കുഴല്‍പണ ഇടപാടില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി..തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം എന്നാണ് എല്‍ഡിഎഫ്..ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്നതാണ് ആ പണം എന്ന് മലയാള മനോരമയും തുടര്‍ന്ന് മാതൃഭൂമിയും ..ആ പാര്‍ട്ടി ബിജെപി ആണെന്ന് സിപിഎം

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി മാധ്യമങ്ങളില്‍ ഒരു സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത വരുന്നുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്ന മൂന്നര കോടി രൂപയുടെ കുഴല്‍പണം തട്ടിയെടുത്തു എന്നതാണത്. ഒരു ദേശീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്നതാണ് ആ പണം എന്ന് മലയാള മനോരമയും തുടര്‍ന്ന് മാതൃഭൂമിയും വാര്‍ത്തകള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഏതാണ് ആ രാഷ്ട്രീയ പാര്‍ട്ടി എന്ന് വാര്‍ത്തകളില്‍ എവിടേയും കണ്ടില്ല. എന്തായാലും, ആ പാര്‍ട്ടി ബിജെപി ആണെന്ന് സിപിഎം പറയുന്നു. ഇത്തരത്തില്‍ കുഴല്‍പണ ഇടപാട് നടത്തിയ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ആണ് ഈ പണം കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത് എന്നാണ് പറയുന്നത്. രേഖകളില്ലാത്ത പണം പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം കൃത്രിമമായി അപകടം സൃഷ്ടിച്ച് തട്ടിയെടുത്തു എന്ന മട്ടിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ദേശീയ പാര്‍ട്ടി എന്നല്ലാതെ, ഏത് രാഷ്ട്രീയ പാര്‍ട്ടി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മൂന്നര കോടി രൂപയാണ് തട്ടിയെടുക്കപ്പെട്ടത്.
ഏപ്രില്‍ 3 ന് പുലര്‍ച്ചയായിരുന്നു ഇത് സംഭവിച്ചത് എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ പാതയില്‍ കൊടകരയ്ക്ക് സമീപം വച്ചായിരുന്നു സംഭവം. എറണാകുളത്തേക്ക് കൊടുത്തയച്ച പണമാണ് ഇത്തരത്തില്‍ തട്ടിയെടുത്തത് എന്നും പറയുന്നു.
പണത്തോടൊപ്പം വാഹനം തന്നെ തട്ടിയെടുത്താണ് എതിര്‍സംഘം കടന്നുകളഞ്ഞത് എന്നാണ് വിവരം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിലെ പരാതിയും രസകരമാണ്.
25 ലക്ഷം രൂപയും കാറും തട്ടിയെടുത്തു എന്നാണ് കോഴിക്കോട് സ്വദേശിയായ ധര്‍മരാജന്റെ പരാതി. ഭൂമി ഇടപാടിന് വേണ്ടിയുള്ള പണമായിരുന്നു ഇത് എന്നും പറയുന്നു. പോലീസ് എന്തായാലും ഇക്കാര്യം വിശ്വാസത്തിലെടുത്തില്ല. കുത്തിപ്പൊളിച്ച നിലയില്‍ ഈ കാറ് പിന്നീട് ഇരിഞ്ഞാലക്കുടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
കര്‍ണാടകത്തില്‍ നിന്നാണ് വന്‍ തുക കുഴല്‍പണമായി കേരളത്തിലെത്തിച്ചത് എന്ന് അടുത്ത ദിവസം മനോരമ വീണ്ടും വാര്‍ത്ത നല്‍കിയിരുന്നു. അപ്പോഴും പാര്‍ട്ടിയുടെ പേരില്ല. കോഴിക്കോടാണ് വന്‍ തുക എത്തിച്ചത്. അവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് കൈമാറുന്നതിനിടെയാണ് കൊടകരയിലെ സംഭവം എന്നാണ് വാര്‍ത്ത. എറണാകുളം ജില്ലയ്ക്കുള്ള പണമായിരുന്നു ഇത് എന്നും പറയുന്നുണ്ട്.
സമാനമായ രീതിയില്‍ പണം തട്ടിയെടുക്കാന്‍ പാലക്കാട് ജില്ലയിലും ശ്രമം നടന്നതായി മാതൃഭൂമിയും വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ ഈ വാര്‍ത്തയിലും ദേശീയ പാര്‍ട്ടിയ്ക്ക് പേരുണ്ടായിരുന്നില്ല. പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ് ഇങ്ങനെ പണം തട്ടിയെടുത്തത് എന്നും പാലക്കാട് തട്ടിയെടുക്കാന്‍ ശ്രമിച്ചത് എന്നും മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നുണ്ട്. പേരില്ലാത്ത ദേശീയ പാര്‍ട്ടിയെ സംബന്ധിച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലും പിന്നീട് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഇതിനിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമും ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെ ചര്‍ച്ചകള്‍ പൊടിപൊടിക്കാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ ബിജെപിയുടെ കള്ളപ്പണ/കുഴല്‍പണ ഇടപാടിനെ കുറിച്ച് പരസ്യമായി എല്‍ഡിഎഫ് രംഗത്തെത്തി. ഇതോടെ എല്ലാ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിനായി കുഴല്‍പണം കൊണ്ടുവന്ന സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം എന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. എന്തായാലും ഈ വിവാദത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു ആരോപണം തന്നെ തകെ സുരേന്ദ്രന്‍ തള്ളിക്കളയുകയായിരുന്നു. കുഴല്‍പണ ഇടപാടില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതിയും പോയിട്ടുണ്ട്.
ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയിട്ടുളളത്. ഈ പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തെങ്കിലും നടപടി എടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha























