അവസാനംവരെ സസ്‌പെന്‍സ്... എന്താകുമെന്ന് ഒരു പിടിയും ഇല്ലാതിരുന്ന ട്രംപ് അവസാനം ഒഴിഞ്ഞതോടെ ജോ ബൈഡന്റെ കിരീട ധാരണം സമാധാനപരമായി നടന്നു; 1000 വേണ്ടപ്പെട്ടവരെ സാക്ഷിയാക്കി ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ 25,000 പട്ടാളക്കാര്‍ കാവല്‍; അമ്പരപ്പോടെ കാത്തിരുന്ന ലോകത്തിന് അവസാനം സമാധാന സന്ദേശം നല്‍കി ബൈഡന്‍
അങ്ങനെ കാറ്റും കോളും നിറഞ്ഞ ട്രംപ് ദിനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു. ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. ഇത് അമേരിക്കയുടെ ദിവസമെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ട്രംപിന്റെ ഭീഷണി കാരണം 25,000 പട്ടാളക്കാരെയാണ് കാവല്‍ നിര്‍ത്തിയത്. പങ്കെടുത്തതാകട്ടെ വെറും 1000 പേരും. അവസാനം വരെ സസ്‌പെന്‍സ് നിലനിന്നു.
എന്നാല്‍ അതൊരു ചരിത്ര നിയോഗമായി മാറി. അമേരിക്കയില്‍ ബൈഡന്‍ കമല യുഗത്തിന് തുടക്കമിട്ട് 46 ാം പ്രസിഡന്റായി ജോ ബൈഡനും (78) 49ാം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും (56) അധികാരമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന് ഇന്ത്യന്‍ സമയം രാത്രി 10.30ന് ആയിരുന്നു സത്യപ്രതിജ്ഞ. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. 'അമേരിക്ക യുണൈറ്റഡ്'എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.
രണ്ട് ടേമുകളിലായി എട്ടു വര്‍ഷം വൈസ് പ്രസിഡന്റും 36 വര്‍ഷം സെനറ്ററുമായ ബൈഡന്‍ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ്. തമിഴ്‌നാട്ടില്‍ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന മുഹൂര്‍ത്തമായി.
അമേരിക്കന്‍ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തവണ വനിത ആദ്യം എന്ന പരിഗണനയും കമലയ്ക്ക് കിട്ടി. അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ആണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിജ്ഞയെടുക്കാന്‍ കമല രണ്ട് ബൈബിളുകള്‍ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജഡ്ജി തുര്‍ഗൂത് മാര്‍ഷല്‍ ഉപയോഗിച്ചതാണ് ഇതില്‍ ഒന്ന്.
പിന്നാലെ ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.
ആരവങ്ങളില്ലാതെ കോവിഡ് മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കി. വന്‍ ജനാവലിക്ക് പകരം വെറും 1000 പേരാണ് പങ്കെടുത്തത്. കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം. ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് സെനറ്ററായിരുന്ന കാലത്തേതുപോലെ ജന്മനാടായ വില്‍മിംഗ്ടണില്‍ നിന്ന് ട്രെയിനില്‍ വരാനായിരുന്നു ബൈഡന്റെ പദ്ധതി. സുരക്ഷാഭീഷണി കാരണം ട്രെയിന്‍ യാത്ര റദ്ദാക്കി. വില്‍മിംഗടണില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ബൈഡന്‍ വികാരഭരിതനായി കണ്ണീരണിഞ്ഞു.
ആദ്യ 10 ദിവസത്തെ പദ്ധതികള്‍ ബൈഡന്‍ നേരത്തേ പുറത്തു വിട്ടിരുന്നു. ട്രംപിന്റെ പല തീരുമാനങ്ങളും പിന്‍വലിക്കും.'അണ്‍ ട്രംപ് അമേരിക്ക' എന്ന പേരിലാണ് പദ്ധതികള്‍. മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയാണ് ഒന്നാമത്തെ ഇനം. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ വീണ്ടും സഹകരിക്കുക, വിദ്യാര്‍ത്ഥി വായ്പയ്ക്കുള്ള വിലക്ക് നീക്കുക, മാസ്‌ക് അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടിന് വിരുദ്ധമായി മാസ്‌ക് ധാരണം നിര്‍ബന്ധമാക്കുക. 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് പാക്കേജ് തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
ആദ്യ 100 ദിവസം 10 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. കുടിയേറ്റ നിയമങ്ങളിലും സമ്പൂര്‍ണ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. വര്‍ക്ക് വിസ സംവിധാനവും എച്ച്1ബി വിസ നിയമങ്ങളുമെല്ലാം മാറ്റിയേക്കും.
അമേരിക്കയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഐക്യതയാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള വിജയപാതയെന്ന് ബൈഡന്‍ പറഞ്ഞു. ഐക്യത്തെ പറ്റി സംസാരിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഭാവന മാത്രമാണെന്ന് തനിക്കറിയാം. ഐക്യത്തോടെ നിന്നുവേണം പ്രതിസന്ധികളെ നേരിടാന്‍. ജനാധിപത്യം അമൂല്യമെന്ന് അമേരിക്ക തിരിച്ചറിഞ്ഞെന്നും ബൈഡന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha