ഓര്‍ക്കുമ്പോള്‍ അഭിമാനം... മറ്റ് സംസ്ഥാനങ്ങള്‍ ഒരല്‍പം പ്രാണവായുവിനായി കേഴുമ്പോള്‍ കേരളം ഏറെക്കുറെ സുരക്ഷിതം; കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നാലും ചികിത്സയ്ക്ക് ആവശ്യമുള്ള ഓക്‌സിജന്‍ സ്റ്റോക്കുണ്ട്; കേരളത്തിന്റെ കരുതല്‍ ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ഓക്‌സിജനായി പരക്കം പായുകയാണ്. ഓക്‌സിജന്‍ കിട്ടാതെ നിരവധി പേരാണ് മരിക്കുന്നത്. ഓക്‌സിജന് വേണ്ടി സംസ്ഥാനങ്ങള്‍ തമ്മില്‍ കലഹിക്കുന്ന അവസ്ഥയും കെജരിവാളിന്റെ കൈകൂപ്പിയുള്ള അഭ്യര്‍ത്ഥനയും കണ്ടതാണ്. അതിനാല്‍ തന്നെ കേരളത്തിലേയും ഓക്‌സിജനെപ്പറ്റി മലയാളികള്‍ക്ക് ആശങ്കയുണ്ട്.
എന്നാല്‍ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നാലും ചികിത്സയ്ക്ക് ആവശ്യമുള്ള ഓക്‌സിജന്റെ ക്ഷാമം ഇതര സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ പ്രതിദിന ഓക്‌സിജന്‍ ഉല്‍പാദനം 204 ടണ്‍ ആണ്. നിലവിലെ ആവശ്യം 98 ടണ്‍ മാത്രം.
കേരളത്തില്‍ 4 ഓക്‌സിജന്‍ ഉല്‍പാദന കമ്പനികളും 11 എഎസ്‌യുവുമുണ്ട്. അന്തരീക്ഷ വായുവില്‍നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന യൂണിറ്റുകളാണ് എഎസ്‌യു (എയര്‍ സെപ്പറേഷന്‍ യൂണിറ്റ്). എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് എഎസ്‌യു പ്രവര്‍ത്തിക്കുന്നത്.
പാലക്കാട് കഞ്ചിക്കോട്ടെ സ്വകാര്യ പ്ലാന്റായ ഐനോക്‌സ് എയര്‍ പ്രോഡക്‌സില്‍ നിന്നുള്ള ഓക്‌സിജന്‍ കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ആശുപത്രികളിലും വിതരണം ചെയ്യുന്നു.
കെഎംഎംഎല്‍, കൊച്ചിന്‍ ഷിപ്‌യാഡ് എന്നിവിടങ്ങളില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കു ശേഷമുള്ള അധിക ഉല്‍പാദനമാണു മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു കൈമാറുന്നത്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ എണ്ണശുദ്ധീകരണത്തിന്റെ ഉപോല്‍പന്നമാണ് ഓക്‌സിജന്‍.
എല്ലാ പ്ലാന്റുകളും ശേഷിയുടെ 100% ഉല്‍പാദനം നടത്തുന്നില്ല. 4 ടണ്‍ ശേഷിയുള്ള എഎസ്‌യു ഒരു മാസത്തിനകം പാലക്കാട്ട് കമ്മിഷന്‍ ചെയ്യുമെന്ന് ഓക്‌സിജന്‍ ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും ദൈനംദിന നിരീക്ഷണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസിവ്‌സ് ഡോ.ആര്‍. വേണുഗോപാല്‍ പറഞ്ഞു. 23 ഓക്‌സിജന്‍ ഫില്ലിങ് സ്‌റ്റേഷനുകളുണ്ട്.
ഇന്നലത്തെ കണക്കു പ്രകാരം ഓക്‌സിജന്‍ ആവശ്യമുള്ള കോവിഡ് ബാധിതര്‍ 1.05 ലക്ഷമാണ്. ഇവര്‍ക്ക് 51.45 ടണ്ണും കോവിഡ് ബാധിതരല്ലാത്ത രോഗികള്‍ക്ക് 47.16 ടണ്ണും ഉള്‍പ്പെടെ ആവശ്യമുള്ളത് 98.61 ടണ്‍.
ഓക്‌സിജന്റെ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ നിയന്ത്രിക്കാന്‍ പെസോ എല്ലാ സംസ്ഥാനത്തും നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും നോഡല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ആവശ്യമുള്ള ഓക്‌സിജന്റെ അളവ് ആരോഗ്യവകുപ്പ് പെസോയെ അറിയിക്കും. ഉല്‍പാദകരില്‍നിന്നും വിതരണക്കാരില്‍നിന്നും കണക്കുകള്‍ ശേഖരിച്ച് പെസോ വിതരണം സുഗമമാക്കും.
ജൂള്‍ തോംസണ്‍ (ജൂള്‍ കെല്‍വിന്‍) തത്വമാണു ദ്രവ ഓക്‌സിജന്‍ നിര്‍മാണത്തിന്റെ കാതല്‍. അന്തരീക്ഷ വായുവില്‍ മൂന്നില്‍ രണ്ടു ഭാഗം നൈട്രജനും ഒരു ഭാഗം ഓക്‌സിജനുമാണ്. ഇവ വേര്‍തിരിക്കുകയാണു പ്ലാന്റുകള്‍ ചെയ്യുന്നത്.
മറ്റു സംസ്ഥാനങ്ങള്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തില്‍ വിഷമിക്കുമ്പോള്‍ കേരളം മുന്നിലെത്തിയതിനുപിന്നില്‍ ഒരുവര്‍ഷംനീണ്ട ആസൂത്രണമുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെസോയും (പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) സംസ്ഥാന ആരോഗ്യവകുപ്പും ചേര്‍ന്നു പ്രവര്‍ത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.
"
https://www.facebook.com/Malayalivartha

























