മധുവിനായി ഇത്തവണയും ആരും ഹാജരായില്ല... പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി: ഓരോ കാരണങ്ങൾ പറഞ്ഞ് വിചാരണ നീട്ടിക്കൊണ്ടുപോവുന്നു; കേസ് അടുത്ത മാസത്തേക്ക് മാറ്റി

അട്ടപ്പാടിയിലെ മധു വധക്കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. ചൊവ്വാഴ്ച മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ കോടതി കേസ് പരിഗണിച്ചപ്പോൾ മധുവിന് വേണ്ടി ആരും ഹാജരായിരുന്നില്ല. ഇതേത്തുടർന്നാണ് കോടതിയുടെ ഈ ചോദ്യം. കഴിഞ്ഞ നവംബർ 15 ന് കേസ് പരിഗണിച്ചപ്പോഴും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്നാണ് ജനുവരി 25 ലേക്ക് കേസ് മാറ്റിയത്.
എന്നാല്‍ 25-നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല.
തുടര്‍ന്ന് കേസ് ഫെബ്രുവരി 26-ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിക്കുകയായിരുന്നു. നേരത്തെയും മധു കേസ് പരിഗണിച്ചപ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു.
കേസിന്റെ പിന്നാലെ പോകാനും സമ്മര്‍ദം ചെലുത്താനും തങ്ങള്‍ക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു അന്ന് മധുവിന്റെ അമ്മ മല്ലി പ്രതികരിച്ചത്. 2018 ഫെബ്രുവരി 22-നാണ് ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് കേരളത്തിൽ ഏറെ ചര്‍ച്ചയ്ക്കും വിവാദങ്ങൾക്കും വഴിത്തെളിച്ചെങ്കിലും കേസിന്റെ നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാണിക്കുന്നത്.
കേസിനായി ആദ്യം ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു. പിന്നീട് 2019 ഓഗസ്റ്റിലാണ് വി.ടി രഘുനാഥിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പക്ഷേ ഒരിക്കല്‍പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ വന്നത്. എന്നാല്‍ കേസിലെ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞെന്ന് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനൗദ്യോഗിക വിശദീകരണം.
അതേസമയം ഡിജിപി ഓഫീസില്‍ നിന്ന് അദ്ദേഹത്തോട് തന്നെ കേസിന്റെ പ്രോസിക്യൂട്ടറായി തുടരാന്‍ ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതികളായ 16 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.
https://www.facebook.com/Malayalivartha

























