ആ ഓർമ്മ വേണം... വണ്ടി ഇടിപ്പിച്ച് കൊന്ന് കളയും! എന്നെ അറിയാമല്ലോ... ജലീലിനും വധഭീഷണി....

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങളും മറ്റുമായി നിറഞ്ഞ് നിൽക്കുകയാണ് മുന്‍മന്ത്രി കെ. ടി. ജലീൽ. അദ്ദഹം തൊടുത്തുവിട്ട അസ്ത്രം കുഞ്ഞാലിക്കുട്ടിയേയും മുസ്ലീം ലീഗിനേയും നല്ല രീതിയിലാണ് മുറിവേൽപ്പിച്ചിരിക്കുന്നത്. ഏറെ നാളായി നിലനിർത്തി പോന്നിരുന്ന ലീഗ് ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ജലീലിന് സാധിച്ചു എന്നത് എടുത്ത് പറയേണ്ടതാണ്.
എന്നാലിപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ വിവരം എന്തെന്നാൽ, ഇത്തരത്തിൽ വിവാദങ്ങളുടെ തോഴനായ കെ.ടി. ജലീലിന് ഒരു വധഭീഷണി എത്തിയിരിക്കുകയാണ്. തന്നെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തി ശബ്ദസന്ദേശമാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഭീഷണിപ്പെടുത്തുന്ന ആളുടെ പേരു വിവരങ്ങള്‍ സഹിതം ജലീല്‍ പൊലീസിന് പരാതി കൈമാറിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഹംസ എന്നു സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നത് എന്ന് ഓര്‍മ വേണമെന്ന് പറഞ്ഞു തുടങ്ങുന്ന ശബ്ദ സന്ദേശത്തില്‍ വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് വ്യക്തമാണന്ന് കെ.ടി. ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാട്സാപ് സന്ദേശമായാണ് ഭീഷണി എത്തിയത്. മുഈനലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയ വിവാദത്തിലടക്കം കഴിഞ്ഞ കുറെ ദിവസങ്ങളായി മുസ്ലീം ലീഗിന്‍റെ എതിര്‍ ഭാഗത്ത് കെ.ടി. ജലീലുണ്ട്. നിയമസഭയ്ക്കകത്തും പുറത്തും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ത്തുമ്പോഴും ഒരു ഭാഗത്ത് കെ.ടി. ജലീലാണ്. തന്നോടുളള രാഷ്ട്രീയ ശത്രുതയുടെ ഭാഗമായാണ് വധഭീഷണി എന്ന നിഗമനത്തിലാണ് കെ.ടി. ജലീല്‍.
അതേസമയം, നേരത്തേ മുഖ്യമന്ത്രിക്കും ഇതുപോലെ ഫോൺ സന്ദേശം വന്നിരുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നായിരുന്നു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാളെ തൃപ്പൂണിത്തുറയിൽ വച്ച് പിടികൂടിയെന്ന് പിന്നീട് അറിയാൻ കഴിഞ്ഞിട്ടുണ്ട്.
കോട്ടയം സ്വദേശി അനിലാണ് പോലീസിന്റെ അറസ്റ്റിലായത്. എറണാകുളത്തേക്കുളള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുളള പൊലീസ് സംഘം അറിയിച്ചതിനെ തുടർന്ന് ഹിൽ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈക്കത്തു നിന്നുളള പൊലീസ് എത്തി ഇയാളുടെ പ്രാഥമിക മൊഴിയെടുത്തു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വിശദമായ പരിശോധന നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചിട്ടുണ്ടായിരുന്നു.
ഇതുകൂടാതെ, ക്ലിഫ് ഹൗസിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയാള്‍ സേലത്ത് നിന്നും പിടിയിലായിട്ടുണ്ട്. ബംഗല്ലൂരിൽ താമസിക്കുന്ന പ്രേംരാജ് നായരാണ് സേലത്ത് പിടിയിലായത്. മൂന്നു ദിവസം മുമ്പാണ് ക്ലിഫ് ഹൗസിൽ വിളിച്ച് ഭീഷണി മുഴക്കിയത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോൾ നിരന്തരം ഉണ്ടാകുന്നുണ്ട്. നേരത്തേ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പട്ടികജാതി വികസന ഡയറക്ടറേറ്റിലെ ഇ - ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി. മോശം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകള്‍ ശക്തമാകുകയാണെന്നും ഒരു ഇടനിലക്കാരന്‍ ഓഫിസില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ഭീഷണികൊണ്ടു പിന്തിരിയില്ല. മാന്യമായി പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ പിന്തുണയ്ക്കും. കയ്യിട്ട് വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ അത്തരത്തില്‍ നേരിടുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫിസില്‍ ലാന്‍ഡ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























