മകള്‍ക്കു മരിക്കാന്‍ പേടി ആയിരുന്നു.... ആ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷംനയെ അമ്മ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച്; കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച മാതാവ് ലൈജീനയുടെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുക്കും; മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടിയ ശേഷം മാത്രം അറസ്റ്റ്
മരണഭയമുള്ള ആ ഏഴാം ക്ലാസ്സുകാരിയെ അമ്മ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ച്... മുണ്ടക്കയം സെന്റ് ജോസഫ്‌സ് സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷംന കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിയാണ് മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്... കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച മാതാവ് ലൈജീനയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യും.
ഷംനയെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന സൂചനകള്‍ ശരിവയ്ക്കുകയാണു പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കണ്ടത്തില്‍ ഷെമീര്‍ എത്തിയതോടെ ഷംനയുടെ കബറടക്കം നടത്തുകയായിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ലൈജീന ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളജില്‍ തന്നെയാണ് ഷംനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
മകളെ കാണണം എന്നാവശ്യപ്പെട്ടു ലൈജീന ബഹളം വച്ചതായി പൊലീസ് പറഞ്ഞു. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടിയ ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുക്കുമെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി എന്‍.സി.രാജ്‌മോഹന്‍ പറഞ്ഞു.
ഭാര്യയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നു മാത്രമാണ് വിദേശത്തുള്ള ഷെമീറിനോട് പറഞ്ഞിരുന്നത്. പുലര്‍ച്ചെ വീട്ടില്‍ എത്തിയ ശേഷമാണ് സംഭവങ്ങള്‍ പിതാവ് അറിയുന്നത്. വീട് പൊലീസ് സീല്‍ ചെയ്തിരിക്കുന്നതിനാല്‍ വീട്ടിലേക്ക് കയറുന്ന വഴിയരികില്‍ ആംബുലന്‍സ് നിര്‍ത്തിയിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കാണാന്‍ അവസരം ഒരുക്കിയത്.
'മകള്‍ക്കു മരിക്കാന്‍ പേടി ആയിരുന്നു, എങ്കിലും ഞങ്ങള്‍ മരിക്കുകയാണ് ' എന്ന് നാല് പുറത്തില്‍ ലൈജീന എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നു ലഭിച്ചിരുന്നു. കബറടക്കം ഉള്‍പ്പെടെ നന്നായി നടത്തണം എന്ന് എഴുതിയിരുന്ന കുറിപ്പില്‍ പക്ഷേ, മരണ കാരണം വിശദീകരിച്ചിട്ടില്ല.
27 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമാണ് താമസം. ഷെമീര്‍ വിദേശത്താണ്. ഷംന മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.ജീവനുവേണ്ടി മകള്‍ യാചിച്ച വിവരവും അമ്മ തന്നെയാണ് വെളിപ്പെടുത്തിയത്.
'ഞാന്‍ മരിക്കണോ അമ്മേ, ഞാന്‍ നന്നായി പഠിക്കുന്നതല്ലേ...' അവള്‍ കണ്ണീരോടെ യാചിച്ചു. പക്ഷേ, അമ്മയുടെ മനസലിഞ്ഞില്ല. ബലംപ്രയോഗിച്ച് ഉറക്കഗുളിക നല്‍കുകയായിരുന്നു. മയക്കത്തിലേക്ക് വഴുതിവീണ മകളുടെ കഴുത്തില്‍ അവളുടെ തന്നെ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു.
അതിനുശേഷം,കിണറ്റില്‍ ചാടിയ ലൈജീനയുടെ നിലവിളി കേട്ടാണ് അയല്‍വാസികളും ബന്ധുക്കളും ഓടിയെത്തിയത്. മകളെ കൊന്നെന്നും ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടിയതാണെന്നും ലൈജീന പറഞ്ഞു.
കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ മുറിയില്‍ കണ്ട ഷംനയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഴം കുറഞ്ഞ, അരപ്പൊക്കം മാത്രം വെള്ളമുള്ള കിണറ്റില്‍ നിന്ന് ലൈജീനയെ അഗ്‌നിരക്ഷാസേനയെത്തി കരയ്ക്ക് കയറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കി. ലൈജീന മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നതായുള്ള അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha