ദിലീപിന് നിർണായക മണിക്കൂറുകൾ, കൂട്ടുപ്രതികൾ തിരിഞ്ഞ് കൊത്തുന്നു, നടന്റെ വീട്ടില്‍ അത്തരം വിഷയത്തിൽ സംസാരം നടന്നു, പ്രതികളിൽ ഒരാൾ എല്ലാം തുറന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്, ഇയാളെ മാപ്പുസാക്ഷിയാക്കി മറ്റു പ്രതികളെ കുരുക്കും?

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് സൂചന. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ രണ്ടു ദിവസമായി 22 മണിക്കൂര്‍ ആണ് ചോദ്യം ചെയ്തത്.
ഏകദേശം മൂന്ന് ദിവസമായി 33 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം ചെയ്യാന്‍ ഇന്നും കൂടി മാത്രമേ ക്രൈംബ്രാഞ്ചിന് അനുമതിയുള്ളൂ അതിനാൽ നടനെ ചോദ്യം ചെയ്യാന്‍ കഴിയുന്ന അവസാന ദിവസമായ ഇന്ന് ഏറെ നിര്‍ണായകമാണിന്ന്.
പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ഇന്നലെ ഒരുമിച്ചും ഒറ്റയ്ക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പല വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മറ്റു 2 പ്രതികളായ ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയും വിശദമായി ചോദ്യം ചെയ്തു.
പ്രതികളുടെ സമീപകാലത്തെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കാണിച്ചും മറ്റു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യല്‍. ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പ്രതികളിലൊരാൾ ഇതില്‍ പങ്കാളിത്തമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ഇന്നലെ ചോദ്യം ചെയ്യലിനിടയില്‍ 2 തവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. കടുത്ത മാനസിക സമ്മര്‍ദത്തിലായ ഇയാള്‍ ഇന്നലെ കാര്യമായി സംസാരിച്ചില്ലെന്നാണ് സൂചന. ബൈജു ചെങ്ങമനാടാണ് പൊട്ടിക്കരഞ്ഞതെന്നാണ് വിവരം. ഇയാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കു മുറുക്കാന്‍ സാധ്യതയുണ്ട്.
ഇയാളെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാല്‍ മാത്രം മജിസ്ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംവിധായകരായ റാഫി, അരുണ്‍ ഗോപി, ദിലീപിന്റെ നിര്‍മാണ കമ്ബനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ എന്നിവരെ
ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു. തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ ദിലീപുമായി ബന്ധമുള്ളവരെ കേള്‍പ്പിച്ചു. ശബ്ദ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞു.
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് സിനിമയില്‍ നിന്ന് പിന്‍മാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാര്‍ തന്നെയാണെന്ന് സംവിധായകന്‍ റാഫി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍ മൊഴി നല്‍കിയതിന് ശേഷമായിരുന്നു റാഫിയുടെ പ്രതികരണം. പിക് പോക്കറ്റ് സിനിമയില്‍ നിന്ന് പിന്‍മാറിയത് താനായിരുന്നു എന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha

























