പ്രിയപ്പെട്ട ഐ എന്‍ എല്‍, മുകേഷ് തനിക്ക് ക്വട്ടേഷന്‍ നല്‍കരുതെന്ന് പിണറായി

ഇടതുപക്ഷ മുന്നണിയുടെയുടെയും ഘടകകക്ഷികളുടെയും നേതാക്കള്‍ സംയമനം പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം സി പി എം, മുന്നണി-പാര്‍ട്ടി നേതാക്കള്‍ക്ക് വൈകാതെ നല്‍കും.
ഞായറാഴ്ച വാര്‍ത്തകളില്‍ ഐ.എന്‍.എല്ലിന്റെ പി എസ് സി കോഴയും മുകേഷിന്റെ ചെകിട്ടത്തടിയും ചര്‍ച്ചയായതോടെയാണ് സിപിഎം രംഗത്തിറങ്ങിയത്.
മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കഴിയുന്നുടത്തോളം സംസാരിക്കാതിരിക്കുന്നതാണ് ഉത്തമമെന്നുമുള്ള നിര്‍ദ്ദേശമാണ് സി പി എം നല്‍കുക. രണ്ടു സംഭവങ്ങളും മുഖ്യമന്ത്രി അതിഗൗരവമായാണ് എടുത്തിരിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിനെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ടെന്നും അതിന് പാര്‍ട്ടിയുടെയും മുന്നണികളുടെയും നേതാക്കള്‍ കരുക്കള്‍ ആകരുതെന്നുമുള്ള നിര്‍ദ്ദേശമായിരിക്കും പാര്‍ട്ടി നല്‍കുക.
പിഎസ്സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് ഐഎന്‍എല്‍ വിറ്റുവെന്ന വെളിപ്പെടുത്തലുമായാണ് സംസ്ഥാന നേതാവ് ഞായറാഴ്ച രാവിലെ രംഗത്തെത്തിയത്. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. ആദ്യ ഗഡുവായി 20 ലക്ഷം രൂപ നേതാക്കള്‍ കൈപ്പറ്റിയതായും ഇസി മുഹമ്മദ് ആരോപിച്ചു.
ഇടതുമുന്നണി പാര്‍ട്ടിക്ക് അനുവദിച്ച പിഎസ്സി അംഗത്വം വില്‍ക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തന്നെയാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഇസി മുഹമ്മദ് വ്യക്തമാക്കി. അബ്ദുള്‍ സമദ് എന്നയാളില്‍ നിന്നും ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങി. ബാക്കി തുക അംഗം ആയശേഷം ശമ്പളം ലഭിക്കുമ്പോള്‍ തവണകളായി വാങ്ങാനാണ് വ്യവസ്ഥ വച്ചിരിക്കുന്നതെന്ന് അദേഹം വെളിപ്പെടുത്തി.
എന്നാല്‍ ആരോപണം ഐഎന്‍എല്‍ സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞു. ആരോപണം വ്യാജമെന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബ് പ്രതികരിച്ചത്.
ഐ എന്‍ എല്‍ കോഴ കൊഴുക്കുന്നതിനിടയിലാണ് നടന്‍ മുകേഷ് ചെവിക്കുറ്റിയില്‍ അടിയുമായി രംഗത്തെത്തിയത്. തികച്ചും അപ്രതീക്ഷിതമായ പ്രഹരമായിരുന്നു ഇത് സി പി എമ്മിന്.
ഓഡിയോ ക്ലിപ് വൈറലായതിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് രംഗത്തെത്തി. തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസല്‍ട്ട് വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കുന്നുണ്ട്. ചിലര്‍ വിളിക്കുന്നത് ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിച്ചാണ്, മറ്റ് ചിലര്‍ക്ക് കറന്റില്ലാന്ന് പ്രശ്‌നം. ആരോ പ്ലാന്‍ ചെയ്ത പോലെയാണ് ഈ ഫോണ്‍ വിളികള്‍. ക്ഷുഭിതനായി സംസാരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ വിളികള്‍ എന്ന് മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് സംസാരം.
സൂം മീറ്റിംഗിന് ഇടയിലാണ് വിളിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിനിടയില്‍ കുട്ടിയോട് സൂം മീറ്റിലാണ് തിരിച്ച് വിളിക്കാമെന്നും പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ആദ്യം മുതലുള്ള റിക്കോര്‍ഡിംഗ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത് കേള്‍ക്കരുതെന്നും മുകേഷ് ആവശ്യപ്പെടുന്നു.
പാലക്കാട് നിന്നും സഹായം അഭ്യര്‍ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് എം എല്‍ എ കയര്‍ത്തു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎല്‍എയെ ആണെന്നും തന്റെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാര്‍ഥി ആരെന്ന് വ്യക്തമായിട്ടില്ല. നേരത്തെ അര്‍ധരാത്രിയില്‍ വിളിച്ച ആരാധകനോട് മുകേഷ് കയര്‍ക്കുന്ന ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ഏതായാലും തനിക്ക് ക്വട്ടേഷന്‍ തരരുതെന്നാണ് പിണറായി വിജയന്റെ ആദ്യര്‍ത്ഥന.ഇനി നീണ്ടു നിവര്‍ന്ന് 5 വര്‍ഷമാണ് മുന്നില്‍ കിടക്കുന്നത്.ഉപദ്രവിക്കരുതെന്ന് മാത്രമാണ് പിണറായിയുടെ പ്രാര്‍ത്ഥന.
https://www.facebook.com/Malayalivartha
























