13,000 പിന്നിട്ട് മരണങ്ങൾ! പുരോഗതി ഇല്ലെന്ന് വിലയിരുത്തൽ... കൊവിഡ് നിയന്ത്രണങ്ങള്‍ ഇനിയും ഒരാഴ്ച കൂടി...
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 104 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 99,174 പേർ ചികിത്സയിലുണ്ട്. ശരാശരി ടിപിആർ 10% നു മുകളിൽ തന്നെയാണ്. ടിപിആർ കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
7 ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസ്. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 13,093 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 90 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,283 പേര്‍ രോഗമുക്തി നേടി. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,97,779 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,902 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,181 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1979 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ടിപിആര്‍ കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം.
ലോക്‍ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും.
പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറി.18 മുതൽ മുകളിലേക്ക് ഡി കാറ്റഗറി. ടിപിആര്‍ 18 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണായിരിക്കും. ടിപിആര്‍ ആറിന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.
നേരത്തെ 24ന് മുകളിലുള്ള പ്രദേശങ്ങളെയായിരുന്നു ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം ആറ് മണിക്ക് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ അടുത്ത ആഴ്ചയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കും.
https://www.facebook.com/Malayalivartha