പണം വാങ്ങിയ പലരും പണം തിരിച്ചു നൽകാതിരുന്നതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായി; പണം കടം ചോദിച്ച് ബന്ധുക്കളിൽ ചിലരേയും സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല; പണം നൽകാമെന്ന് ഉറപ്പു നൽകിയിരുന്ന ആൾക്ക് പണം ഇന്ന് നൽകാൻ കഴിയാതെ വന്നതോടെ ആ കടുംകൈ; ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലയാഴം പുത്തൻ പാലം ആറാട്ടുകടവിനു സമീപം പുത്തൻ തറയിൽ പി.എസ്. ചന്ദ്രനാ(61)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വേമ്പനാട്ടുകായലിൽ മൽസ്യ ബന്ധനത്തിനു പോയ പിതാവ് രാവിലെ വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചു പോയ മകനാണ് ഇന്നു രാവിലെ ഇദ്ദേഹത്തെ വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓണ ഫണ്ട് നടത്തിയിരുന്ന ചന്ദ്രൻ നിക്ഷേപകർക്ക് പണം തിരിച്ചു നൽകേണ്ട സമയമായതോടെ നിക്ഷേപകർ പണത്തിന് എത്തി തുടങ്ങിയിരുന്നു. നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം മറ്റ് പലർക്കും ചന്ദ്രൻ പലിശയ്ക്കു നൽകിയിരുന്നു. പണം വാങ്ങിയ പലരും പണം തിരിച്ചു നൽകാതിരുന്നതോടെ ചന്ദ്രൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. പണം കടം ചോദിച്ച് ചന്ദ്രൻ ബന്ധുക്കളിൽ ചിലരേയും സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല.
പണം നൽകാമെന്ന് ഉറപ്പു നൽകിയിരുന്ന ആൾക്ക് പണം ഇന്ന് നൽകാൻ കഴിയാതെ വന്നതാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയപ്പെടുന്നു. സി പി എം തലയാഴം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന ചന്ദ്രൻ മൽസ്യ തൊഴിലാളി യൂണിയൻ സി ഐ ടി യു മേഖല പ്രസിഡന്റ് ധീരസഭ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നാട്ടിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്ന പൊതുപ്രവർത്തകന്റ മരണം നാട്ടുകാർക്കും ആഘാതമായി. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതരെ വള്ളത്തിലെത്തി അഭയകേന്ദ്രത്തിലെത്തിക്കുന്നതിന് ചന്ദ്രന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് നടന്നതെന്ന് തലയാഴം നിവാസികൾ അനുസ്മരിക്കുന്നു. ഭാര്യ: സുശീല . മക്കൾ: സുചിത്ര , പി.സി.അഖിൽ , രമ്യ . മരുമക്കൾ: അഖിൽ , മഹേഷ് . വൈക്കം പോലിസ് മേൽ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha























