മെയ് മാസത്തിന് ശേഷം ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 21 അതിക്രമങ്ങള്‍; കൂടുതല്‍ കേസുകളും ഡോക്ടര്‍മാരെ ശാരീരികമായി അക്രമിച്ചവ, ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

കൊറോണ വ്യാപനത്തിന് മുന്നിൽ പതറിപ്പോകാതെ നമ്മെ താങ്ങി നിർത്തുന്നവരാണ് ആരോഗ്യപ്രവർത്തകർ. എന്നാൽ ഈ ഒരു ഘട്ടത്തിൽ പോലും ഡോക്ടർമാരെ അതിക്രമിക്കുക എന്നത് ഏവരെയും ഏറെ നൊമ്പരപ്പെടുത്തുന്നു. ഇപ്പോഴിതാ ഏറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം മെയ് മാസത്തിന് ശേഷം മാത്രം ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 21 അതിക്രമങ്ങളാണ്. കൂടുതല്‍ കേസുകളും ഡോക്ടര്‍മാരെ ശാരീരികമായി അക്രമിച്ചവയാണ്. ഇവയില്‍ എഫ്.ഐ.ആര്‍ പോലും രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്ത കേസുകളും ഉണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
ഡോക്ടര്‍മാര്‍ അക്രമത്തിന് ഇരകളായ 39 കേസുകളുടെ വിശദാംശങ്ങളാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഡോക്ടരുടെ സംഘടന സമര്‍പ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മെയ്യ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഡോക്ടര്‍മാര്‍ക്ക് നേരെ കൂടുതല്‍ അതിക്രമങ്ങളും നടന്നത് എന്നാണ് അറിയുവാൻ കഴിഞ്ഞത്. ഓഗസ്റ്റില്‍ ഉണ്ടായ രണ്ട് അക്രമങ്ങളും തിരുവനന്തപുരത്താണ് ഉണ്ടായത്. ഒന്ന് കഴിഞ്ഞ മൂന്നിന് പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും, രണ്ടാമത്തേത് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും. മെയ്യ് മാസം എട്ടും ജൂണില്‍ ആറും ജൂലൈ മാസത്തില്‍ അഞ്ചും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഭൂരിഭാഗവും രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായ അക്രമങ്ങളായിരുന്നു.
അതോടൊപ്പം തന്നെ ആകെ സമര്‍പ്പിച്ച 39 കേസുകളില്‍ 15ലും ഡോക്ടര്‍മാര്‍ ശാരീരികമായി അക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 12 കേസുകളില്‍ അക്രമം നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികളും, സാമൂഹ്യപ്രവര്‍ത്തകരും ആയിരുന്നു. എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍ ഭൂരിഭാഗവും 2012 ലെ ആശുപത്രി, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കൊണ്ട് വന്ന നിയമത്തിന്‍ കീഴില്‍ ഉള്ളതാണ്.
കൂടാതെ ആറ് കേസുകളില്‍ എഫ്.ഐ.ആര്‍ പോലും രജിസ്ട്രര്‍ ചെയ്തിരുന്നില്ല. ഇതില്‍ തന്നെ നാല് പരാതികള്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരാണ്. നേരിട്ടുള്ള അക്രമങ്ങള്‍ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും ഡോക്ടര്‍ നേരിടുന്ന അതിക്രമങ്ങള്‍ നിരവധിയാണ് എന്നതാണ്.
അതേ സമയം ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച വിവാദമറുപടിയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത് എത്തി. രേഖാമൂലമുള്ള മറുപടി സാങ്കേതിക പിശക് മൂലം ഉണ്ടായതാണെന്നും തിരുത്തിയ മറുപടി സഭയില്‍ എത്തിയില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം എന്നത്. ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയാണ് വിവാദമായി മാറിയത്.
മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം ആരോഗ്യമന്ത്രി നല്‍കിയ മറുപടിയാണ് വിവാദത്തിലായത്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചോദ്യത്തിന് മറുപടി നൽകിയത്. മന്ത്രിയുടെ മറുപടിയില്‍ വിമര്‍ശനവുമായി ഡോക്ടര്‍മാരുടെ സംഘടനകളും രംഗത്ത് വരുകയുണ്ടായി. വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























