എ കെ ജി സെന്‍ററിലെ ബോംബെറിനു പിന്നിൽ കോൺഗ്രസ്.. എല്ലാം എന്റെ തിരക്കഥ,കെ സുധാകരന്‍റെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന് ഇ പി ജയരാജൻ.. മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്...ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്ആണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തന്‍റെ തിരക്കഥയാണ് എ കെ ജി സെന്‍റർ ആക്രമണമെന്ന കെ സുധാകരന്‍റെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന് ഇ പി ജയരാജൻ.
രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് കോൺഗ്രസ് ആക്രമിക്കില്ലെന്ന വാദത്തിന് അടിസ്ഥാനമില്ല. അവർ അങ്ങനെ കരുതിയാകും അക്രമം നടത്തിയത്. ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. സി പി എം പ്രതിഷേധത്തിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.എ കെ ജി സെന്‍റർ ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സി പി എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.
എകെജി സെന്ററിനെതിരെ നടന്നത് ബോബേറാണ്. ഈ ബോംബെറ് ആസൂത്രിതമാണ്. ഇതിന പിന്നിൽ കോൺഗ്രസുകാരാണ്. എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. വിമാനത്തിൽ കണ്ടതും ഈ തരത്തിലുള്ള പ്രതിഷേധം ആണെന്നും ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു.
എന്നാൽ ഇ പി ജയരാജൻ ആണ് ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ എ വിജയരാഘവനും മന്ത്രി മുഹമ്മദ് റിയാസും അടക്കമുള്ളവർ ഈ ആരോപണം ആവർത്തിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബോംബേറ് കോൺഗ്രസ് ശൈലി അല്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് നേതാക്കൾ എങ്ങനെയാണ് , എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസുകാരാണ് പ്രതികളെന്ന് ആരോപിക്കുന്നതെന്ന് മറുചോദ്യം ചോദിച്ചു.
തെളിവുണ്ടെങ്കിൽ അത വ്യക്തമാക്കാനും ആവശ്യപ്പെട്ടു. എല്ലാ വശത്തും സി സി ടി വി ക്യാമറയുള്ള എ കെ ജി സെൻററിൽ അക്രമം നടത്തിയ പ്രതിയെ കുറിച്ച് ഒരു വ്യക്തതയും ഇല്ലാത്തതിനേയും കോൺഗ്രസ് വിമർശിച്ചു.എകെജി സെന്‍ററിനെതിരായ ആക്രമത്തിന് പിന്നിലെ തിരക്കഥ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെതാണെന്നും കോണ്‍ഗ്രസിനും യുഡിഎഫിനും പങ്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു .അക്രമത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു. അക്രമത്തിന്‍റെ മുന്‍പന്തിയില്‍ എന്നും സിപിഎമ്മാണുള്ളതെന്നും കോണ്‍ഗ്രസല്ലെന്നും സുധാകരന്‍ പറഞ്ഞു
എന്ത് അക്രമം നടത്താനും സിപിഎമ്മിന് തിരുവനന്തപുരത്ത് ഗുണ്ടകളുടെ സംവിധാനമുണ്ട്. രാഹുല്‍ ഗാന്ധിയുടെ കേരളസന്ദര്‍ശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കുകയായിരുന്നു സിപിഎമ്മിന്‍റെ ലക്ഷ്യം.രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്ന ദിവസം, പ്രത്യേകിച്ച് അദ്ദേഹത്തിന്‍റെ ഓഫീസ് എസ്എഫ് ഐക്കാര്‍ തകര്‍ത്തതിന് ശേഷം ആദ്യമായി എത്തുമ്പോള്‍ അതിന്‍റെ പ്രസ്കതി തകര്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുമെന്ന് ആരെങ്കിലും കരുതുന്നുയെങ്കില്‍ അവരാണ് മണ്ടന്‍മാര്‍.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അക്രമത്തിന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെയ്ക്കുന്നത് , അക്രമം നേരിൽ കണ്ട് ബോധ്യംവന്നത് പോലെയാണ്. എകെജി സെന്‍ററിന് ചുറ്റും സിസിസി ടിവി സുരക്ഷയുണ്ട്. അതിലൊന്നും മുഖം പെടാതെ ഒരു വ്യക്തി അക്രമം നടത്തി പോകണമെങ്കില്‍ അയാള്‍ക്ക് എകെജി സെന്‍ററുമായി പരിചയമുള്ള ആളാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു.
അക്രമം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. പുറത്ത് വന്ന അക്രമ ദൃശ്യങ്ങളില്‍ പ്രതികളെ വ്യക്തമല്ല. അപ്പോഴാണ് ഇപി ജയരാജന്‍ അക്രമം നടന്ന് സെക്കന്‍റുകള്‍ക്കുള്ളില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിക്കുന്നത്. വിമാനത്തിലെ പ്രതിഷേധത്തിന് കഥയും തിരക്കഥയും ഉണ്ടാക്കിയ വ്യക്തിയാണ് ഇപി ജയരാജന്‍. രാഹുല്‍ ഗാന്ധിയുടെ കേരള പര്യടനത്തിന്‍റെ മഹത്വം കുറയ്ക്കാന്‍ ഇപി ജയരാജന്‍റെ അറിവോടെ നടന്ന അക്രമണമാണിതെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു
https://www.facebook.com/Malayalivartha
























