മോണ്‍സന്റെ ശബരിമല ചെമ്പോല സര്‍ക്കാര്‍ ഒറിജിനലാക്കുമോ? പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി... മോണ്‍സന്റെ ശബരിമല ചെമ്പോല ഒറിജിനലാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന പരിശോധന സര്‍ക്കാര്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്

ഒടുവില്‍ സര്‍ക്കാര്‍ തനിനിറം വ്യക്തമാക്കുന്നു. മോണ്‍സന്റെ ശബരിമല ചെമ്പോല ഒറിജിനലാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന പരിശോധന സര്‍ക്കാര്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുശേഖരത്തിലുള്ള 35 എണ്ണം വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇനിയാണ് അത്ഭുതം.
ശബരിമല ചെമ്പോലയില്‍ വിശദമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ പരിശോധന എന്ന വാക്കാണ് കഥയിലെ വില്ലന്‍. പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
പുരാവസ്തു തട്ടിപ്പ് കേസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്ഥിരീകരണം കൂടി അന്വേഷണസംഘത്തിന് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മോന്‍സന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്. ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍. ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോന്‍സന്റെ ശേഖരത്തിലുള്ള കൂടുതല്‍ വസ്തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ടെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്.
മോന്‍സന്റെ തീട്ടൂരമാണ് ശബരിമല വിവാദ കാലത്ത് സര്‍ക്കാരിനെ രക്ഷിച്ചത്. സര്‍ക്കാര്‍ ഇത് സുപ്രീം കോടതിയില്‍ വരെ ഹാജരാക്കിയതായി അക്കാലത്ത് ആക്ഷേപം ഉ യര്‍ന്നിരുന്നു. ഇതാണ് പിന്നീട് വ്യാജമെന്ന് തെളിഞ്ഞത്.
ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബം സര്‍ക്കാരിന് എതിരായപ്പോഴാണ് തീട്ടൂരം അവതരിക്കുന്നത്. തന്ത്രി കുടുംബം കളിച്ചാല്‍ അവരുടെ പണി പോകും എന്ന അവസ്ഥ വന്നു ചേര്‍ന്നു.അതോടെ തന്ത്രി കുടുംബം സര്‍ക്കാരിന്റെ വഴിയിലായി. ഭീഷണിപെ
ടുത്തിയാണ് തന്ത്രികളെ സര്‍ക്കാര്‍ വഴിക്കു വരുത്തിയത്.കാരണം തന്ത്രിയാണ് ശബരിമലയിലെ അവസാന വാക്ക്.
വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്ന് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷണ്‍ പിന്നീട് വെളിപെടുത്തി. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നാണ്
ചെമ്പോലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള വ്യാജ ചെമ്പോലയെക്കുറിച്ചു ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെമ്പോല തയ്യാറാക്കിയവര്‍ക്കും സി പി എമ്മുമായി ബന്ധമുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സര്‍ക്കാരിനെ അന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷിച്ചത്മോന്‍സന്റെ തിട്ടൂരമാണ്. അതു കൊണ്ടാണ് മോന്‍സന്റെ രേഖ ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന് പുരാവസ്തു വകുപ്പ് പറയുന്നത്.
ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ചെമ്പോല തെളിവായി ഹാജരാക്കിയിരുന്നതായി ഡോ.ശശിഭൂഷണ്‍ പറഞ്ഞു. അഭിഭാഷകര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു ചരിത്രഗവേഷകന്‍ പ്രഫ.എ.ശ്രീധരമേനോനെയാണു പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. ലിപി പരിശോധിക്കേണ്ടതിനാല്‍ പരമേശ്വരന്‍ പിള്ളയെ ഏല്‍പിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഒടുവില്‍ ശ്രീധര മേനോനും പരമേശ്വരന്‍ പിള്ളയും ചേര്‍ന്നു പഠനം നടത്തട്ടെയെന്നായിരുന്നു കോടതി നിര്‍ദേശം. വ്യാജ ചെമ്പോല തയാറാക്കിയ ആളെക്കുറിച്ചു പരമേശ്വരന്‍ പിള്ള തന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പുറത്തു പറയുന്നതു ശരിയല്ല. എം ജി ശശിഭൂഷണ്‍ പറഞ്ഞു.
സുപ്രീം കോടതി വിധിക്കുശേഷം മോന്‍സന്റെ ചെമ്പോലയ്ക്കു സ്ഥിരീകരണം നല്‍കിയതു ചരിത്രകാരന്‍ എം.ആര്‍.രാഘവ വാരിയരാണ്. അദ്ദേഹത്തെ നേരില്‍ കണ്ടു താന്‍ വ്യാജ ചെമ്പോലയാണെന്നു പറഞ്ഞപ്പോള്‍ ചിരിച്ചതേയുള്ളൂ. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനല്‍ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച ചെയ്യുന്നതു കണ്ടു. ആ പരിപാടിയില്‍ എല്ലാം തലകുലുക്കി സമ്മതിക്കുന്ന രാഘവ വാരിയരെയും രാജന്‍ ഗുരുക്കളെയും കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും ശശിഭൂഷണ്‍ പറഞ്ഞു.വാര്യരെ പോലെ രാജന്‍ ഗുരുക്കളും സി പി എം ചരിത്രകാരനാണ്.അതായത് ചരിത്രത്തെ സര്‍ക്കാര്‍ വളച്ചൊടിച്ചു എന്നര്‍ത്ഥം.
തീട്ടൂരം വിവാദം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയതും ദുരൂഹമാണ്. വിവാദം എത്രയും വേഗം ഇല്ലാതാക്കാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.
സുപ്രീം കോടതിയില്‍ വീണ്ടും ശബരിമല കേസ് പരിഗണിക്കുമ്പോള്‍ തീട്ടൂരം കേസിന്റെ ഭാഗമായി ഉയര്‍ന്നു വരും. അതിന് മുമ്പ് തീട്ടൂരം യഥാര്‍ത്ഥമാണെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് കുറ്റം പറയാനാവുക?
https://www.facebook.com/Malayalivartha

























