളത്തില്‍ ഉപയോഗിച്ചിരുന്നുവത്രെ

ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന് നമ്മള്‍ പലപ്പോഴും പറയുന്നതാണ്. എന്നാല്‍ കാര്‍ഡില്‍ എന്തൊക്കെയിരിക്കുമെന്ന് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി കാട്ടിത്തരികയാണ്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ നിര്‍ണായക തെളിവാകും. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്.
ഇ.ഡി. ഉദ്യോഗസ്ഥര്‍ കാര്‍ഡ് കൊണ്ടുവന്നു വെച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റയും ഭാര്യാമാതാവ് മിനിയും ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. അങ്ങനെയൊരു കാര്‍ഡുണ്ടെങ്കില്‍ കത്തിച്ചു കളയുമായിരുന്നില്ലേ എന്ന ഭാര്യമാതാവിന്റെ ന്യായമായ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ബാധ്യത കൂടിയുണ്ട് ഇഡിക്ക്. കത്തിച്ച കാര്‍ഡെങ്ങനെ ബിനീഷിന്റ വീട്ടില്‍ വന്നെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടത് ഇഡിയുടെ ആവശ്യമാണ്.
അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച ഇടങ്ങളില്‍ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കില്‍ കാര്‍ഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാര്‍ഡ് നല്‍കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദ വിവരങ്ങളും ഇ.ഡി. ശേഖരിച്ചു. കാര്‍ഡ് ഉപയോഗിച്ച കടകളിലും സ്ഥാപനങ്ങളിലും കൂടി ഇഡി എത്തുന്നതോടെ കത്തിച്ച കാര്‍ഡ് എങ്ങനെ പൊങ്ങി വന്നെന്ന് പകല്‍പോലെ വ്യക്തമാകും.
അനൂപ് മുഹമ്മദിനെ മുന്നില്‍ നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങള്‍ ശേഖരിച്ചത്.
സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലെ ബിനീഷിന്റെ പങ്കാളിത്തം ഇ.ഡി. അന്വേഷിച്ചത് ഇതിന്റെ ഭാഗമായാണ്. കണ്ണൂര്‍ സ്വദേശിയായ മുന്‍മന്ത്രിപുത്രനുമായി ചേര്‍ന്നാണ് ബിനീഷും ബിനോയിയും ഈ സ്ഥാപനം തുടങ്ങിയത്. വിവാദമായപ്പോള്‍ മൂവരും പിന്മാറി. പകരം വേറെ നടത്തിപ്പുകാരെത്തി. ഇപ്പോഴും ഈ സ്ഥാപനത്തിന് സര്‍ക്കാരില്‍നിന്ന് മരുന്നുവിതരണത്തിനുള്ള കരാര്‍ ലഭിച്ചിട്ടുണ്ട്. അബ്ദുള്‍ ലത്തീഫ്, അല്‍ജാസിം എന്നിവരുടെ സാമ്പത്തിക ഇടപാടുകളിലും അസ്വഭാവികതകളുണ്ടെന്നാണ് കണ്ടെത്തല്‍.
അതേസമയം ലഹരിപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും. ലഹരിയിടപാടുകേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളുംസംബന്ധിച്ച് കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ ഇ.ഡി. സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണ്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ബിനീഷിനെ ഇ.ഡി. സോണല്‍ ഓഫീസിലെത്തിച്ചു. പത്തിന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരവരെ തുടര്‍ന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരത്തില്‍ വിശദീകരണം തേടി. ബിനീഷ് ചെറിയതോതില്‍ സഹകരിക്കുന്നുണ്ടെങ്കിലും ബിനാമി ഇടപാടുകളില്‍ തൃപ്തികരമായ മറുപടിയല്ല നല്‍കുന്നതെന്നാണ് ഇ.ഡി. വൃത്തങ്ങളില്‍നിന്ന് അറിയുന്നത്. അബ്ദുല്‍ ലത്തീഫുമായുള്ള ബിസിനസ് പങ്കാളിത്തം ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. അതിന് പിന്നാലെയാണ് ക്രഡിറ്റ് കാര്‍ഡ് നിര്‍ണായകമാകുന്നത്. ക്രഡിറ്റ് കാര്‍ഡ് ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിച്ചതായി അഭ്യൂഹം പരക്കുന്നുണ്ട്. അതോടെ കത്തിച്ചു കളയുമായിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു.
"
https://www.facebook.com/Malayalivartha