ദിലീപിന്റെയും അനൂപിന്റെയും വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലങ്ങൾ കിട്ടി! നിർണായക മണിക്കുറുകൾ....

നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലങ്ങൾ ലഭിച്ചു. അടുത്തിടെ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളാണ് പരിശോധനയ്‌ക്ക് അയച്ചു കൊടുത്തത്. കൂടുതൽ റിപ്പോർട്ടുകൾ ഇനിയും വരാനുണ്ടെന്നാണ് എഡിജിപി ശ്രീജിത്ത് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്. പരിശോധനാഫലങ്ങൾ ലഭിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യൽ കടുപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന്റെ ഭാഗമായി കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണസംഘം വിളിച്ചു വരുത്തുന്നുണ്ട്.
ഇന്ന് രാത്രി എട്ട് മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നൽകിയിരിക്കുന്നത്. അതേസമയം, ദിലീപിനെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ വൈകിട്ടോടു കൂടി അന്തിമ തീരുമാനമെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കോടതിയില്‍ നല്‍കാനിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം ചോദ്യം ചെയ്യലിന് ശേഷം തയാറാക്കും. ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. തെളിവെടുപ്പിനായാണ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. എഡിജിപി ശ്രീജിത്ത് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.
ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇന്ന് രാത്രി 8 മണിവരെ ചോദ്യം ചെയ്യല്‍ തുടരും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നല്‍കി. ജനുവരി 27 മുതല്‍ 10 ദിവസത്തേക്കാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























