എല്ലാം കെട്ടിച്ചമച്ച കഥ: അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചന : ആഞ്ഞടിച്ച് ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത്

കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ലോകത്ത് വമ്പൻ ആഘാതമാണ് ഉണ്ടാക്കിയത്. എന്നാൽ ഈ വാദങ്ങളെ മലർത്തിയടിച്ച് ബിജെപി കാസർകോട് ജില്ലാ അധ്യക്ഷൻ കെ ശ്രീകാന്ത് രംഗത്ത് വന്നിരിക്കുകയാണ്.
കെ സുന്ദര ഉയത്തിയ സർവ്വ വാദങ്ങളും അദ്ദേഹം തള്ളി കളഞ്ഞു.
എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് ശ്രീകാന്ത് തുറന്നടിച്ചു . അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആണ് ഇപ്പോൾ ഉയരുന്നത്. ഇതിന് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നൽകിയ സുന്ദരയ്ക്ക് പിന്മാറാൻ രണ്ടര ലക്ഷം കിട്ടിയെന്ന് വെളിപ്പെടുത്തൽ. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നൽകിയതെന്നും സുന്ദര വെളിപ്പെടുത്തിയിരിക്കുന്നു.
ജയിച്ചു കഴിഞ്ഞാൽ ബാക്കി നോക്കാമെന്ന് സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടിൽ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രൻ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
ബിഎസ്പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ സുന്ദര പിന്നീട് പത്രിക പിൻവലിക്കുകയായിരുന്നു. പത്രിക പിൻവലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പ്രത്യക്ഷപ്പെട്ട സുന്ദര അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചു.
2016-ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha