'മക്കള്‍ പഠിച്ചുയരുന്നത് കാണുമ്പോഴാണ് ആശ്വാസം. ഇപ്പോള്‍ ആന്‍സി ഡോക്ടറായി. ഈയവസരത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ള ചിലരുണ്ട്...' എംബിബിഎസ് പഠനം കഴിഞ്ഞ് ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി മകള്‍ ആന്‍സി വീട്ടില്‍ തിരിച്ചെത്തി, സന്തോഷം പങ്കിട്ട് വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ടിന്‍ പ്രതാപന്‍ എംപി

എംബിബിഎസ് പഠനം കഴിഞ്ഞ് ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കി മകള്‍ ആന്‍സി വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കിട്ട് വൈകാരികമായ ഫേസ്ബുക്ക് കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് ടിന്‍ പ്രതാപന്‍ എംപി. ഇതുവരെയുള്ള ജീവിതത്തില്‍ നേരിട്ട വേദനകളും നടന്നുകയറിയ പടവുകളും മകളുടെ പഠനവും അതിന് സഹായിച്ചവരോടെല്ലാം നന്ദി പറഞ്ഞുമുള്ള എംപിയുടെ കുറിപ്പ് വൈറലായിരിക്കുകയാണ്. വാറുണ്ണിയേട്ടന്റെ ചായക്കടയില്‍ നിന്ന് ഇഡലിയും മുതിരയും പാലും വെള്ളവും കഴിച്ച് തുടങ്ങുന്ന നീണ്ട ദിവസങ്ങള്‍. പാതിവഴിയില്‍ പഠനം നിന്നുപോയതില്‍ ഇന്നും എന്തെന്നില്ലാത്ത വേദനയാണ്. മക്കള്‍ പഠിച്ചുയരുന്നത് കാണുമ്പോഴാണ് ആശ്വാസം. ഇപ്പോള്‍ ആന്‍സി ഡോക്ടറായി. ഈയവസരത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ള ചിലരുണ്ട്'. ടി എന്‍ പ്രതാപന്‍ പറയുന്നു. തന്നെ സഹായിച്ച മാതാ അമൃതാനന്ദമയി, രമേശ് ചെന്നിത്തല, എം.എ. യൂസഫലി, വി.ഡി. സതീശന്‍ തുടങ്ങി ഒട്ടനവധി പേര്‍ക്ക് നന്ദി പറഞ്ഞാണ് എംപിയുടെ കുറിപ്പ്.
ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം സമൂഹമാണ് എല്ലാം. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകും. സമൂഹത്തിന്റെ ആകുലതകളില്‍ മനസ്സും ജീവിതവും കൊടുത്ത് ഉറ്റവര്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോകുന്നവരുണ്ട് നമുക്കിടയില്‍. പൊതുപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ള വലിയൊരു ചോദ്യം കൂടിയാണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അക്കാര്യത്തില്‍ ഒരു തിരിച്ചറിവുണ്ട്. സ്വകാര്യ ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടതായ ജീവിതങ്ങളും അവരുടെ അവകാശങ്ങളും സന്തോഷങ്ങളും നമ്മുടെ വലിയ ഉത്തരവാദിത്തങ്ങള്‍ തന്നെയാണ് എന്ന് ഞാന്‍ ഇടക്കെപ്പോഴോ മനസ്സിലാക്കിയ സത്യമാണ്. ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ കാരണം, എന്റെ മകള്‍ എം ബി ബി എസ് പഠനം പൂര്‍ത്തീകരിച്ചതാണ്. ഹഔസ് സര്‍ജന്‍സി കഴിഞ്ഞ് അവള്‍ വീട്ടിലെത്തി. ഒരച്ഛന്റെ കണ്ണ് നിറയുകയാണ്.
സന്തോഷം- അഭിമാനം. ചെറുപ്പത്തില്‍ സ്‌കൂളില്‍ കൊണ്ടുപോയ ആദ്യത്തെ സ്ളേറ്റ് ഓര്‍മ്മയിലുണ്ട്. അയല്പക്കത്തെ കുട്ടിയുടെ പഴയ സ്‌ളേറ്റ്; പൊട്ടിയത്. സ്‌ളേറ്റില്‍ എഴുതുന്ന ചോക്ക് പെന്‌സിലുകള്‍ മുറിഞ്ഞ പൊട്ടുകളാണ്. ആദ്യം ലഭിച്ച പാഠപുസ്തകത്തിന്റെ തുടക്കത്തിലെയും ഒടുക്കത്തിലെയും താളുകളുണ്ടാവില്ല. മണ്ണ് പുരണ്ടതും കുത്തിക്കുറിച്ചതുമായ പുസ്തകങ്ങള്‍. നാട്ടിക എസ് എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കാന്‍ പോകുമ്പോള്‍ എലൈറ്റിലെ ടി ആര്‍ രാഘവന്‍ തന്ന കാശ് ഉപയോഗിച്ച് തൈപ്പിച്ച ഷര്‍ട്ടും മുണ്ടുമാണ് അതുവരെ കിട്ടിയതില്‍ വെച്ച് നല്ല വേഷം. അപ്പോഴും വീട്ടില്‍ വൈദ്യുതിയില്ല.
മക്കള്‍ പഠിച്ചുയരുന്നത് കാണുമ്പോഴാണ് ആശ്വാസം. ഇപ്പോള്‍ ആന്‍സി ഡോക്ടറായി. ഈയവസരത്തില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ള ചിലരുണ്ട്. മാതാ അമൃതാനന്ദ മയി. അമ്മയെ പോലെ സ്‌നേഹവും പരിഗണനയും നല്‍കിയാണ് എന്നും എന്നെ കണ്ടിട്ടുള്ളത്. മകളുടെ കാര്യം വന്നപ്പോഴും ഒരു രൂപ പോലും ഡൊണേഷന്‍ വാങ്ങാതെ വാര്‍ഷിക ഫീസിന്റെ പുറത്തു മാത്രം പഠിപ്പിക്കാമെന്ന് അവിടുന്ന് പറഞ്ഞു. സീറ്റ് ഉറപ്പാക്കിയെങ്കിലും വര്‍ഷാവര്‍ഷം മകളുടെ പഠനത്തിന് കെട്ടേണ്ട തുക എങ്ങനെ സങ്കടിപ്പിക്കുമെന്ന് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു.
മകള്‍ക്ക് വന്ന അവസരം ഇല്ലാതാകുമോ എന്ന് സങ്കടപ്പെട്ട അവസരത്തില്‍ പ്രിയ നേതാവ് രമേശ് ചെന്നിത്തല കോളേജ് അധികൃതരോട് തന്റെ മകളെ പോലെ ആന്‍സിയെ കാണണമെന്ന് പറയുകയും എന്നോട് വലിയ വാത്സല്യം കാണിക്കുകയും ചെയ്തു. എന്റെ മകനാണെങ്കില്‍ എങ്ങനെ നിങ്ങള്‍ കാണും അതുപോലെ തന്നെ പ്രതാപന്റെ മകളുടെ കാര്യവും നോക്കണം എന്നായിരുന്നു അദ്ദേഹം സ്വാമിജിയോട് ആവശ്യപ്പെട്ടത്. ഇതറിഞ്ഞപ്പോള്‍ പ്രിയ സ്‌നേഹിതന്‍ വി ഡി സതീശന്‍ വല്ലാതെ വികാരഭരിതനായി എന്റെ അടുത്ത് വന്നു. 'ആന്‍സി എന്റെ മൂത്ത മകളാണ്. അവള്‍ക്ക് പഠിക്കാനുള്ളത് ഞാന്‍ നോക്കാം. എന്റെ ബാങ്ക് ചെക്ക് ഞാന്‍ തരികയാണ്' എന്ന് പറഞ്ഞു. ഈ സ്‌നേഹങ്ങള്‍ക്ക് മുന്നില്‍ എന്റെ ഉള്ളം പിടഞ്ഞു. എന്നാല്‍ എന്റെ വീട്ടുകാര്യങ്ങളൊക്കെ സ്ഥിരമായി അന്വേഷിക്കുന്ന എന്റെ പ്രിയപ്പെട്ട ഇക്ക പദ്മശ്രീ യൂസഫലിക്ക ഇക്കാര്യം അറിഞ്ഞു. അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ ഒന്നിച്ചുള്ള അത്താഴം പതിവായിരുന്നു.
അഷ്‌റഫലിയുമായുള്ള കൂട്ട് കുട്ടിക്കാലം മുതലുള്ളതാണ്. അവരുടെ സ്‌നേഹനിധിയായ ഉമ്മ വിളമ്പിത്തന്ന ചോറ് എത്രയോ തവണ കഴിച്ചിരിക്കുന്നു. സി എ റഷീദും ചിലപ്പോഴൊക്കെ സി ജി അജിത് കുമാറും അങ്ങനെ ഒരുമിച്ചുള്ള അത്താഴങ്ങളില്‍ ഉണ്ടാകും. അങ്ങനെ ഒരു ദിവസം ആഷിഖിനെ പറ്റിയും ആന്‍സിയെ പറ്റിയും യൂസഫലിക്ക അന്വേഷിച്ചപ്പോഴാണ് വിവരങ്ങളറിയുന്നത്. ആന്‍സി എന്റെ മകളാണ്. അവളെ ഞാന്‍ പഠിപ്പിക്കും. നീ വിഷമിക്കണ്ട.' ഇക്കയുടെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്ന് കോളേജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു. ചെറുപ്പം മുതലേ യൂസഫലിക്കയും അഷ്‌റഫലിയും എന്നെ സ്വന്തം അനുജനെ പോലെയാണ് കരുതിയത്. എന്നെ സംബന്ധിച്ച്, വലിയ മനസ്സിനുടമകളായ ചിലരോട് എനിക്കൊരിക്കലും വീട്ടാനാവാത്ത കടപ്പാടുകളായി അവളുടെ പഠനം മാറുകയായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു കാര്യം ഉറപ്പാണ്.
അവള്‍ വെറുതെ ഒരു ഡോക്ടര്‍ ആവില്ല. പാവങ്ങള്‍ക്കും അശരണര്‍ക്കും സാന്ത്വനം നല്‍കുന്ന ഒരാളായി അവള്‍ മാറും. അത് അവളെ പഠിപ്പിച്ചവരുടെ സുകൃതഫലം കൂടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മഹാമാരിക്കാലത്തും സന്നദ്ധ സേവനത്തിന് അവള്‍ തയ്യാറാണ്. ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവള്‍ക്കുണ്ടാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന, അവളുടെ സാനിധ്യം തന്നെ സാന്ത്വനമാകുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നം.
https://www.facebook.com/Malayalivartha