അടുത്തത് ഓഡി കാര്‍... മോഡലുകളുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം വഴിത്തിരിവില്‍; സൈജുവിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍; ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. സൈജുവുമായി പോലീസ് തെളിവെടുപ്പും നടത്തി. മോഡലുകളും സൈജുവും ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍, മോഡലുകളുടെ കാര്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ച കുണ്ടന്നൂര്‍ ജങ്ഷന്‍, അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. വാഹനം പിന്തുടര്‍ന്ന കാര്യങ്ങള്‍ സൈജു അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.
അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തു. ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ നിന്നു ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു.
സൈജു തങ്കച്ചന്‍ ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍.
ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു.
സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ഓഡി കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് ഡിജെ പാര്‍ട്ടികള്‍ക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കര്‍, മദ്യം അളക്കുന്ന പാത്രങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ജെ. വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. ആശുപത്രിയിലുള്ള റോയിയെ ഇന്നു വിട്ടയച്ചേക്കുമെന്നാണു പൊലീസ് കരുതുന്നത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതേസമയം സൈജുവിനെ 30 വരെ എറണാകുളം ജെ.എഫ്.സി.എം. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. സൈജുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. നേരത്തെ അറസ്റ്റിലായ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്നു കണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു.
മോഡലുകള്‍ സഞ്ചരിച്ച കാര്‍ ഓടിച്ച അബ്ദുള്‍ റഹ്മാന്‍ മദ്യപിച്ചിരുന്നെന്ന് അറിഞ്ഞുകൊണ്ടാണ് സൈജു പിന്തുടര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. സൈജു നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പോലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരേ ചുമത്തിയിട്ടുള്ളത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം സൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും സൈജുവിനെതിരേ കേസുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പാലാരിവട്ടം സ്‌റ്റേഷനിലും സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























