കൈകുഞ്ഞുമായി വെള്ള കെട്ടിലൂടെ.. വീട്ടുകാര്‍ ഭയന്നു വിറച്ചപ്പോൾ രക്ഷകരായി അഗ്നിരക്ഷാസേന

സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇന്നലെ രാത്രിയോടെ ശക്തമായ മഴയാണ് പെയ്തത്. കനത്ത മഴയിൽ വെള്ളക്കെട്ടില്‍ അമര്‍ന്നിരിക്കുകയാണ് തൊടുപുഴ നഗരം. നഗരത്തിലെ പ്രധാന കവലകളെല്ലാം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. വീടുകളിലും വെള്ളം ഇരച്ചെത്തിയതോടെ ആളുകൾ പരിഭ്രാന്തരായി. എന്നാൽ വെള്ളം കയറിയ വീട്ടിൽ നിന്ന് കൈക്കുഞ്ഞിനെ രക്ഷിച്ചിരിക്കുകയാണ് അഗ്നിശമനസേന.വെള്ളക്കെട്ടില്‍ അകപ്പെട്ട വീട്ടില്‍ നിന്ന് മൂന്നുമാസം പ്രായമായ കുഞ്ഞിനെ അഗ്നിശമനസേന സുരക്ഷിതമായി മാറ്റി. കെ കെ ആര്‍ ജങ്ഷനില്‍ നിന്ന് മങ്ങാട്ടുകവല നാലുവരി പാതയിലേക്ക് തിരിയുന്ന ഭാഗത്തെ വീട്ടില്‍ നിന്നാണ് അഗ്നിശമനസേന കുഞ്ഞിനെ രക്ഷിച്ചത്.
കുഞ്ഞിനെ കൈകളിൽ എടുത്താണ് ഇവർ സുരക്ഷിതമായി രക്ഷിച്ചത്. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒരു അഗ്നിശമനസേനാഗം കുഞ്ഞിനെ കൈകളിലെടുത്ത് വെള്ളകെട്ടിലൂടെ നീങ്ങുമ്പോൾ മറ്റൊരു അംഗം കുഞ്ഞ് മഴനനയാതിരിക്കാൻ കുടപിടിച്ച് അരികിൽ തന്നെയുണ്ട് മറ്റ് അംഗങ്ങൾ ഇവർക്ക് ഒപ്പം രക്ഷാ പ്രവർത്തനത്തിൽ പങ്കുചേർന്നു.പകല്‍ മൂന്നരയോടെ ഈ ഭാഗത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയത്. ഇതില്‍ ഒരു വീട്ടിലാണ് കുഞ്ഞുണ്ടായിരുന്നത്. വെള്ളം വീണ്ടും ഉയര്‍ന്നതോടെ വീട്ടുകാര്‍ ഭയന്നു. കുഞ്ഞുമായി വെള്ളത്തിലൂടെ പുറത്തേക്ക് പോകുന്നത് അപകടമാണെന്ന് മനസ്സിലായതോടെ വീട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിളിച്ചു. അവര്‍ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എം നാസര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ കെ എ ജാഫര്‍ഖാന്‍, ടി ഇ അലിയാര്‍, ഫയര്‍ ഓഫീസര്‍മാരായ ആര്‍ നിധീഷ്, മുബാറക്ക്, ജിഷ്ണു, അയൂബ്, സുനില്‍ എം കേശവന്‍, ഹോംഗാര്‍ഡ് ബെന്നി എന്നിവര്‍ നേതൃത്വം നല്‍കിയത്.
അതേസമയം നഗരത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. മങ്ങാട്ടുകവല– മുതലക്കോടം റോഡ്, കാരിക്കോട്, റോട്ടറി ജങ്ഷന്‍, അമ്ബലം ബൈപ്പാസ്, കല്യാണ്‍ സില്‍ക്സിന് സമീപം, കെ കെ ആര്‍ ജങ്ഷന്‍, മൗണ്ട് സീനായ്– വടക്കുംമുറി റോഡ്, മണക്കാട് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് കനത്തമഴ പ്രതിസന്ധി സൃഷ്ടിച്ചത്.പകല്‍ രണ്ടോടെയാണ് മഴ ആരംഭിച്ചത്. വൈകിട്ട് അഞ്ചുവരെ ശക്തിയായി പെയ്തു. ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ട് നിമിഷ നേരം കൊണ്ടാണ് പലയിടങ്ങളിലും റോഡില്‍ വെള്ളം ഉയര്‍ന്നത്. വ്യാപാരസ്ഥാപനങ്ങളിലെ നാശനഷ്ടം തിട്ടപ്പെടുത്തുന്നതേയുള്ളൂ. കനത്ത മഴയില്‍ കാരിക്കോട് ക്ഷേത്രത്തിന്റെ കുളത്തിന്റെ മതിലും ഇടിഞ്ഞുവീണു.
സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 26ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്. 27ന് കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യപിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്റെ കിഴക്കന്‍ മേഖല. പത്തനംതിട്ടയില്‍ മലയോര മേഖലയില്‍ ശക്തമായി പെയ്ത മഴ ഇന്നലെ അര്‍ദ്ധ രാത്രിയോടെ ശമിച്ചു.
https://www.facebook.com/Malayalivartha

























