ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ ആരോപണം കെട്ടിച്ചമച്ചത്; എംബര്‍ ഇമ്മാനുവല്‍ പ്രസ്ഥാനം വിട്ട് ജോണ്‍സണ്‍ പുറത്ത് വന്നതിന്റെ പ്രതികാരമാണിത്; വെളിപ്പെടുത്തലുമായി ജോണ്‍സന്റെ സുഹൃത്തുക്കള്‍

തന്റെ സുഹൃത്തിനെ ചുങ്കത്ത് ജോണ്‍സണ്‍ ബലാത്സംഗം ചെയ്തുവെന്ന ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ പരാതി കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തി ജോണ്‍സന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ മൂരിയാട് പ്രവര്‍ത്തിക്കുന്ന എംബര്‍ ഇമ്മാനുവല്‍ എന്ന പ്രസ്ഥാനം വിട്ട് ജോണ്‍സണ്‍ പുറത്ത് വന്നതിന്റെ പ്രതികാരമാണ് വ്യാജ പരാതിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
മയൂഖ ജോണി ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും ഇവര്‍ കൂട്ടിച്ചേർത്തു. ഏത് അന്വേഷണത്തിനും ജോണ്‍സണ്‍ തയാറാണെന്ന് സുഹൃത്തുകള്‍ വ്യക്തമാക്കി. അതേസമയം ചുങ്കത്ത് ജോണ്‍സണ്‍ ഒളിവിലാണ്. പുറത്ത് വരുന്നവരെ നിരന്തരം ഉപദ്രവിക്കുകയാണ് സിയോന്‍ പ്രസ്ഥാനത്തിന്റെ രീതിയെന്നും ജോണ്‍സന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി .
ഇന്നലെ, ബലാത്സംഗത്തിനിരയായ സുഹൃത്തിന് നീതികിട്ടിയില്ലെന്ന ആരോപണവുമായാണ് ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്ത് എത്തിയത്. 2016ല്‍ നടന്ന സംഭവത്തില്‍ ചാലക്കുടി സ്വദേശിയായ വ്യക്തിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെന്നു മയൂഖ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈനും പ്രതിക്കായി നിലകൊണ്ടുവെന്നും മയൂഖ ആരോപിച്ചു.
"2016 ജൂലൈയില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ബലാത്സസംഗം ചെയ്തു. നഗ്ന വിഡിയോ എടുത്ത് ഭീഷണിപ്പെടുത്തി. ഇരയുടെ വീട്ടിലെ സാഹചര്യവും പ്രതിയുടെ രാഷ്ട്രീയ പിന്‍ബലവും കാരണം പരാതി നല്‍കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് യുവതി വിവാഹ ജീവതവുമായി മുന്നോട്ട് പോവുകയായിരുന്നു", എന്നായിരുന്നു മയൂഖയുടെ വാക്കുകൾ.
"വിവാഹ ശേഷവും യുവതിയെ പ്രതി നിരന്തരം ഭീഷണപ്പെടുത്തുകയുണ്ടായി. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ആളൂര്‍ പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ റൂറല്‍ എസ്.പി പൂങ്കുഴലിയെ സമീപിച്ചു. ഇതോടെ നല്ല പിന്തുണ ലഭിച്ചെങ്കിലും പിന്നീട് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടായില്ല," മയൂഖ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട യുവതി വൈദ്യ പരിശോധനയ്ക്കായി ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോള്‍ പ്രതി ഭീഷണിയുമായി വീണ്ടുമെത്തിയെന്നും മയൂഖ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സംഭവം അന്വേഷിക്കാനോ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനോ പൊലീസ് തയാറായില്ല. പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന് മയൂഖ ആരോപണം ഉന്നയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























