മകള്‍ ഡോക്ടറായിക്കാ... മകള്‍ ഡോക്ടറായതിന്റെ നന്ദിയറിയിച്ച് ടിഎന്‍ പ്രതാപന്‍; ആന്‍സി എന്റെ മകളാണ്, അവളെ ഞാന്‍ പഠിപ്പിക്കും, ഇക്കയുടെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു; ആ ഫീസില്ലായിരുന്നെങ്കില്‍... നിറകണ്ണുകളോടെ പ്രതാപന്‍

രാഷ്ട്രീയക്കാരുടെ പ്രതാപമൊന്നും പലരുടേയും കുടുംബത്തില്‍ കാണില്ല. മുന്‍ എംഎല്‍എയും എംപിയുമായ ടിഎന്‍ പ്രതാപന്‍ തന്നെ സഹായിച്ചവര്‍ക്ക് ഉള്ള് തുറന്ന് നന്ദി പറയുകയാണ്.
മകളെ ഡോക്ടറാക്കി തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരോട് ഹൃദയത്തില്‍ നിന്ന് നന്ദിയും കടപ്പാടും അറിയിക്കുകയാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...
ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം സമൂഹമാണ് എല്ലാം. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകും. സമൂഹത്തിന്റെ ആകുലതകളില്‍ മനസും ജീവിതവും കൊടുത്ത് ഉറ്റവര്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോകുന്നവരുണ്ട് നമുക്കിടയില്‍
. പൊതുപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ള വലിയൊരു ചോദ്യം കൂടിയാണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അക്കാര്യത്തില്‍ ഒരു തിരിച്ചറിവുണ്ട്. സ്വകാര്യ ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടതായ ജീവിതങ്ങളും അവരുടെ അവകാശങ്ങളും സന്തോഷങ്ങളും നമ്മുടെ വലിയ ഉത്തരവാദിത്തങ്ങള്‍ തന്നെയാണ് എന്ന് ഞാന്‍ ഇടക്കെപ്പോഴോ മനസ്സിലാക്കിയ സത്യമാണ്.
കോവിഡ് കാലത്ത് നിരന്തരം ഓര്‍ക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ കാരണം, എന്റെ മകള്‍ എം ബി ബി എസ് പഠനം പൂര്‍ത്തീകരിച്ചതാണ്. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് അവള്‍ വീട്ടിലെത്തി. ഒരച്ഛന്റെ കണ്ണ് നിറയുകയാണ്. സന്തോഷം അഭിമാനം. ചെറുപ്പത്തില്‍ സ്‌കൂളില്‍ കൊണ്ടുപോയ ആദ്യത്തെ സ്‌ളേറ്റ് ഓര്‍മ്മയിലുണ്ട്.
അയല്പക്കത്തെ കുട്ടിയുടെ പഴയ സ്‌ളേറ്റ്; പൊട്ടിയത്. സ്‌ളേറ്റില്‍ എഴുതുന്ന ചോക്ക് പെന്‍സിലുകള്‍ മുറിഞ്ഞ പൊട്ടുകളാണ്. ആദ്യം ലഭിച്ച പാഠപുസ്തകത്തിന്റെ തുടക്കത്തിലെയും ഒടുക്കത്തിലെയും താളുകളുണ്ടാവില്ല. മണ്ണ് പുരണ്ടതും കുത്തിക്കുറിച്ചതുമായ പുസ്തകങ്ങള്‍.
നാട്ടിക എസ് എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കാന്‍ പോകുമ്പോള്‍ എലൈറ്റിലെ ടി ആര്‍ രാഘവന്‍ തന്ന കാശ് ഉപയോഗിച്ച് തൈപ്പിച്ച ഷര്‍ട്ടും മുണ്ടുമാണ് അതുവരെ കിട്ടിയതില്‍ വെച്ച് നല്ല വേഷം. അപ്പോഴും വീട്ടില്‍ വൈദ്യുതിയില്ല. പിന്നെ പഠനം രാഷ്ട്രീയമായിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായ കാലം.
മക്കള്‍ പഠിച്ചുയരുന്നത് കാണുമ്പോഴാണ് ആശ്വാസം. ഇപ്പോള്‍ ആന്‍സി ഡോക്ടറായി. ഈയവസരത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ള ചിലരുണ്ട്. മാതാ അമൃതാനന്ദ മയി. അമ്മയെ പോലെ സ്‌നേഹവും പരിഗണനയും നല്‍കിയാണ് എന്നും എന്നെ കണ്ടിട്ടുള്ളത്.
മകളുടെ കാര്യം വന്നപ്പോഴും ഒരു രൂപ പോലും ഡൊണേഷന്‍ വാങ്ങാതെ വാര്‍ഷിക ഫീസിന്റെ പുറത്തു മാത്രം പഠിപ്പിക്കാമെന്ന് അവിടുന്ന് പറഞ്ഞു. സീറ്റ് ഉറപ്പാക്കിയെങ്കിലും വര്‍ഷാവര്‍ഷം മകളുടെ പഠനത്തിന് കെട്ടേണ്ട തുക എങ്ങനെ സംഘടിപ്പിക്കുമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു.
മകള്‍ക്ക് വന്ന അവസരം ഇല്ലാതാകുമോ എന്ന് സങ്കടപ്പെട്ട അവസരത്തില്‍ പ്രിയ നേതാവ് രമേശ് ചെന്നിത്തല കോളേജ് അധികൃതരോട് തന്റെ മകളെ പോലെ ആന്‍സിയെ കാണണമെന്ന് പറയുകയും എന്നോട് വലിയ വാത്സല്യം കാണിക്കുകയും ചെയ്തു. എന്റെ മകനാണെങ്കില്‍ എങ്ങനെ നിങ്ങള്‍ കാണും അതുപോലെ തന്നെ പ്രതാപന്റെ മകളുടെ കാര്യവും നോക്കണം എന്നായിരുന്നു അദ്ദേഹം സ്വാമിജിയോട് ആവശ്യപ്പെട്ടത്.
ഇതറിഞ്ഞപ്പോള്‍ പ്രിയ സ്‌നേഹിതന്‍ വി ഡി സതീശന്‍ വല്ലാതെ വികാരഭരിതനായി എന്റെ അടുത്ത് വന്നു. 'ആന്‍സി എന്റെ മൂത്ത മകളാണ്. അവള്‍ക്ക് പഠിക്കാനുള്ളത് ഞാന്‍ നോക്കാം. എന്റെ ബാങ്ക് ചെക്ക് ഞാന്‍ തരികയാണ്' എന്ന് പറഞ്ഞു.
ഈ സ്‌നേഹങ്ങള്‍ക്ക് മുന്നില്‍ എന്റെ ഉള്ളം പിടഞ്ഞു.എന്നാല്‍ എന്റെ വീട്ടുകാര്യങ്ങളൊക്കെ സ്ഥിരമായി അന്വേഷിക്കുന്ന എന്റെ പ്രിയപ്പെട്ട ഇക്ക പദ്മശ്രീ യൂസഫലിക്ക ഇക്കാര്യം അറിഞ്ഞു. അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ ഒന്നിച്ചുള്ള അത്താഴം പതിവായിരുന്നു. അഷ്‌റഫലിയുമായുള്ള കൂട്ട് കുട്ടിക്കാലം മുതലുള്ളതാണ്. അവരുടെ സ്‌നേഹനിധിയായ ഉമ്മ വിളമ്പിത്തന്ന ചോറ് എത്രയോ തവണ കഴിച്ചിരിക്കുന്നു.
അങ്ങനെ ഒരു ദിവസം ആഷിഖിനെ പറ്റിയും ആന്‍സിയെ പറ്റിയും യൂസഫലിക്ക അന്വേഷിച്ചപ്പോഴാണ് വിവരങ്ങളറിയുന്നത്.'ആന്‍സി എന്റെ മകളാണ്. അവളെ ഞാന്‍ പഠിപ്പിക്കും. നീ വിഷമിക്കണ്ട.' ഇക്കയുടെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു.
ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം നല്‍കിയ ഒരു മഹാമനീഷി എന്റെ മകളെ പഠിപ്പിച്ചു എന്നത് ഒരിക്കലും മങ്ങാത്ത അഭിമാന മുദ്രയാണ്. ജാതിമതവര്‍ഗ്ഗ വ്യത്യാസങ്ങളുടെ വേലികളുയരാത്ത, സ്‌നേഹം മാത്രം നിറഞ്ഞ ഒരു മനുഷ്യ മനസ്സ്! അങ്ങനെ വേണം യൂസഫലിക്കയെ നിര്‍വചിക്കാന്‍. പടച്ചവന്‍ ആയുരാരോഗ്യങ്ങളോടെ ദീര്‍ഘായുസ്സ് നല്‍കി അദ്ദേഹത്തെ വാഴിക്കട്ടെ. ഈ പരിശുദ്ധ റമദാനില്‍ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനകള്‍ തന്നെ മതി ഒരു പുരുഷായുസ്സ് സഫലമാകാന്‍. ഓരോ തവണയും കോളേജില്‍ നിന്ന് മെസേജ് വരുമ്പോള്‍ ഞാനത് ഹാരിസിനയക്കും. ഒട്ടും വൈകാതെ ഫീസ് അവിടെയെത്തും. ഒരിക്കല്‍ പോലും എനിക്ക് അതോര്‍ത്ത് ആധി കൂട്ടേണ്ടി വന്നില്ല. ആ ധൈര്യം ഒരു പക്ഷെ യൂസഫലിക്കാക്ക് മാത്രം നല്‍കാന്‍ പറ്റുന്നതായിരിക്കും.
അതുകൊണ്ട് എനിക്ക് ഒരു കാര്യം ഉറപ്പാണ്. അവള്‍ വെറുതെ ഒരു ഡോക്ടര്‍ ആവില്ല. പാവങ്ങള്‍ക്കും അശരണര്‍ക്കും സാന്ത്വനം നല്‍കുന്ന ഒരാളായി അവള്‍ മാറും. ഈ മഹാമാരിക്കാലത്തും സന്നദ്ധ സേവനത്തിന് അവള്‍ തയ്യാറാണ്.
ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവള്‍ക്കുണ്ടാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന, അവളുടെ സാനിധ്യം തന്നെ സാന്ത്വനമാകുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നം.
https://www.facebook.com/Malayalivartha

























