ആസ്ട്രേലിയയിൽ ഫാം സൂപ്പർവൈസർ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയ കേസ്: വിസ തട്ടിപ്പു കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല

ആസ്ട്രേലിയയിൽ സെൻറ്. ജോൺസ് ഫാമിൽ സൂപ്പർവൈസർ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയ വഞ്ചനാ കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. കേസിൽ രണ്ടാം പ്രതിയായ വാമനപുരം സ്വദേശിനി ബിന്ദു (48) വിനാണ് ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും പോലീസ് റിപ്പോർട്ടും പരിശോധിച്ചതിൽ കൃത്യത്തിൽ പ്രതിയുടെ പങ്ക് പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ടെന്ന് വിലയിരുത്തിയാണ് ജഡ്ജി മിനി. എസ്. ദാസ് ജാമ്യഹർജി തള്ളിയത്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് വൻതുക രണ്ടാം പ്രതിയും മറ്റു പ്രതിയും കെക്കലാക്കിയെന്ന ആരോപണം ഗൗരവമേറിയതാണ്. അതിനാൽ തന്നെ മുൻകൂർ ജാമ്യമെന്ന ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 ൽ പറയുന്ന അസാധാരണ വിവേചനാധികാരം ഈ കേസിൽ പ്രയോഗിക്കാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.-
2018 മെയ് മാസത്തിലാണ് വഞ്ചനാ കേസിനാസ്പദമായ വിസ തട്ടിപ്പ് നടന്നത്. പേരൂർക്കട സ്റ്റേഷൻ ലോക്കൽ ലിമിറ്റിനുള്ളിൽ താമസിക്കുന്ന വാദിയെയും കൂട്ടുകാരെയും ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി വാദിയെ ഫോണിൽ വിളിച്ച് ആസ്ട്രേലിയയിൽ സെൻറ്. ജോൺസ് ഫാമിൽ സൂപ്പർവൈസർ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു.
തുടർന്ന് വിസ തരപ്പെടുത്താനെന്ന വ്യാജേന വാദിയെക്കൊണ്ട് രണ്ടാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 7.5 ലക്ഷം രൂപ , ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ , വാദിയുടെ സഹോദരൻ്റെ അക്കൗണ്ടിൽ നിന്നും രണ്ടാം പ്രതിയുടെ അക്കൗണ്ടി ലേക്ക് 1 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യിച്ചും അപ്രകാരം മൊത്തം 14 ലക്ഷം രൂപ പ്രതികൾ കൈക്കലാക്കിയ ശേഷം 2019 ഒക്ടോബർ 10 ന് ഉറപ്പിലേക്കായി 12. 5 ലക്ഷം രൂപയുടെ ചെക്ക് ലീഫ് രണ്ടാം പ്രതി ഒപ്പിട്ട് നൽകുകയും ജോലി തരപ്പെടുത്തി നൽകാമെന്ന് കാണിച്ച് ഒരു കരാർ എഴുതി വാദിക്ക് നൽകുകയും ചെയ്തു.
എന്നാൽ വാദിയെ പറഞ്ഞു വിശ്വസിപ്പിച്ചതിന് വിരുദ്ധമായി ജോലി വിസ നൽകുകയോ കൈക്കലാക്കിയ പണം തിര്യെ നൽകുകയോ ചെയ്യാതെ പ്രതികൾ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്. വാദിയുടെ പരാതിയിൽ 2019 ലാണ് പേരൂർക്കട പോലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരവേയാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്. നിരപരാധിയാണെന്നും പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ ജാമ്യത്തിൽ വിട്ടയക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകണമെന്നുമായിരുന്നു രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha

























