എല്ലാം ഇന്നലെയെന്ന പോലെ... നിധിപോലെ കാത്ത് സൂക്ഷിച്ച കുടുംബത്തെ പോറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ട ഗായത്രിയെ പ്രവീണ്‍ നിശ്ചലമാക്കി; എല്ലാ പ്രതീക്ഷയും നല്‍കിയ ശേഷം തീര്‍ത്തു കളഞ്ഞു; പ്രശ്‌നം തീര്‍ക്കാന്‍ പ്രവീണ്‍ വിളിച്ചുവരുത്തി; ഒപ്പംകൂട്ടാന്‍ ഗായത്രി നിര്‍ബന്ധം പിടിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു

തമ്പാനൂരിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട വീരണകാവ് ഏഴാമൂഴി മഹിതത്തില്‍ ഗായത്രി(24) നാടിന്റെ കണ്ണീരായി മാറി. ഒരു കുടുംബത്തിന്റെ അത്താണിയായ ഗായത്രിയുടെ വിയോഗം ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ഗായത്രിക്ക് നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ഇന്നലെ മൃതദേഹം വീട്ടിലെത്തിച്ചു.
ജി.സ്റ്റീഫന്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് ടി.സനല്‍കുമാര്‍ തുടങ്ങിയവരും ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും സഹപാഠികളും നാട്ടുകാരുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം ഒന്നരയോടെ മൃതദേഹം സംസ്‌കരിച്ചു.
അതേസമയം തമ്പാനൂരിലെ ഹോട്ടലില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സുഹൃത്ത് പ്രവീണ്‍ കരുതിക്കൂട്ടിത്തന്നെയാണ് കൊലനടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഗായത്രിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം, കാട്ടാക്കടയില്‍ പോയാണ് ഇരുചക്രവാഹനത്തില്‍ ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നത്. തമിഴ്‌നാട് തിരുവണ്ണാമലയിലെ ജൂവലറിയിലേക്കു സ്ഥലംമാറി പോകുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണ് വിളിച്ചുവരുത്തിയതെന്നാണ് പ്രവീണ്‍ പറയുന്നത്. എന്നാല്‍, തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഭാര്യയുമായി വീണ്ടും അടുക്കാന്‍ ശ്രമം നടത്തിവന്ന പ്രവീണ്‍ അതിനു തയ്യാറായില്ല.
തുടര്‍ന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും പ്രവീണിന്റെ മൊഴിയിലുണ്ട്. വിവാഹചിത്രം ഉള്‍പ്പെടെയുള്ളവ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൊലപ്പെടുത്തിയെന്നുമാണ് പ്രവീണിന്റെ മൊഴി.
ഒപ്പം ജീവിക്കാന്‍ ഗായത്രി നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ കൊലപ്പെടുത്താനും തുടര്‍ന്ന് ആത്മഹത്യയാക്കി മാറ്റാനുമാണ് പ്രവീണ്‍ ലക്ഷ്യമിട്ടതെന്നാണ് പോലീസ് കരുതുന്നത്.
കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാക്കാനുള്ള തന്ത്രങ്ങളാണ് പ്രവീണ്‍ സ്വീകരിച്ചത്. അഞ്ചരയ്ക്ക് ഹോട്ടല്‍മുറി പൂട്ടി പോയ പ്രവീണ്‍, ഗായത്രിയുടെ ഫോണും എടുത്തിരുന്നു. ഗായത്രിയുടെ ഫോണില്‍നിന്നുതന്നെ അവരുടെ ഫെയ്‌സ്ബുക്കില്‍ കയറി വാട്‌സാപ്പ് സ്റ്റാറ്റസില്‍ പങ്കുവച്ച ഫോട്ടോകള്‍ രാത്രി ഏഴുമണിയോടെ 'ലവ് യു' എന്ന തലക്കെട്ടോടെ പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്തുവെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍.
പ്രവീണിന്റെ ഭാര്യയെയും തമ്പാനൂര്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. പട്ടികജാതിവര്‍ഗ പീഡന നിരോധന നിയമപ്രകാരം കൂടി കേസെടുത്തതോടെ കൊലപാതക കേസ് അന്വേഷണച്ചുമതല ഫോര്‍ട്ട് എ.സി. ഷാജിക്കു നല്‍കി. പ്രവീണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗായത്രിയുടെ കൊലപാതകത്തിനു ശേഷവും കുലുക്കമില്ലാതെ പ്രവീണ്‍ രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കുകയായിരുന്നു. ബന്ധുക്കള്‍ ഗായത്രിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ പ്രവീണാണ് സംസാരിച്ചത്. അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെ ഗായത്രിയുടെ ഒരു ബന്ധു വിളിച്ചപ്പോള്‍, ഗായത്രിയെ കല്യാണംകഴിച്ച ആളാണെന്നും ഫോണ്‍ കൊടുക്കാനാവില്ലെന്നുമാണ് പ്രവീണ്‍ പറഞ്ഞത്. തുടര്‍ന്ന് ഒരുമിച്ചു ജോലിചെയ്ത ആളാണെന്നും കൊല്ലത്താണ് വീടെന്നും പ്രവീണ്‍ പറഞ്ഞു.
ഗായത്രിയുടെ കൊലപാതകത്തിനു ശേഷമാണ് മൊബൈല്‍ ഫോണിലേക്ക് സഹോദരി ജയശ്രീയുടെ കോള്‍ വരുന്നത്. ഗായത്രി തന്റെയൊപ്പമുണ്ടെന്നും ഇനിയാരും അവളെ അന്വേഷിക്കരുതെന്നും പറഞ്ഞ് സഹോദരിയെ പ്രവീണ്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയത്.
കൊലപാതകത്തിനു ശേഷം ബസില്‍ പരവൂരിലേക്കു മടങ്ങിയ പ്രവീണ്‍, രാത്രി 12.30ഓടെയാണ് ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന കാര്യം അറിയിച്ചത്. ഇത് നിയമോപദേശം തേടിയിട്ടാണെന്നാണ് കരുതുന്നത്. രക്ഷപ്പെടാനാവില്ലെന്നു കണ്ടതോടെ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്.
https://www.facebook.com/Malayalivartha

























