പ്രമുഖ ജ്വലറിയിലെ മുൻ ജീവനക്കാരനായിരുന്ന അർഷാദ് മൂന്ന് പവന്‍ സ്വര്‍ണം മോഷ്ടിച്ച് കടന്ന് കളഞ്ഞത് സുഹൃത്തിനൊപ്പം ഗോവയിൽ അടിച്ച് പൊളിക്കാൻ: തിരികെ എറണാകുളത്ത് എത്തി സുഹൃത്തിന്റെ മുറിയിൽ താമസം | ഇതിനിടെ സജീവുമായുള്ള പരിചയം ലഹരി ബിസിനസിലേയ്ക്ക് എത്തി! സജീവിന്റെ കൊലപ്പെടുത്തിയത് 52,000 രൂപയുടെ പേരിൽ : ഞെട്ടിക്കുന്ന റിപ്പോർട്ട്

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ പിടിയിലായ അർഷാദിനെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണനെ (22)യാണ് ഇയാൾ കൊലപ്പെടുത്തി പൊതിഞ്ഞുകെട്ടി ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നു പോകുന്ന ഡക്ടിൽ തള്ളിയത്. കൃത്യത്തിന് ശേഷം കടന്ന് കളയാൻ ശ്രമിച്ച കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങൽ അയനിക്കാട് മഠത്തിൽമുക്ക് കോഴിത്തട്ടത്താഴെ കെ.കെ.അർഷാദ്, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കൊയിലാണ്ടി ഇരിങ്ങൽ കുന്നുമ്മൽ ഹൗസിൽ കെ.അശ്വന്ത് എന്നിവരെ മഞ്ചേശ്വരത്ത് നിന്ന് പോലീസ് പിടികൂടിയിരുന്നു.
സജീവ് കൃഷ്ണയെ പ്രമുഖ ജ്വലറിയിലെ മുൻ ജീവനക്കാരനായ അർഷാദ് കൊലപ്പെടുത്തിയത് 52,000 രൂപയ്ക്ക് വേണ്ടിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഒരു ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഒന്നര മാസം മുമ്പ് അറിയപ്പെടുന്ന പ്രമുഖ ജ്വലറിയിലെ ജീവനക്കാരനായിരുന്ന അര്‍ഷാദ് മൂന്ന് പവന്‍ സ്വര്‍ണം തട്ടിയെടുത്ത് ഗോവയിലേക്ക് ടൂര്‍ പോയിരുന്നു. കൂടെ സുഹൃത്തായ അശ്വന്തും ഉണ്ടായിരുന്നു. ഇവിടെ അടിച്ച് പൊളിച്ച അശ്വന്തിനെ പിന്നീട് നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷം അര്‍ഷാദ് എറണാകുളത്ത് തിരിച്ചെത്തുകയും കാക്കനാട് ഇന്‍ഫോപാര്‍കിലെ ഒക്‌സോണിയ ഇന്‍ഫോസിസിന്റെ ഫ്ലാറ്റില്‍ സുഹൃത്തിന്റെ മുറിയില്‍ കഴിയുകയായിരുന്നു.
ഇവിടെ താഴത്തെ നിലയില്‍ താമസിച്ചു വന്നിരുന്ന സജീവ് കൃഷ്ണയെ പിന്നീട് പരിചയപ്പെടുകയും ലഹരി ബിസിനസിന് വേണ്ടി 52,000 രൂപ നല്‍കുകയുമായിരുന്നു. കയ്യിലുള്ള പണമെല്ലാം കഴിഞ്ഞപ്പോള്‍ അര്‍ഷാദ് സജീവ് കൃഷ്ണയ്ക്ക് കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടു. കുറച്ച് പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല.
ഇതിനിടയില്‍ ഒപ്പമുണ്ടായിരുന്ന അംജദിനെ കോഴിക്കോട്ടെത്തിച്ച് അംജദിന്റെ ബൈക്കില്‍ തന്നെ എറണാകുളത്തേക്ക് തിരിച്ച് പോയി. ഇവിടെ വെച്ച് വീണ്ടും സജീവ് കൃഷ്ണയോട് പണം ചോദിച്ചപ്പോള്‍ വാക്ക് തര്‍ക്കമുണ്ടാകുകയും കഴിയുമെങ്കില്‍ വാങ്ങിച്ചോളൂ എന്ന് സജീവ് കൃഷ്ണ പറഞ്ഞതോടെ അവിടെ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും മരിച്ചെന്ന് ഉറപ്പുവരുത്തി മൃതദേഹം വിരിപ്പില്‍ പൊതിഞ്ഞ് തള്ളുകയുമായിരുന്നു. പിന്നീട് ഇവിടെ നിന്നും മുങ്ങിയ അര്‍ഷാദ് സുഹൃത്ത് അശ്വന്തുമായി കര്‍ണാടകയിലേക്ക് രക്ഷപ്പെടാനായി മഞ്ചേശ്വരത്തേക്ക് എത്തുകയായിരുന്നു.
ഇരുചക്രവാഹനത്തിൽ രക്ഷപെടാനായിരുന്നു ശ്രമം. പൊലീസിനെ കണ്ടു സ്കൂട്ടർ ഉപേക്ഷിച്ചു മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കടന്നെങ്കിലും പിടിയിലാവുകയായിരുന്നു. അർഷാദ് രണ്ടു മാസം മുൻപു വീടു വിട്ടു പോയതാണെന്നും 10 ദിവസം മുൻപു നാട്ടിലേക്കു വരാൻ 500 രൂപ ആവശ്യപ്പെട്ടു ഭാര്യയ്ക്കു സന്ദേശം അയച്ചെന്നും ഈ പണം നൽകിയെന്നും പിതാവ് പറഞ്ഞു.
തൃക്കാക്കര അസി.പൊലീസ് കമ്മിഷണർ പി.വി.ബേബി, ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒറ്റക്കാണ് അര്‍ഷാദ് കൊലപാതകം ചെയ്തതെന്ന് പൊലീസ് ഇതുവരെ വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലാകുമ്പോൾ ഇവരുടെ കയ്യില്‍ നിന്നും 1560 ഗ്രാം കഞ്ചാവും 5.20 ഗ്രാം എംഡിഎംഎയും 104 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു. ഈ കേസിലാണ് ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
തലയിലും നെഞ്ചിലും കഴുത്തിലുമുള്ള ആഴമുള്ള മുറിവുകളാണു സജീവിന്റെ മരണത്തിനു കാരണമായതെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക സൂചന. മുപ്പതോളം മുറിവുകൾ ദേഹത്തുണ്ടായിരുന്നു. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ടുള്ള മുറിവുകളാണെന്നാണു കരുതുന്നത്. സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചരയോടെ വണ്ടൂർ അമ്പലപ്പടിയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
https://www.facebook.com/Malayalivartha























