ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി ആവശ്യപ്പെട്ട സി പി എമ്മിന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാന്റെ മുട്ടന്‍ പണി.... കെ. റയില്‍ വിവാദത്തെ പുതിയൊരു മേഖലയിലേക്ക് ഉയര്‍ത്തി കൊണ്ടാണ് ഗവര്‍ണര്‍ സെല്‍ഫ് ഗോളടിച്ചത്, പ്രതീക്ഷിക്കാത്ത നീക്കത്തില്‍ അമ്പരന്ന് സി പി എം

ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി ആവശ്യപ്പെട്ട സി പി എമ്മിന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാന്റെ മുട്ടന്‍ പണി. ഇപ്പണിയില്‍ സി പി എമ്മും പിണറായിയും വീഴുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് രാഷ്ട്രീയ കേരളം പറയുന്നത്. കേന്ദ്ര മന്ത്രി വി.മുരളീധരനെ അദ്ദേഹം മുമ്പ് മത്സരിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ നാണം കെടുത്തിയ സി പി എമ്മിന് എട്ടിന്റെ പണി കൊടുക്കാന്‍ തീരുമാനിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അത് ഇക്കുറി നടപ്പിലാക്കുക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിലൂടെയാണ്.
കെ. റയില്‍ വിവാദത്തെ പുതിയൊരു മേഖലയിലേക്ക് ഉയര്‍ത്തി കൊണ്ടാണ് ഗവര്‍ണര്‍ സെല്‍ഫ് ഗോളടിച്ചത്. കെ റയില്‍ ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.
ഇതു വരെ ഇങ്ങനെയൊരു വിലയിരുത്തല്‍ ആരും നടത്തിയിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വ്യവസ്ഥ അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് കെ റെയിലില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാന്യമായി, അന്തസോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലാരും കെ റയില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഗവര്‍ണറാണ് കുടത്തിലെ ഭൂതത്തെ തുറന്നു വിട്ടിരിക്കുന്നത്.
കെ റെയില്‍ പദ്ധതിയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടുമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെയാണ് പറഞ്ഞത്.. ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ നിയമനം സംബന്ധിച്ച സ്വകാര്യ ബില്ലില്‍ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ബില്ല് അവതരിപ്പിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശം ഉണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍.
സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിച്ച് രാജ്യസഭയില്‍ സിപിഎമ്മാണ് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. സംസ്ഥാത്ത് സര്‍ക്കാരും സിപിഎം ഗവര്‍ണറുമായി കൊമ്പുകോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തില്‍ സിപിഎം ചര്‍ച്ചയാക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലും എംഎല്‍എമാര്‍, തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിര്‍ദ്ദേശമാണ് സിപിഎം എംപി വി ശിവദാസന്‍ അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങള്‍ ദേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്.
സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു. ഒരു ഗവര്‍ണ്ണര്‍ക്ക് ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും, കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മിലുള്ള അഭിപ്രായഭിന്നതയും പ്രതിസന്ധികളും കേരളത്തിനോ രാജ്യത്തിനോ പുതുമയുള്ളതല്ല. എന്നാല്‍, കഴിഞ്ഞ കുറച്ചു കാലമായി ജനാധിപത്യത്തിന്റേയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റേയും ചരിത്രത്തില്‍ പുതിയ പാഠങ്ങളാണ് പിണറായി - ഗവര്‍ണര്‍ യുദ്ധം എഴുതിച്ചേര്‍ത്തിരിക്കുന്നത്.
ഇത് കേരളത്തിലെ മാത്രമായൊരു പ്രതിസന്ധിയല്ല. കേരളത്തിന് മുമ്പ് തന്നെ ബംഗാളിലും തമിഴ് നാട്ടിലും ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. മറ്റ് രണ്ട് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഗവര്‍ണറോട് കൊമ്പ് കോര്‍ത്ത് തിരിച്ചടിക്കുമ്പോള്‍ കേരളം പൊതുവില്‍ ഒത്തുതീര്‍പ്പിന്റെ പാതയാണ് സ്വീകരിക്കുന്നത് .ഇത് പിണറായിയുടെ ഇരിപ്പുവശമാണ്.
ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനോടു ഒട്ടും മമതയില്ലാതെ പെരുമാറുന്ന കേന്ദ്രസര്‍ക്കാര്‍ സമീപം ഇത് ആദ്യമല്ല.മമത ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും വഴങ്ങിയില്ല, എന്നുമാത്രമല്ല അതിശക്തമായ രീതിയില്‍ എല്ലാ നിലകളിലും ഏറ്റുമുട്ടലിന്റെ പാത തന്നെ സ്വീകരിച്ചു മുന്നോട്ടു പോയി. തമിഴ് നാട്ടില്‍ ഡി എം കെ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ പാതയും സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തുവന്നു കഴിഞ്ഞു. ഗവര്‍ണര്‍ വിഷയത്തില്‍ സ്റ്റാലിനും മമതയുടെ വഴിയിലാണ് എന്നതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നിലപാടുകള്‍ വിരല്‍ ചൂണ്ടുന്നത്.
കേരളത്തില്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ വന്നതിന് ശേഷം ഭരണഘടനാ പ്രതിസന്ധിയുടെ വക്കില്‍ കാര്യങ്ങളെത്തിക്കുന്നത് ഇതാദ്യമല്ല. സി എ എ യുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമീപനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച് നിലപാട് ഭരണപക്ഷത്തില്‍ നിന്ന് മാത്രമല്ല, പ്രതിപക്ഷത്ത് നിന്നും എതിര്‍പ്പ് ക്ഷണിച്ച് വരുത്തി.
നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തണമെന്ന ഗവര്‍ണറുടെ നിലപാടാണ് 2020 ല്‍ വിവാദത്തിന് കാരണമായത്. ഇത് വലിയൊരു വിവാദത്തിനും ഭരണഘടനാ പ്രതിസന്ധിയിലേക്കും കാര്യങ്ങള്‍ നയിച്ചു. അവസാനം ഗവര്‍ണര്‍ ഉത്തരവാദിത്തം നിറവേറ്റുക എന്ന ഭരണഘടനാപരമായ ബാധ്യത പാലിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് ബാധ്യതയാണെന്നും അദ്ദേഹത്തെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അദ്ദേഹം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഇതിന് ശേഷം കേരള ഗവര്‍ണര്‍ക്ക് വിവാദമൊഴിഞ്ഞ് നേരമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്ല് വിവാദമായ കാലത്ത് അതിനെതിരെ കേരള സര്‍ക്കാര്‍ പ്രമേയം കൊണ്ടുവരുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീരുമാനത്തിനെതിരെയും ആദ്യം ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച അനുനയത്തിനൊടുവില്‍ ഗവര്‍ണര്‍ പ്രത്യേക സമ്മേളനത്തിന് അനുമതി നല്‍കുകകയായിരുന്നു.
ഇതിന് ശേഷം വിവാദങ്ങള്‍ക്ക് തിരശ്ശീല വീണു എന്ന് കരുതിയിരിക്കുമ്പോഴാണ് എല്‍ ഡി എഫ് തുടര്‍ഭരണം നേടി അധികാരത്തിലെത്തിയത്. ഇതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുന്ന കാഴ്ചയാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സമീപനത്തില്‍ ഉണ്ടായത്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരുവര്‍ഷം തികയുന്നതിന് മുമ്പ് തന്നെ വിവാദത്തിന് തിരികൊളുത്തിയ ഗവര്‍ണര്‍ പിന്നീട് ചാന്‍സിലര്‍ പദവി ഉപേക്ഷിക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്. കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദത്തിന് തിരികൊളുത്തിയത്.
മാധ്യമങ്ങളും പ്രതിപക്ഷവും ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. എന്നാല്‍, കളം മുഴുവന്‍ മാറ്റിയ ആരോപണമാണ് തൊട്ടുപിന്നാലെ ഉയര്‍ന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന് കേരള സര്‍വകലാശാലയോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാല്‍ അത് നല്‍കാന്‍ കഴിയില്ലെന്ന് സര്‍വകലാശാല അറിയിച്ചുവെന്നതും ആരോപണമായി ഉയര്‍ന്നു
ഗവര്‍ണറും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ ചാന്‍സിലര്‍ വിഷയത്തില്‍ ഇതേസയമം തര്‍ക്കം കൊടുമ്പിരിക്കുക്കൊള്ളുകയായിരുന്നു. ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും വാര്‍ത്ത പരന്നു.
കേരളവും ഈ വഴിക്ക് പോകുമോ എന്ന ആശങ്ക പലരും ഉയര്‍ത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സമയവായത്തിന്റെ പാതയാണ് ഇവിടെയും സ്വീകരിച്ചത്. അതോടെ വിവാദം തണുത്തു. ഇതുസംബന്ധിച്ച കേസുകളില്‍ സര്‍ക്കാരിന് അനുകൂല വിധികൂടെ വന്നതോടെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരാട്ടത്തിന് അറുതിയായി.
ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് തലേ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും പുതിയ വിവാദത്തിന് വെടിപൊട്ടിച്ചു. നയപ്രഖ്യാപനം വായിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റില്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. മന്ത്രിമാരുടെ സ്റ്റാഫിന്റെ പെന്‍ഷന്‍ കൊളുത്തിയ വിവാദം ഇതു വരെ തീര്‍ന്നിട്ടില്ല.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ കേരളത്തില്‍ ഒരു ഭരണ പ്രതിസന്ധി സൃഷ്ടിക്കുകയും അതുവഴി കേന്ദ്ര സര്‍ക്കാരിന് കേരളത്തിലെ ഭരണസംവിധാനത്തില്‍ ഇടപെടാനുള്ള വഴിയൊരുക്കാനുള്ള ഗവര്‍ണറുടെ പുതിയ നീക്കമാണോ ഇതെന്ന സംശയമാണ് ആദ്യം ഉന്നയിക്കപ്പെട്ടത്. എന്നാല്‍ അതും പരിഹരിക്കപ്പെട്ടു.
എന്നാല്‍ ഇക്കുറി ഗവര്‍ണര്‍ ബുദ്ധിപൂര്‍വമാണ് ഇക്കുറി നീങ്ങുന്നത്. അത് നിയമപരമായ വഴിയായതാണ് സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. കെ റയില്‍ ഭരണഘടനാ വിരുദ്ധമാണെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കിട്ടിയാല്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ല. പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കും.
https://www.facebook.com/Malayalivartha



























