200 നോട്ടിക്കല്‍ മൈലിനുള്ളില്‍ മല്‍സ്യബന്ധനത്തിന് നല്‍കി വരുന്ന എല്ലാ ഇളവുകളും നിര്‍ത്തലാക്കാൻ നീക്കം; ഇന്ത്യയിലെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇരുട്ടിലാക്കി കൊണ്ടുള്ള തീരുമാനം; കാറ്റും കോളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ വീണ്ടും പരീക്ഷണത്തിന്റെ നാളുകള്‍; ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ ഇളവുകള്‍ കൂടി അപ്രത്യക്ഷമാകും

പട്ടിണിയും പരിവട്ടവും കൊണ്ട് നട്ടം തിരിയുന്ന നമ്മുടെ മല്‍സ്യത്തൊഴിലാളികളുടെ മേല്‍ ഇടിത്തീപോലൊരു തീരുമാനം വന്നിരിക്കുന്നു. ഇനിമുതല്‍ അവര്‍ക്ക് ഇളവുകള്‍ ഒന്നുമുണ്ടാകില്ല. ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ ഇളവുകള്‍ കൂടി അപ്രത്യക്ഷമാകും. മല്‍സ്യത്തൊഴിലാളികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയും തെരഞ്ഞെടുപ്പു വരുമ്പോള്‍ അവരെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്ന നമ്മുടെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇക്കാര്യം അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.
അറിയാത്തൊരു കാര്യത്തിന് എങ്ങനെ പ്രതിരോധം തീര്‍ക്കും. നമ്മുടെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളല്ല ഇതിനു പിന്നില്‍. കഴിഞ്ഞ ജൂണ്‍പതിനേഴിനാണ് തീരുമാനം വരുന്നത്. ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമിതിയാണ് തീരുമാനമെടുത്തിട്ടുള്ളത്. മല്‍സ്യമേഖലയിലെ ഇളവുകള്‍ പൂണമായി നിര്‍ത്തലാക്കുന്നതിനാണ് തീരുമാനം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ പരിക്കേല്‍പ്പിക്കാന്‍ പോകുന്നതാണ് ഈ തീരുമാനം. എന്നിട്ടും അതിന്റെ ഗൗരവും പൂര്‍ണമായും ആരും മനസിലാക്കിയിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത 164 രാജ്യങ്ങളില്‍ പകുതിയിലേറേയും ഇളവുകള്‍ തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. വികസിത രാജ്യങ്ങൾ പൂര്‍ണമായും എതിരായിരുന്നു. അമിത മല്‍സ്യബന്ധനവും വിനാശകരമായ മല്‍സബന്ധന രീതികളും നിയന്ത്രിക്കുന്നതിനാണ് തീരുമാനം എന്നാണ് ലോകവ്യാപാര സംഘടനയുടെ വിശദീകരണം.
ചെറുകിടക്കാര്‍ക്ക് ഇളവുകള്‍ അടുത്ത 25 വര്‍ഷം കൂടി തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സമിതി അംഗീകരിച്ചില്ല. ഇപ്പോള്‍ കിട്ടുന്ന ഇളവുകള്‍ തന്നെ തുച്ഛമാണെങ്കിലും അതുംകൂടി നിലച്ചാല്‍ അവര്‍ എന്തുചെയ്യണമെന്നകാര്യം കൂടി അധികൃതര്‍ പറയേണ്ടതാണ്. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ തീരദേശ സംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളം വരുന്ന മല്‍സ്യത്തൊഴിലാളികളെ ആഴക്കടലില്‍ മുക്കിക്കൊല്ലുന്നതിന് സമാനമാണ് ലോക വ്യാപര സംഘടനയുടെ തീരുമാനം.
തീരുമാനം നടപ്പാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖനിര്‍മാണം, മല്‍സ്യബന്ധനയാനങ്ങളുടെ നിര്‍മാണം, എന്‍ജിന്‍, വല, ഇന്ധനം തുടങ്ങിയവയ്‌ക്കൊക്കെ ഇളവുകള്‍ ഇല്ലാതാകും. കേരളത്തില്‍ പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും മീന്‍പടിക്കാന്‍ പോകുന്നവര്‍ക്ക് ഇനി ഒരു ഇളവുകളും ഉണ്ടാകില്ല. നിയമവിരുദ്ധവും അനിയന്ത്രിതമായ മല്‍സ്യബന്ധനവും മല്‍സ്യസമ്പത്തിന്റെ അമിതമായ ചൂഷണവും തടയാനാണെന്ന് പേരിലുള്ള ഈ തീരുമാനം 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തെ പ്രതിസന്ധിയുടെ വന്‍ചുഴിയില്‍ അകപ്പെടുത്തും എന്ന കാര്യം തീര്‍ച്ചയാണ്.
സംസ്ഥാനത്തു നിന്ന് വള്ളങ്ങളിലും ബോട്ടുകളിലുമായി കടലില്‍ പോകുന്നവരില്‍ ഭൂരിഭാഗവും ചെറുകിട മല്‍സ്യത്തൊഴിലാളികളാണ്. അവരിലേറേയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണ്. വികസിത അവികസിത രാജ്യങ്ങളെന്നോ ചെറുകിടക്കാരെന്നോ വന്‍കിടക്കാരെന്നോ വ്യത്യാസമില്ലാതെ ഇളവുകൾ നിര്‍ത്തലാക്കുമ്പോള്‍ അതിന്റെ ഫലം കടലിനെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന മല്‍സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കും.
1980-ല്‍ പത്തുശതമാനം മല്‍സ്യ ഇനങ്ങളാണ് അമിത ചൂഷണത്തിന് വിധേയമായിരുന്നത്. തൊണ്ണൂറുകളോടെ ലോക വ്യാപാരസംഘടനയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളാണ് യഥാര്‍ഥത്തില്‍ വ്യാവസായിക മല്‍സ്യബന്ധനത്തിന് കളമൊരുക്കിയത്. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക തുടങ്ങിയ വികസിത മുതലാളിത്തരാജ്യങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയെത്തന്നെ കീഴ്‌മേല്‍മറിക്കുന്ന മല്‍സ്യബന്ധന രീതികളുമായി മുന്നോട്ടുപോയി.
130 മീറ്റര്‍ നീളമുള്ള വന്‍കപ്പലുകള്‍, ആധുനിക സംസ്‌കരണ സംവിധാനങ്ങള്‍ ശീതീകരണ ശാലകള്‍ ഇതെല്ലാം ഈ കപ്പലുകളുടെ സവിശേഷതകളാണ്. ഇത്തരത്തിലുള്ള വ്യാവസായിക മല്‍സ്യബന്ധനമാണ് കടലിന്റെ ആവാസ വ്യവസ്ഥ തകിടം മറിച്ചതും മല്‍സ്യ ഇനങ്ങളുടെ അപ്രത്യക്ഷതയ്ക്ക് കാരണമായതും. ഈ കപ്പലുകള്‍ ആയിരക്കണക്കിന് കിലോ മീറ്റര്‍ സഞ്ചരിച്ചും മാസങ്ങളോളം കടലില്‍ ചെലവഴിച്ചും മറ്റുരാജ്യങ്ങളുടെ പുറം കടലിലെ സമ്പത്ത് കൊള്ളയടിക്കുന്നു.
എന്നാല്‍ ചെറുബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നത് മുഖ്യമായും തീരത്തോടു ചേര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത മാര്‍ഗമാണ്. 200 നോട്ടിക്കല്‍ മൈലിനുള്ളില്‍ മല്‍സ്യബന്ധനത്തിന് നല്‍കിവരുന്ന എല്ലാ ഇളവുകളും നിര്‍ത്തലാക്കാനുള്ള തീരുമാനം ഇന്ത്യയിലെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഇരുട്ടിലാക്കും. കാറ്റും കോളും നിറഞ്ഞ അവരുടെ ജീവിതത്തില്‍ വീണ്ടും പരീക്ഷണത്തിന്റെ നാളുകള്‍ വരുകയാണ്.
.
https://www.facebook.com/Malayalivartha
























