കണ്ണ് നിറഞ്ഞുപോയി... വിഎസ് അച്യുതാനന്ദനെപ്പോലെ വെട്ടിത്തുറന്ന് പറഞ്ഞ് ജനകീയനാകാന്‍ നോക്കിയ മന്ത്രി തോമസ് ഐസക്കിന് തലങ്ങും വിലങ്ങും അടി; മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ സ്പീക്കറും കൈവിട്ടതോടെ എല്ലാം ഓക്കെയായി; തെരഞ്ഞെടുപ്പിന് ശേഷം പെരുപ്പിക്കാനുള്ള നീക്കത്തിനും തടയിട്ടു
പത്രക്കാരുടെ കയ്യടി കിട്ടാനായി വലിയ ബുദ്ധികാട്ടി ഇറങ്ങിത്തിരിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ പതനത്തില്‍ ഏറ്റവും ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണ്. കേന്ദ്രത്തിന്റെ മൂക്ക് ചെത്തിക്കളയുമെന്നു പറഞ്ഞ് സിഎജി റിപ്പോര്‍ട്ട് പുറത്തിട്ട് ജനരോഷം ഇളക്കിവിട്ട തോമസ് ഐസക് സ്വന്തം പാര്‍ട്ടിയില്‍ നിന്നും അടി ഏറ്റുവാങ്ങുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടിയും എല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. അവസാനം സ്പീക്കറും തിരിഞ്ഞിരിക്കുകയാണ്.
കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയിലെത്തും മുമ്പ് ധനമന്ത്രി തോമസ് ഐസക് ചോര്‍ത്തി സഭയെ അവഹേളിച്ചെന്ന പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു വിട്ട സ്പീക്കറുടെ അസാധാരണ നടപടിയോടെ സി.പി.എമ്മിനകത്ത് ദിവസങ്ങളായി രൂപംകൊണ്ടുവരുന്ന സമ്മര്‍ദ്ദം ഐസക്കിനെ ചുറ്റുന്ന രാഷ്ട്രീയച്ചുഴലിയാകുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ പരാതി സഭയുടെ അവകാശ ലംഘനവും സദാചാരവും സംബന്ധിച്ച സമിതിക്കു കൈമാറുന്നത്. കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധനാ വിവാദത്തില്‍ ധനമന്ത്രിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും സി.പി.എമ്മും മന്ത്രിമാരില്‍ പലരും അതിനെ പിന്തുണയ്ക്കുകയും ചെയ്തതിനു പിന്നാലെ, സ്വന്തം പാര്‍ട്ടിക്കാരനായ സ്പീക്കറും ഇത്തരം നടപടിക്കു തുനിഞ്ഞതാണ് തോമസ് ഐസക്കിന് കൂടുതല്‍ ക്ഷീണമാകുന്നത്. ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആക്രമണം കടുപ്പിക്കുക കൂടി ചെയ്തതോടെ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കൂടി ഇതിന്റെ ആഘാതം പടരും.
അതേസമയം കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം. നീക്കം തുടങ്ങി. അക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ പരസ്യമായി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനുള്ള മറുപടി കൂടിയായിരുന്നു വിജയരാഘവന്റേത്.
വിവാദം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇടതുമുന്നണിയിലെ മറ്റു കക്ഷികള്‍ക്കും അതൃപ്തിയുണ്ട്. സി.പി.എം. ദേശീയനേതൃത്വത്തിന്റെ നിലപാടും അതുതന്നെ. എന്തൊക്കെ വിവാദമുണ്ടായെങ്കിലും പാര്‍ട്ടിയൂം മുന്നണിയും ഒരേ മനസോടെ മുന്നോട്ടുപോകുകയാണ്. അതു നശിപ്പിച്ച് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന ചര്‍ച്ചകള്‍ വേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതി എത്തിക്‌സ് കമ്മിറ്റിക്കു വിട്ട നിയമസഭാ സ്പീക്കറുടെ നടപടിയും ഐസക്കിനു തിരിച്ചടിയായി. ഐസക്കിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ കമ്മിറ്റിക്കു കഴിയില്ലെങ്കിലും വിവാദം അദ്ദേഹത്തെ പിന്തുടരും.
കെ.എസ്.എഫ്.ഇ. വിഷയത്തില്‍ മുഖ്യമന്ത്രി ആദ്യമേ തള്ളിപ്പറഞ്ഞതിന്റെ തുടര്‍ച്ചയായി സി.പി.എം. സെക്രട്ടേറിയറ്റ് താക്കീതിന്റെ സ്വരത്തിലാണു സമാനമായ സമീപനം സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റിയംഗമായ ഐസക് അതോടെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ട നിലയിലായി. ഇടതുമുന്നണിയിലും ഏതാണ്ട് ഇതേ അവസ്ഥയാണ്. കെ.എസ്.എഫ്.ഇയിലെ മിന്നല്‍ പരിശോധനയെ എതിര്‍ത്തു മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ സി.പി.ഐ. ഇന്നലെ കളം മാറ്റി. ധനമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടിയിരുന്നു എന്നാണ് ഇന്നലെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.
പാര്‍ട്ടിക്കുള്ളില്‍ വീണ്ടുമൊരു ശാക്തികചേരി രൂപപ്പെടാന്‍ ഐസക്കിന്റെ നേതൃത്വത്തില്‍ കോപ്പുകൂട്ടുന്നോ എന്നു സി.പി.എമ്മിനുള്ളില്‍ ചര്‍ച്ച നടക്കാന്‍ പുതിയ സംഭവവികാസങ്ങള്‍ വഴിയൊരുക്കി. പോലീസ് നിയമഭേദഗതി പിന്‍വലിക്കേണ്ടിവന്നതോടെ മുഖ്യമന്ത്രി വിമര്‍ശിക്കപ്പെടുന്നു എന്നമട്ടിലുള്ള ചര്‍ച്ചകള്‍ സി.പി.എമ്മിലുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെന്നവിധം ഐസക്കിന്റെ വിമര്‍ശനമുണ്ടായത്. അതു ശക്തമാകാതെ തടയാന്‍ പിണറായിക്കു കഴിഞ്ഞു. ആരുടെ നേതൃത്വത്തിലും പുതിയ ചേരിക്കു ശ്രമം വേണ്ടെന്നു പാര്‍ട്ടിക്കുള്ളില്‍ വ്യക്തമായ സന്ദേശവും നല്‍കി. ഇതോടെ വിഎസ് ആകാനുള്ള മോഹം മുളയിലേ നുള്ളിക്കളഞ്ഞു.
"
https://www.facebook.com/Malayalivartha