പാപ്പിനിശ്ശേരി മേഖലയില്‍ ദുരിതമായി ആഫ്രിക്കന്‍ ഒച്ച്; പരാതി നൽകിയിട്ടും പ്രതികരിക്കാതെ അധികൃതർ
പാപ്പിനിശ്ശേരി മേഖലയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ഭീഷണി. പാപ്പിനിശേരി പഞ്ചായത്ത്, ഐക്കല്‍, തുരുത്തി, റെയില്‍വേ ഗേറ്റ് മേഖലകളില്‍ ഒച്ചുശല്യമുണ്ട്. മൂന്നു വര്‍ഷത്തോളമായി മഴക്കാലമായാല്‍ വളപട്ടണം പുഴയോരത്ത് ഒച്ചുകളുടെ ശല്യം ഉണ്ടാകാറുണ്ട്.
എല്ലാ കൃഷികളും തിന്നുനശിപ്പിക്കുന്ന ഒച്ച് തെങ്ങുകളെപ്പോലും ആക്രമിക്കുന്നു. വീട്ടില്‍ ഭക്ഷണപദാര്‍ഥങ്ങളിലും കയറിപ്പറ്റുന്നതിനാല്‍ നാട്ടുകാര്‍ ഏറെ വിഷമത്തിലാണ്. ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ പഞ്ചായത്ത് ഓഫീസില്‍വരെ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
ചക്കരക്കല്ല്: മഴ കനത്തതോടെ മുണ്ടേരി പഞ്ചായത്തിലെ തലമുണ്ട മേഖലയിലെ നിരവധി വീട്ടുകാര്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യത്തില്‍ ദുരിതം പേറുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. ആഫ്രിക്കന്‍ ഒച്ചിനെ പൂര്‍ണമായും നശിപ്പിക്കുന്നതിന്ന് ദ്രുതകര്‍മ പരിപാടി സംഘടിപ്പിക്കുമെന്ന് സെക്ടര്‍ മജിസ്ട്രേറ്റ് കൂടിയായ കൃഷി ഓഫിസര്‍ കൃഷ്ണപ്രസാദ് പറഞ്ഞു.
വൈകീട്ട് വീട്ടുമുറ്റത്തും മതിലുകളിലും ഇഴഞ്ഞു നടക്കുന്ന ഒച്ചുകള്‍ രാത്രി ആകുന്നതോടെ ചുവരും വരാന്തയും കൈയടക്കുന്നതോടെ പുറത്തിറങ്ങാനോ കിണറില്‍ നിന്ന് വെള്ളം എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറി വിളകള്‍ തുടങ്ങിയവയെല്ലാം ഇവ നശിപ്പിക്കുന്നു. മഴക്കാലത്ത് പ്രജനന കാലമായതിനാല്‍ ഒരു ഒച്ച് മാസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം മുട്ടകളെങ്കിലും ഇടും. ഇത് പെട്ടെന്ന് പെരുകാന്‍ കാരണമാകുന്നു.
മുന്‍കാലങ്ങളില്‍ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും പരാതി നല്കിയപ്പോള് താല്‍ക്കാലിക ശമനം ഉണ്ടാക്കി എന്നല്ലാതെ ശാശ്വത പരിഹാരം കണ്ടെത്തിയില്ല. ഒച്ചിനെ നശിപ്പിക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികള്‍, വാര്‍ഡ് ജാഗ്രതാ സമിതി അംഗങ്ങള്‍,
സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഉടന്‍ ശുചീകരണവും മറ്റും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ പറഞ്ഞു കൃഷി അസി. മിനി, വാര്‍ഡ് മെംബര്‍ ചിത്ര, ബിന്ദു, പി.വി. ധനേഷ്, സീത തുടങ്ങിയവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha