പ്രാര്‍ത്ഥന മാത്രം... യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സിന്റെ ശിക്ഷ ഒഴിവാക്കാന്‍ ഇനി പ്രാര്‍ത്ഥനകള്‍ മാത്രം; പ്രായമായ അമ്മയും 7 വയസുള്ള മകളും നാട്ടില്‍; അവരുടെ ഏക അത്താണിയായ നിമിഷ പ്രിയയെ വെറുതേ വിടണമെന്ന് അപേക്ഷ; ഭാര്യയെന്ന് പറഞ്ഞ് നടത്തിയ കൊടും പീഡനത്തിനൊടുവില്‍ കടുംകൈ

മലയാളികളുടെ മറ്റൊരു നോവാകുകയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ. യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സിന്റെ ശിക്ഷ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ പ്രാര്‍ത്ഥനയിലാണ് കുടുംബം. നിമിഷപ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയാണ് ശരിവച്ചത്.
നിമിഷപ്രിയയ്ക്കു വധശിക്ഷ വിധിച്ച കീഴ്‌ക്കോടതിക്ക് അതിനുള്ള അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷയാണു മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിച്ചത്. വാദം കേള്‍ക്കല്‍ ജനുവരി 10നു പൂര്‍ത്തിയായിരുന്നു. 70 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്നു പിന്മാറാന്‍ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷപ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.
സംഭവത്തില്‍ സര്‍ക്കാര്‍ സഹായം തേടി 2018 മേയില്‍ നിമിഷ കത്തയച്ചിരുന്നു. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് നിമിഷപ്രിയ കത്തില്‍ പറഞ്ഞത്. യെമനില്‍ എത്തിയതു മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ 12 പേജുള്ള കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ല്‍ ആണു കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ സഹായം നിമിഷപ്രിയ തേടുന്നത്.
താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷപ്രിയ പറഞ്ഞു. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു വിറ്റതായും നിമിഷ പറഞ്ഞു.
2017ലാണ് യെമന്‍ പൗരനും നിമിഷപ്രിയയ്‌ക്കൊപ്പം സനായില്‍ ക്ലിനിക് നടത്തുകയും ചെയ്ത തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ, തലാലിന്റെ ഭാര്യയാണെന്നതിനു യെമനില്‍ രേഖകളുണ്ട്. എന്നാല്‍, ഇതു ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം.
ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും നിമിഷ പറയുന്നു. ഇദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു ജയിലിലായ തലാല്‍ പുറത്തെത്തിയ ശേഷം കൂടുതല്‍ ഉപദ്രവകാരിയായി. ജീവിക്കാന്‍ അനുവദിക്കില്ലെന്ന നില വന്നതോടെ ഒരു ദിവസം അനസ്തീസിയയ്ക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയില്‍ പറഞ്ഞത്.
മൃതദേഹം നശിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നതോടെ കഷണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കി ജലസംഭരണിയിലിട്ടു. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നു. ഇതിനിടെ, കാണാതായ തലാലിനു വേണ്ടി ബന്ധുക്കള്‍ അന്വേഷണം തുടങ്ങി.
നിമിഷയുടെ ചിത്രം പത്രത്തില്‍ കണ്ട ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് കേസ് നടപടികള്‍ വന്നതും കീഴ്‌ക്കോടതി വധശിക്ഷയ്ക്കു വിധിച്ചതും. ഇപ്പോള്‍ സനായിലെ ജയിലിലാണ് നിമിഷ. സംഭവത്തില്‍ നിമിഷയെ സഹായിച്ച യെമന്‍കാരിയായ നഴ്‌സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിരുന്നു.
അപ്പീല്‍ കോടതിയുടെ വിധി കേസില്‍ നിര്‍ണായകമാണ്. വധശിക്ഷ ശരിവച്ച നടപടിക്കെതിരെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കാമെങ്കിലും അപ്പീല്‍ കോടതിയിലെ നടപടിക്രമങ്ങള്‍ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു ചെയ്യുക. കോടതിയുടെ തീര്‍പ്പ് റദ്ദാക്കുന്ന നടപടി അപൂര്‍വമായി മാത്രമാണു സംഭവിക്കാറ്.
"
https://www.facebook.com/Malayalivartha

























